Showing posts with label mini story. Show all posts
Showing posts with label mini story. Show all posts

Friday, November 30, 2012

വീണ്ടും ഒരു പട്ടം (മിനിക്കഥ)


       സിറ്റിയിലെ കടകള്‍ മുഴുവന്‍ പരതി. ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇടയില്‍ എങ്ങും പട്ടങ്ങള്‍ വില്പ്പനക്കില്ല ! ചിലര്‍ തീര്‍ന്നു പോയി എന്ന് ക്ഷമ പറഞ്ഞു .
           ഇവന് പൊടുന്നനെ പട്ടത്തിനുള്ള ആശ എങ്ങനെ വന്നു ? അത് മനസ്സിലായില്ല . 
വീണ്ടും ചേച്ചിയുടെ മോന്‍ അതുതന്നെ ചോദിക്കുന്നു : " മാമാ .. ഒരു പട്ടോണ്ടാക്കിത്തരുവോ ?"
          എനിക്ക് അതുണ്ടാക്കുവാന്‍  അറിയില്ല എന്ന് പലവട്ടം പറഞ്ഞു . പക്ഷെ അവന്‍ ഒട്ടും സമ്മതിക്കുന്നില്ല . 
കുട്ടിക്കാലത്തിന്റെ സമയ രേഖകളില്‍ എവിടെയോ ഞാന്‍ പട്ടം പറത്തിയിട്ടുണ്ട് . പട്ടം നിര്‍മ്മിച്ചിട്ടുമുണ്ട്. പക്ഷെ വളര്‍ച്ചയുടെ ഗൌരവങ്ങളില്‍ പെട്ട് മറ്റ് പലതിനോപ്പം അതും  മറന്നുപോയി .
ഇപ്പോള്‍ ചേച്ചിയുടെ വീട്ടില്‍ വളരെക്കാലം കൂടി വന്നതാണ് . അവരെ വിവാഹം ചെയ്ത് അയച്ചകാലത്ത്  വന്ന ഓര്‍മ്മയുണ്ട്. പിന്നെ ഇപ്പോളാണ് ഇവിടെ വരുന്നത് . വര്‍ഷങ്ങള്‍ അതിനകം എത്ര കടന്നു പോയി ?! അവരുടെ മൂത്തമകള്‍ ഇപ്പോള്‍ പതിനൊന്നാം ക്ലാസ്സില്‍ എത്തി. മകന്‍ അഞ്ചാം തരത്തിലും . 
      അവന്‍ ആശയോടെ വീണ്ടും വിളിക്കുന്നു - " പ്ലീസ് മാമാ .. ഒരു പട്ടം ..."
      " നെനക്ക് പട്ടം ഒണ്ടാക്കാന്‍ അറിയാല്ലോ ? " ... ചേച്ചി തുടര്‍ന്നു- " പണ്ടുനീ എത്ര പട്ടം ഒണ്ടാക്കി കായപ്പുറത്ത്  പറത്തീരിക്കുന്നു ! ഇപ്പം നീ വല്യ ഇഞ്ചിനീയരല്ലേ ..... ഒരെണ്ണം അവന് ഒണ്ടാക്കി കൊടുക്കടാ .."
അത് ശരിയാണ് . ഞാന്‍ ചെറു കുറ്റബോധത്തോടെ ചേച്ചിയോട് പുഞ്ചിരിച്ചു . സാങ്കേതിക വിദ്യയില്‍ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനത്തിലെ  ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ഒരാള്‍ വെറും പേപ്പര്‍ ഒട്ടിച്ച് പട്ടം ഉണ്ടാക്കുവാന്‍ അറിയാതെ കുഴഞ്ഞാല്‍ ?
    " മാമനെ ശല്യപ്പെടുത്താതെ പോടാ ..." ചേച്ചിയുടെ മകള്‍ എന്റെ രക്ഷക്ക് എത്തി .
    " സാരമില്ല മോളെ .. മാമന്‍ ട്രൈ ചെയ്യാം " 
    " കൈറ്റ് മേക്കിംഗ് എന്ന് ഗൂഗിളില് ജസ്റ്റ്‌ ടൈപ്പ് ചെയ്‌താല്‍ മതി മാമാ.. ഇത്ര പാടോന്നുമില്ല .. " അവള്‍ പറഞ്ഞു .
   " അതൊന്നും വേണ്ട . മാമന് അല്ലാണ്ട്തന്നെ അറിയാം "
ഓര്‍മ്മയില്‍ പരതി . കായല്‍പ്പുറത്ത്  ഒരു സംഘം കുട്ടികളുമായി കളിച്ചുതിമിര്‍ത്ത നാളുകള്‍ . ചിലപ്പോള്‍ പത്രത്താള്‍ കീറിയൊട്ടിച്ച്  പട്ടം ഉണ്ടാക്കുമായിരുന്നു . കാറ്റിന്റെ ദിശ നോക്കി അതിനെയങ്ങ് ആകാശത്തിലേക്ക് ഇറക്കിവിടും .  വര്‍ണ്ണക്കടലാസില്‍ നിര്‍മ്മിക്കപ്പെട്ട നിരവധി പട്ടങ്ങളോട് എന്റെ പട്ടം മത്സരിച്ചു ജയിക്കുമായിരുന്നു . ആകാശത്തില്‍ അത് ഉയര്‍ന്ന് പൊട്ടുപോലെ ചെറുതാകുമ്പോള്‍   നൂലിന്റെ ഇങ്ങേത്തലക്കല്‍ പിടിച്ച് ഭൂമിയില്‍ നിന്ന് ഞാന്‍ അഭിമാനം കൊള്ളുമായിരുന്നു. 
     " ഒരു കണ്ടി* .. രണ്ടു കണ്ടി  .. മൂന്ന്...... '' അപ്പോള്‍  മറ്റ്കുട്ടികള്‍ നൂല്‍ച്ചുറ്റുകള്‍   അഴിയുന്നത് നോക്കി അമ്പരക്കും . 
     ചിലപ്പോള്‍ നൂലിഴ പൊട്ടി പട്ടം എന്നില്‍ നിന്നും സ്വതന്ത്രനാകും . താഴെ കുട്ടികള്‍ ആര്‍ത്തു വിളിക്കവേ ,കാറ്റിനെ  വശത്താക്കി അത് തലയിളക്കി അകലേക്ക്‌ പറന്നുപോകും . ഒരു കൊന്നത്തെങ്ങിന്റെ തുഞ്ചോലയില്‍ കുടുങ്ങിയ നിലയില്‍ ചിലപ്പോള്‍ പിന്നെയതിനെ കണ്ട് ഞാന്‍ നെടുവീര്‍പ്പിടും . 
    കടന്നുപോയ കാലം അടുക്കിയിട്ട ജീവിതാനുഭവങ്ങളുടെ അട്ടികള്‍ വകഞ്ഞു മാറ്റി ഞാന്‍ പിന്നോക്കം സഞ്ചരിച്ചു . ഈടുവെപ്പില്‍ നിന്നും ചില അറിവുകള്‍ കണ്ടെടുക്കാന്‍ . 
    ആദ്യം പേപ്പര്‍ കോണോടുകോണ്‍ വച്ച് മടക്കി , അരിക് മുറിച്ചു മാറ്റി സമചതുരം തീര്‍ത്ത് മാറ്റിവച്ചു.
പിന്നെ ചീകി മിനുക്കിയ ഈര്‍ക്കില്‍ വളച്ചു കെട്ടി വില്ലൊരുക്കി . അത് പേപ്പറിന്റെ കോണോടുകോണ്‍ ഒട്ടിച്ചിരുത്തി. വില്ലിന്റെ നടുവിലൂടെ അതിനെ കുലച്ചു നിര്‍ത്തിയ ചരടിന് ലംബമായി മറ്റൊരു ഈര്‍ക്കിലിനെ   കോണോടുകോണ്‍ പതിച്ചു . പേപ്പര്‍  നീളത്തില്‍ ഒട്ടിച്ച് വാലുകളും  പിന്നെ ചിറകുകളും ഒരുക്കി കഴിഞ്ഞപ്പോള്‍ ചേച്ചിയുടെ മോന്റെ കണ്ണുകളില്‍ അത്ഭുതം വിടര്‍ന്നു. യഥാസ്ഥാനങ്ങളില്‍ നൂലിഴ അയച്ചു കെട്ടി അതിനെ ഞാന്‍ സന്നദ്ധമാക്കി . അത് കുഞ്ഞു കൈകളില്‍ ഏറ്റുവാങ്ങുമ്പോള്‍   ആ മുഖത്ത് ആഹ്ലാദം തിങ്ങിനിന്നിരുന്നു . 
    കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ ഇത്തിരിയുള്ള ആ തൊടിയുടെ ഭൂമികയില്‍ നിന്നും ഉയര്‍ന്ന് പൊങ്ങി ആ പട്ടം കാറ്റിനോട്‌ സല്ലപിക്കുന്നത്‌ കണ്ടു. 
     ചേച്ചിയുടെ കണ്ണുകള്‍ എന്തെന്നറിയില്ല , നിറഞ്ഞു തുളുമ്പി . 
     ഒട്ടും പിടി തരാതെ പണി മുടക്കിക്കിടന്ന ഒരു യന്ത്രത്തെ നാളുകളുടെ അശ്രാന്തപരിശ്രമത്തിന് ശേഷം പ്രവര്‍ത്തനസജ്ജമാക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ഏറെ സന്തോഷം ... അഭിമാനം .. എനിക്ക് അപ്പോള്‍ തോന്നി . 
 
(*കണ്ടി - ഒരു ചുറ്റ് നൂലിന്റെ അളവ് - വണ്ടി എന്നും പറയും ) 
                

Friday, June 24, 2011

SPEED - mini story

അവര്‍ പോകുവാന്‍ ഒരുങ്ങുകയായിരുന്നു. പെട്ടെന്ന് അവള്‍ തിരിഞ്ഞു നിന്ന് അവനോടു മൊഴിഞ്ഞു:-

"പകലും നക്ഷത്രങ്ങള്‍..."

"എവിടെ ? " അവന്‍ നാലുപാടും നോക്കി.

" എന്റെ കണ്ണുകളില്‍.. " അവള്‍ കൊഞ്ചിച്ചിരിച്ചു.

പക്ഷെ അവന്‍ കണ്ടു കണ്ണുകളില്‍ ശൂന്യത !!


അവള്‍ പിന്നില്‍ ഇരിക്കുന്നു എന്ന ചിന്ത ബൈക്കിന്റെ വേഗത കൂട്ടി.

ഒട്ടിയിരുന്ന്‍ അവള്‍ മന്ത്രിച്ചു - "വേഗം.. ഇനീം വേഗം.."

അവന്‍ പിന്നെയും വേഗത വര്‍ദ്ധിപ്പിച്ചു. തെരുവ് അതെ വേഗത്തില്‍ പിന്നിലേക്ക്‌ തെറിച്ചു പൊയ്ക്കൊണ്ടിരുന്നു. "വേഗം.. ഇനീം വേഗം.. " അവള്‍ വീണ്ടും പുലമ്പുന്നു.

അവന്റെ മനസ്സില്‍ ഭീതിയുടെ തിരിനാളം !

അതിവേഗത്തില്‍ പാഞ്ഞു പൊയ്ക്കൊണ്ടിരുന്ന ഒരു വലിയ ട്രക്കിന്റെ പിന്നിലെത്തിയിരുന്നു അവര്‍.

അവള്‍ കൊതിയോടെ ട്രക്കിന്റെ ചക്രങ്ങളിലേക്ക് ... അതിന്റെ ആവേഗത്തിലേക്ക്‌ നോക്കി.


അനന്തരം വേഗതയുടെ മാമൂല്‍നിയമങ്ങള്‍ ഭേദിച്ച് അവര്‍ യാത്ര തുടര്‍ന്നു.