Saturday, November 30, 2013

വഴി - ഒരു ഷോർട്ട് പ്രൊഫൈൽ

--------------------------------------------------------
ഒറ്റക്കിരിക്കുന്നവർ ... അവരാണ് ഭാഗ്യവാന്മാർ
അവരെ ചോദ്യം ചെയ്യുവാൻ ആരുമുണ്ടാവില്ല.
അവരോട് ഉത്തരം പറയുവാനും  ആളില്ല.
------------------------------------------------------
വഴി.
വിണ്ടുകീറിയ വിധിയുടെ കുറ്റം സ്വയം ഏറ്റെടുത്ത് എന്നെ വിളിക്കുന്നു .
ഞാൻ ഇതാ ഇവിടെ , ഈ വിജനതയുടെ നടുവിൽ ഒരു നെടിയ ഭാഗ്യവാനായി കുടി കൊള്ളുകയാണ് . മൈൽകുറ്റിയിൽ എവിടേക്കോ ഉള്ള  ദൂരം അടയാളപ്പെടുത്തിയത് മാഞ്ഞുപോയിട്ടുണ്ട് .
വഴിയുടെ ഒരുവശത്തേക്ക് ചാഞ്ഞുകിടക്കുന്ന കുന്നിന്റെ മുകളിൽ ദൂരെ   ആകാശം കൈയെത്തിത്തൊടുന്നു... ദൂരേക്ക്‌ നീളുന്ന ഈ വഴിയരികിൽ അഹങ്കരിച്ചുനിന്ന ആ   മൈൽക്കുറ്റി ദൂരത്തിന്റെ പ്രണേതാവിനെ പോലെ തലയുയർത്തി അകലേക്ക്‌ നോക്കുന്നുണ്ട്. അതിന്മേൽ ഒരു കാക്ക വന്നിരിക്കും എന്ന  കുറേനേരം കൊണ്ടുള്ള  എന്റെ  തോന്നൽ വെറുതെയായി. അല്ലെങ്കിലും എന്റെ മിക്ക തോന്നലുകളും വിചിത്രവും സഫലം ആവാത്തവയും  തന്നെ . 
വഴി.
അത് അങ്ങനെ നീണ്ട് പോകുന്നു . പക്ഷെ അത് എന്റെ വഴിയല്ല. എന്റേതല്ലാത്ത വഴിയോട് എനിക്ക് ഒരടുപ്പവും ഇല്ല. നീലയും വെള്ളയും കള്ളികൾ ഉള്ള പാവാടയും ഉടുപ്പും  ധരിച്ച ഒരു പെണ്‍കുട്ടി ആ വഴിയിലൂടെ നടന്നുവരുന്ന കാഴ്ച ഇപ്പോൾ എന്റെ ഏകാന്തതയിലേക്ക് കടന്നെത്തുകയാണ് .
അവൾ എത്തുന്നത്‌ കാണുമ്പോൾ , ഒരുപക്ഷെ ഇതുവരെ പ്രണയിച്ച  ഏകാന്തതയെ   നഷ്ടപ്പെടുന്നതിൽ ഉള്ള വിഷമം  ഞാൻ അറിയുന്നു.
അവളുടെ കയ്യിൽ ഒരു സഞ്ചിയുണ്ട് . എന്നെ നോക്കി അവൾ മന്ദഹസിച്ചു .. 
(എന്റെ ഏകാന്തതയെ ഹനിച്ച പെണ്‍കുട്ടീ .. ഞാൻ തിരിച്ചു ചിരിക്കില്ല .)
അവൾ ആ സഞ്ചി എന്റെ പിന്നിലെ മൈൽ കുറ്റിയിൽ ചാരിവച്ചു .  അതിൽ എന്തായിരിക്കും എന്ന് വേണമെങ്കിൽ ഇനി ചിന്തിക്കാം .. അല്ലങ്കിൽ വേണ്ട . മുകളിൽ വരണ്ട ആകാശവും ചുറ്റും പാഴ്ചെടികൾ മാത്രമുള്ള നരച്ച ഭൂമിയും മാത്രം.  എനിക്ക് ചിന്തിക്കുവാൻ മറ്റൊന്നുമില്ല .. മറ്റൊന്നും വേണ്ട ..
------
Cut
------
വഴി .
അത് ഒന്നിനെ കുറിച്ചും ചിന്തിക്കാതെ അകലേക്ക്‌ വിരൽ ചൂണ്ടുന്നു .
അവൾ ആ സഞ്ചി തുറന്ന് ഒരു ചെറിയ കുപ്പി എടുത്തു. എന്നെ നോക്കി ഒരിക്കൽക്കൂടി മന്ദഹസിച്ചു . എന്നിട്ട് പാഴ്ചെടികൾ ചവിട്ടി മെതിച്ച് കുന്നിന്റെ അങ്ങേയറ്റത്തേക്ക് മെല്ലെ  നടന്നുപോയി . അവൾ കാഴ്ചയിൽ നിന്നും എങ്ങോ മറഞ്ഞു . 
ആത്മഹത്യ ചെയ്യുവാൻ പോകുന്നവർ ഇങ്ങനെ മന്ദഹസിക്കുമോ ? അറിയില്ല.
------
Sorry
------
എനിക്ക് തിരിച്ചുകിട്ടിയ ഏകാന്തതയിൽ ഞാൻ സന്തോഷിച്ചു . അതും അതികസമയം ഉണ്ടായില്ല. വഴിയുടെ  അതിര് ഭേദിച്ച് ഒരാൾ അവിടേക്ക് വന്നെത്തി. കൃഷി ചെയ്തു തഴമ്പിച്ച കൈകാലുകൾ മൊരി പിടിച്ച് വികൃതം ആയിട്ടുണ്ട് . തൊട്ടുപിന്നാലെ ഒരു നായയും .
അയാൾ തരിശു ഭൂമിയുടെ ഏതോ തുണ്ടത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു -
 "അവിടെയാണ് എന്റെ വീട് നിന്നിരുന്നത് "
ആ നായ എന്തോ ഓർമ്മ വന്നമട്ടിൽ അയാൾ വിരൽ ചൂണ്ടിയ ഇടം വരെ ഓടി .. എന്തിനോ വേണ്ടി പരതി . പിന്നെ തിരികെ വന്നു .
ആ ഭൂത്തുണ്ടിലേക്ക് കുറച്ചുസമയം നോക്കിനിന്ന്  അയാൾ  തേങ്ങി .
-----
Shit !
-----
എനിക്ക് വല്ലാത്ത ഈർഷ്യ തോന്നി .   ഞാൻ അയാളെ ആട്ടിയോടിച്ചു . ഒരു അവകാശം പോലെ നായ അയാൾക്ക് പിന്നാലെ ഓടിപ്പോയി .
വഴി ..
ഒരു എത്തും പിടിയും ഇല്ലാതെ നീണ്ട് നിവർന്നു കിടക്കുന്നു ..
വഴിയുടെ ആ സന്ധിയിലേക്ക് ഇപ്പോൾ ഒരു യുവതി കടന്നു വരുന്നുണ്ട്  .  വിളറിയ ദേഹം ഉലയുന്നു.   സെറസ് കൃഷി ദേവതയുടെ കണ്ണുകൾ  ആണവൾക്ക് .. അവളുടെ കയ്യിൽ വിതക്കാതെ സൂക്ഷിച്ച അല്പം വിത്തുകൾ . അതെ.   യവന പുരാണത്തിൽ നിന്നും ഇറങ്ങിവന്നവൾ ! ഉഴുതും വിതച്ചും കൊയ്തും നിലനിന്ന  സംസ്കാരത്തിന്റെ കാറ്റുവീശുവാൻ വന്നവൾ.
എനിക്ക് വയ്യ ! എന്റെ മുടിഞ്ഞ ഈ ഏകാന്തതയിൽ ഇവളെന്തിന് വന്നു ? തരിശ് പൂകിയ ഭൂമി വിരിച്ച പരവതാനിയിൽ ഇനി എന്തു ചെയ്യുവാൻ !
എന്റെ മകൾ ... അച്ഛൻ .. ഭാര്യ ... സമൂഹം ... നാട് ...
ഞാൻ മുഖം തിരിച്ചു.
വഴി.
അത് എന്നെയും കൊണ്ട് ഏതോ പാതാളത്തിലേക്ക്‌  നീണ്ടു പോകുന്നു ..

--------
Close
--------
കുടിയിറക്കപ്പെടുന്നവർക്ക് ...  വഴിയാധാരം ആയിപ്പോയവർക്ക് സമർപ്പണം .

---------------------കണക്കൂർ