Saturday, October 27, 2018

വീണ്ടും ചില ഗാന്ധിചിന്തകള്‍

വീണ്ടും ചില  ഗാന്ധിചിന്തകള്‍
Image result for ഗാന്ധിജി കുറിപ്പ്
ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്‍മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നമ്മള്‍ പഠിച്ചതും നമ്മെ പഠിപ്പിച്ചതുമായ ഗാന്ധിപാഠങ്ങളില്‍ എന്താണ് ഇപ്പോള്‍ ഉള്ളില്‍ അവശേഷിക്കുന്നത് എന്ന ചോദ്യം ഒരോ ഭാരതീയനും ചോദിക്കേണ്ടതുണ്ട്. ഓരോ വര്‍ഷവും ഗാന്ധിജയന്തി ആചരിക്കുന്ന വേളയില്‍ നാം പൊടി തട്ടിയെടുക്കുന്ന സൂക്തങ്ങളും മൈക്കിനു മുമ്പില്‍ നടത്തുന്ന അനുസ്മരണങ്ങളും ഉണര്‍ത്തുന്ന ഗാന്ധിചിന്തകള്‍ വായു നിറഞ്ഞ കുമിളകളായി  അന്തരീക്ഷത്തില്‍ എവിടെയൊ ഉടഞ്ഞു പോകുകയാണ്.  ഹിന്ദു എന്ന വാക്കിന്‍റെ അര്‍ത്ഥങ്ങളെ നേടി ഒരു വിഭാഗം ഇന്ന് അലയുമ്പോള്‍, സനാതന ഹിന്ദുത്വമെന്ന ആശയത്തെ മരണം വരെ മുറുക്കിപ്പിടിച്ച് ആ ആശയത്തിനായി മരിച്ച മനുഷ്യന്‍ ലോകത്തോടു പറഞ്ഞു- 'ഞാനൊരു സനാതന ഹിന്ദുവാണ്...'  ഒരുപക്ഷെ ഇത്രയധികം പഠിക്കപ്പെട്ട ഒരു നേതാവ് ലോകത്ത് വേറെയില്ല. അത്രതന്നെ വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ട ജനനേതാവുമുണ്ടാവില്ല. എങ്കിലും നോട്ടിലുള്ള ചിരിക്കുന്ന ഗാന്ധിയില്‍ നിന്നും രാഷ്ട്രപിതാവിലേക്കുള്ള ദൂരം കാലം ചെല്ലുന്തോറും കൂടിക്കൂടി വരുന്നു എന്നു തോന്നുന്നു.
ഗാന്ധിജിയുടെ കാഴ്ചപ്പാടുകളില്‍ ഏറ്റവും ശക്തം ധാര്‍മികത എന്നതായിരുന്നു. അതിനെയാണ് ഫാസിസ്റ്റ് ശക്തികള്‍ ഏറെ ഭയന്നതും. ആ മഹാത്മാവ് മതസൗഹാര്‍ദ്ദത്തിന്‍റെ വലിയ പാഠങ്ങള്‍ നല്‍കിയപ്പോള്‍ അതില്‍ ഭയന്ന വര്‍ഗ്ഗീയ ശക്തികള്‍ മതമെന്ന വലിയ കച്ചവടച്ചരക്കിനെ ബുദ്ധിപൂര്‍വ്വം വിറ്റഴിക്കുകയായിരുന്നു ഇക്കാലമത്രയും. അതിന്നും തുടരുന്നു. മനുഷ്യന് എന്തു ഗുണമാണ് ഈ മതങ്ങള്‍ ഇക്കാലമത്രയും കൊണ്ടു ചെയ്തത് എന്ന ചോദ്യം അവശേഷിക്കുന്നു. ചരിത്രത്തിന്‍റെ എല്ലാ സത്യങ്ങളേയും മറച്ചുപിടിച്ച് വെറും മിത്തുകള്‍ പ്രതിഷ്ഠിച്ച് ചിലര്‍ മുഴുവന്‍ ജനതയേയും കബളിപ്പിക്കുമ്പോള്‍ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാതെ കുഴങ്ങുകയാണ് ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനത. ഏതെങ്കിലും ഒരു പക്ഷത്ത് നിങ്ങള്‍ വിശ്വസിച്ചേ മതിയാവു എന്ന് ആരൊക്കെയോ നിര്‍ബന്ധം പിടിക്കുകയാണ്. പക്ഷം ചേരാത്തവരെ ഹിംസിക്കുകയാണ് പുതു ഫാസിസ്റ്റു ശക്തികള്‍. ഇന്ന് ഗാന്ധിയെ വിമര്‍ശിക്കുന്നത് വളരെ സാധാരണയായ കാര്യമാണ്. ഒരു പച്ച മനുഷ്യന്‍ എന്ന നിലയില്‍ ചില ഗാന്ധിയന്‍ നിലപാടുകളെ ആര്‍ക്കും വിമര്‍ശിക്കാം.  എന്നാല്‍ ഗാന്ധിവധത്തെ ന്യായീകരിക്കുമ്പോള്‍ കളി മാറുകയാണ്. അതിനു പ്രധാന കാരണം, പെട്ടന്നുണ്ടായ ഒരു ക്ഷോഭത്തില്‍ ഉതിര്‍ന്ന വെടിയുണ്ടകളല്ല ആ മഹാത്മാവിന്‍റെ ജീവന്‍ അപഹരിച്ചത് എന്നതുതന്നെ. പതിനാലു വര്‍ഷങ്ങളുടെ കാലയളവില്‍ അഞ്ചുതവണ നടന്ന പാളിയ ശ്രമങ്ങള്‍ക്കു ശേഷമാണ് ആറാമത്തെ തവണ പദ്ധതി വിജയിച്ചത്. അതിന്‍റെ തുടര്‍ച്ചകള്‍ ഇന്നും ഭാരതഭൂമിയില്‍ നടക്കുന്നു എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം. അഹിംസയുടെ പാഠങ്ങള്‍ ലോകസമൂഹത്തിന് പഠിപ്പിച്ചു കൊടുത്ത ഭാരതഭൂമിയില്‍ തോക്കുകൊണ്ട് നീതി നടപ്പാക്കുന്നതിലെ വിചിത്രമായ വിരോധാഭാസമല്ല നമ്മെ കൂടുതല്‍ ഭയപ്പെടുത്തേണ്ടത്. മറിച്ച് ഭാരതത്തിന്‍റെ പൊതു ബോധത്തില്‍ വരുന്ന ഭീതി എന്ന വികാരത്തിന്‍റെ തീവ്രത കൂടിവരുന്നതിലെ അസ്വാഭാവികതയാണ് നമ്മുടെ ഉറക്കം ഇനി നഷ്ടപ്പെടുത്തുവാന്‍ പോകുന്നത്.
എന്തായിരുന്ന ശരാശരി ഭാരതീയന് ഗാന്ധിജി ? സത്യഗ്രഹമെന്ന കേവലമായ ഒരായുധം കൊണ്ട് സാമ്രാജ്യശക്തിയെ മുട്ടുകുത്തിച്ച ദേശീയ നേതാവു മാത്രമായിരുന്നോ ? ലോകത്തിലെ സായുധ വിപ്ളവങ്ങളുടെ ചരിത്രങ്ങള്‍ക്കിടയില്‍ അഹിംസ എന്ന ഏറ്റവും വിശിഷ്ടമായ മന്ത്രം ചൊല്ലി വിജയം വരിച്ചതിന്‍റെ പേരിലാണോ നാം അദ്ദേഹത്തെ ഓര്‍ക്കുന്നത് ? ഇന്ന് ചിലര്‍ക്ക് അങ്ങനെ ആയിരിക്കാം. എന്നാല്‍ എല്ലാവര്‍ക്കും അങ്ങനെയല്ല. ഒരു സാധാരണക്കാരന്‍റെ വേഷവിതാനങ്ങള്‍ പോലുമില്ലാതെ വെറും മുണ്ടുടുത്ത് മേലുടുപ്പു പോലും ധരിക്കാതെയാണ് അദ്ദേഹം ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. തേച്ചു വടിവാക്കിയ വസ്ത്രങ്ങളും ഏറ്റവും വില കൂടിയ വാഹനങ്ങളും പിന്നെയെങ്ങനെയാണ് ജനാധിപത്യസര്‍ക്കാരുകളുടെ നേതാക്കള്‍ക്ക് പഥ്യമായത് എന്ന് ഇന്നാരും ചോദിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഈ പ്രകൃതിയില്‍ സൗജന്യമായി ഒന്നുമില്ല. ഒരാള്‍ എന്തെങ്കിലും അധികമായി എടുക്കുമ്പോള്‍ മറ്റൊരാള്‍ക്ക് അത്രയും നഷ്ടമുണ്ടാകും എന്നു നമ്മെ ആ മഹാത്മാവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠിപ്പിച്ചതാണ്. 'ഈ ഭൂമിയില്‍ നമ്മുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള എല്ലാം ഉണ്ട്. എന്നാല്‍ അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്തുവാനായി ഭൂമിയില്‍ ഒന്നുമില്ല.' എന്ന ഗാന്ധിവാക്യം മണ്ണഞ്ചേരി സ്ക്കൂളില്‍ വച്ചു പണ്ട് പഠിച്ചത് കുറേക്കാലം മറന്നുപോയി എന്ന കുറ്റബോധം തോന്നിയത് കേരളം അടുത്തു കണ്ട വലിയ പ്രളയത്തിന്‍റെ വാര്‍ത്തകള്‍ കണ്ടപ്പോളാണ്.  എല്ലാവര്‍ക്കും പുരോഗതി എന്നതായിരുന്നു  സര്‍വോദയ എന്ന ആശയം കൊണ്ട് അദ്ദേഹം വിവക്ഷിച്ചത്. എന്നാല്‍ ഒരു വശത്ത് സമ്പത്തു കുമിഞ്ഞു കൂടിയ ഭാരതത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ  ചേരികളില്‍ പലതുമുള്ളത്. ഭരണാധികാരികള്‍ക്കായി ഗാന്ധിജിയുടെ ഉപദേശം ഇതായിരുന്നു- 'നിങ്ങള്‍ കണ്ട ഏറ്റവും ദരിദ്രനായ, ദുര്‍ബലനായ മനുഷ്യന്‍റെ മുഖം ഓര്‍ക്കൂ... അവന് എത്രമാത്രം ഗുണം ചെയ്യുന്നു എന്നു മനസ്സിലാക്കിവേണം നിങ്ങളെടുക്കുന്ന ഓരോ തീരുമാനവും.' ഇത് നമ്മുടെ ഭരണാധികാരികള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ഓര്‍ത്തുപോകുന്നു. ലോകത്തെ അഹിംസയുടെ പുതിയ പാഠങ്ങള്‍ കാണിച്ചുകൊടുത്ത ഭാരതം ഹിംസയുടെ പുതിയ ചരിത്രങ്ങള്‍ എഴുതി നിറയ്ക്കുമ്പോള്‍ ഈ കാഴ്ചകളില്‍ നിന്ന് രക്ഷിക്കുവാന്‍ ഗാന്ധിപ്പാര്‍ക്കിലെ പ്രതിമയുടെ മുഖമെങ്കിലും ഒന്നു മറച്ചു കൊടുത്തിരുന്നെങ്കില്‍...!
--------------------------------------കണക്കൂര്‍ ആര്‍. സുരേഷ്കുമാര്‍.