കഥ - അസന്തുലിതം- കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചത്. വായനാലോകത്തില്‍ പ്രവിജയുടെ ശബ്ദത്തില്‍...
https://www.youtube.com/watch?v=MwakDXdka2c
കണക്കൂര്‍ ആര്. സുരേഷ്കുമാര്‍ (Kanakkoor R. Sureshkumar) മലയാളികളോടും മലയാളത്തിനോടും സംവദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു NRK മലയാളി.
കഥ - അസന്തുലിതം- കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചത്. വായനാലോകത്തില്‍ പ്രവിജയുടെ ശബ്ദത്തില്‍...
https://www.youtube.com/watch?v=MwakDXdka2c
കഥ ഗോശാല ബന്ന മാഷ് (ബന്ന ചേന്ദമംഗല്ലൂര്‍) വായിച്ചത് കേള്‍ക്കാം..☺
കഴിഞ്ഞ ദിവസം മുംബൈയുടെ ആകാശത്ത് മഴവില്ല് വിരിഞ്ഞു കണ്ടു. മഹാനഗരത്തില്‍ ഇത് അപൂര്‍വ്വ കാഴ്ചയാണ്. മഴവില്ല് വിരിയുന്നുണ്ടാകാം. പക്ഷെ നഗരജീവിയുടെ കണ്ണുകളില്‍ അത് പെടുന്നുണ്ടാവില്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അച്ഛന്റെ വേര്‍പാട് ഉണ്ടായത്. ചടങ്ങുകള്‍ നടക്കുന്നതിന് ഇടയില്‍ ഒരു ദിവസം കുടുംബ വീടിന്റെ മുകളില്‍ ആകാശത്ത് ഇതുപോലെ മഴവില്ലു വിരിഞ്ഞു. അച്ഛന്‍ നിര്‍മ്മിച്ച വീടാണ്. ഒരു കമാനത്തില്‍ സുരേഷ് ഭവന്‍ എന്ന് വീട്ടു പേര് എഴുതിയ വീട്. മൂത്ത പുത്രന്‍ ആയതിനാല്‍ ആകണം എന്റെ പേര് തന്നെ അച്ഛന്‍ വീടിന് നല്‍കിയത്. അച്ഛന്‍ ആ വീടിന്റെ ഒരു ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പ് തൊടാത്ത ഒരു ഭാഗവും ആ വീടിനുണ്ടാവില്ല. എന്തുകൊണ്ടെന്നറിയില്ല... മഴവില്ല് അച്ഛനെ ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം മനോരമ ബ്യൂറൊ ഫാദേഴ്‌സ് ഡേയില്‍ ഒരു കുറിപ്പ് പത്രത്തിലേക്ക് ആവശ്യപ്പെട്ടു. ആ കുറിപ്പ് അതേപടിതന്നെ ചേര്‍ക്കാം-
''ഏതാനും മാസങ്ങള്‍ മുമ്പ് അച്ഛന്‍ രാമചന്ദ്രപ്പണിക്കര്‍ സുഖമില്ലാതായി. ഇപ്പോള്‍ 83 വയസ്സ് പിന്നിട്ടിരിക്കുന്നു. ഒരു വീഴ്ചയെ തുടര്‍ന്നാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്. ഫോണ്‍ വിളിക്കുമ്പോഴൊക്കെ നേരില്‍ കാണാനുള്ള ആഗ്രഹം പറയും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്ക്കുന്നതിനാല്‍ നാട്ടില്‍ ചെന്നെത്താന്‍ കഴിയുന്നില്ല. വീഡിയോ വിളികളില്‍ അച്ഛന്റെ ക്ഷീണിച്ച മുഖം കാണുമ്പോള്‍, ശബ്ദം കേള്‍ക്കുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ ഉള്ളിലുണരും. കൂട്ടത്തില്‍ ഒരോര്‍മ്മ ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ നടന്ന എന്റെയൊരു പുസ്തക പ്രകാശനത്തെ സംബന്ധിച്ചാണ്. പരേതനായ ജോസ് കാട്ടൂര്‍ എന്ന കോളേജ് പ്രിന്‍സിപ്പലും എഴുത്തുകാരനുമായിരുന്നു ചടങ്ങില്‍ അദ്ധ്യക്ഷന്‍. ആലപ്പുഴയിലെ നിരവധി എഴുത്തുകാര്‍ ചടങ്ങില്‍ പങ്കെടുത്തു. അവരുടെ പ്രസംഗ പരമ്പരയുണ്ടായി. ഇടയില്‍ തികച്ചും അപ്രതീക്ഷിതമായാണ് ജോസ് കാട്ടൂര്‍ സാര്‍ സദസ്സിലിരുന്ന എന്റെ അച്ഛനെ സംസാരിക്കുവാന്‍ ക്ഷണിച്ചത്. അങ്ങനെയൊരു കാര്യം ആരും ചിന്തിച്ചതു തന്നെയില്ല. അദ്ദേഹം മെല്ലെ നടന്ന് മൈക്കിനു മുമ്പിലെത്തി. അച്ഛന്‍ എന്തു പറയുമെന്നായിരുന്നു എന്റെയും സന്ദേഹം. എന്നാല്‍ അന്നവിടെ നടന്നതില്‍ ഏറ്റവും മനോഹരമായ പ്രസംഗം ചെയ്തത് അച്ഛനായിരുന്നു എന്നതില്‍ അഭിമാനിക്കുന്നു. ഇന്നുമോര്‍ക്കുന്നു. ഏകദേശം നാല്പതു വര്‍ഷങ്ങളോളം സ്‌ക്കൂള്‍ അദ്ധ്യാപകനായിരുന്ന അച്ഛന്‍ എത്ര അനായാസമായാണ് അന്ന് സംസാരിച്ചത്..! അച്ഛന് സ്നേഹപൂര്‍വ്വം ആയുരാരോഗ്യസൗഖ്യം നേരുന്നു.''
ഈ കുറിപ്പ് മനോരമയില്‍ വന്നപ്പോള്‍ ചില നല്ല പ്രതികരണങ്ങള്‍ ഉണ്ടായത് ഓര്‍ക്കുന്നു. എല്ലാ മക്കള്‍ക്കുമുണ്ടാകും അച്ഛനെ കുറിച്ച് ഇത്തരം ഒരുപാട് ഓര്‍മ്മകള്‍. ഇത്തരം ഓര്‍മ്മകള്‍ എത്ര അമൂല്യമാണ് എന്ന് തിരിച്ചറിയുന്നത് പലപ്പോഴും അവര്‍ ഇല്ലാതായി കഴിയുമ്പൊഴാണ്.
ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത അച്ഛന് തെറ്റിയ ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്. വീടിന് ചുറ്റുമുള്ള കുളങ്ങളും തോടുകളും മൂടിയതാണ് അതൊന്ന്. തെറ്റു മനസ്സിലാക്കി അവസാന കാലത്ത് അച്ഛന്‍ എന്നോട് പറ്റുമെങ്കില്‍ കുളം ഒരെണ്ണം തിരികെ കുഴിച്ചിടാന്‍ പറഞ്ഞു. പണ്ടെങ്ങോ മൂടിപ്പോയ ഒരു കുളത്തെ മാസങ്ങള്‍ക്കു മുമ്പ് വീണ്ടടുത്തു. അത് കാണുന്നതിനു മുന്‍പ് അച്ഛന്‍ ഞങ്ങളെ വിട്ടു പോയി. അച്ഛനുണ്ടായിരുന്നു എങ്കില്‍ ജെ സി ബി വന്നു മണ്ണു മാന്തി കുളത്തെ വീണ്ടെടുക്കുന്നത് ഒരു കുട്ടിയുടെ ഉത്സാഹത്തോടെ കണ്ടു നില്‍ക്കുമായിരുന്നു. പുറമെ പരുക്കനായി തോന്നുമെങ്കിലും ആവശ്യത്തിലേറെ ദയയും അനുകമ്പയും സൂക്ഷിച്ചിരുന്നു. അത് കണ്ടെത്താന്‍ ആര്‍ക്കും അത്ര എളുപ്പമായിരുന്നില്ല.
വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ അല്ലാതെ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്ന അച്ഛന്‍ ഒന്നു തെന്നിവീണു. തലയില്‍ മുറിവുണ്ടായി. തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അതു പിന്നെ വഷളായി വന്നു. ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും അച്ഛന്റെ 84ാം പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞത് വലിയൊരു സമാധാനമായി. കോവിഡിന്റെ താണ്ഡവം നടക്കുന്ന കാലമായിരുന്നു. പരമാവധി ശ്രദ്ധയോടെയാണ് ചെറിയ രീതിയില്‍ ചടങ്ങുകള്‍ പ്ലാന്‍ ചെയ്തത്. അയല്‍ക്കാരും ഏറ്റവും അടുത്ത ബന്ധുക്കളും മാത്രം. തികഞ്ഞ സന്തോഷത്തോടെ അച്ഛന്‍ സഹകരിച്ചു. ഇലയില്‍ നിന്ന് ഉണ്ടു. എല്ലാവരോടും സംസാരിച്ചു. കൊച്ചുമക്കളുമായി ഫോട്ടോകള്‍ക്ക് ഇരുന്നു തന്നു. പെട്ടെന്ന് അച്ഛന്‍ പ്രായം മറന്ന് ഒരു കുട്ടി ആയതുപോലെ. അനുജന്റെ മക്കളുമായി ചിലപ്പോള്‍ കുട്ടികളെ പോലെ ശണ്ഠ കൂടുന്നത് കാണാം.
അതിനിടെ അച്ഛന് കോവിഡ് വന്നു. തുടര്‍ന്ന് കോവിഡാനന്തര പ്രശ്‌നങ്ങള്‍ പലതും ഉണ്ടായി. അനുജന്‍ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു. സീരിയസാണ്. ഉടന്‍ വരണം എന്ന് അപ്പച്ചിയുടെ മകന്‍ അറിയിച്ചപ്പോള്‍ ഉടന്‍ നാട്ടിലേക്ക് ടിക്കറ്റെടുത്തു. എന്നാല്‍ പുറപ്പെടുന്നതിനു മുമ്പ് അച്ഛന്റെ വിയോഗ വിവരം അറിഞ്ഞു. മിക്ക മറുനാടന്‍ മലയാളിക്കും ഉള്ള വിധിതന്നെ. സംസ്‌കാര ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തി. ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രം. ദേഹം അഗ്നിക്കു സമര്‍പ്പിക്കാനായി വെച്ചപ്പോള്‍ കുറച്ചുനേരം മഴ ആര്‍ത്തു പെയ്തു. ഞാനും നനഞ്ഞു.
എന്തൊരു ചെറിയ അനക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യപ്പെടുന്ന കാലമാണ് ഇത്. എങ്കിലും അച്ഛന്റെ വിയോഗ വിവരവും മറ്റു കാര്യങ്ങളും ഞാന്‍ ആരുമായും അന്ന് പങ്കിട്ടില്ല. ഞങ്ങളുടെ മാത്രം ദുഖം. അത് ഉള്ളില്‍ ഉറഞ്ഞു കിടക്കട്ടെ എന്നു കരുതി. വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രം വിളിച്ചു. ചിലര്‍ അടുത്ത ദിവസങ്ങളില്‍ വീട്ടിലെത്തി. ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. കഴിഞ്ഞ ദിവസം കണ്ട മഴവില്ല് വീണ്ടും ഓര്‍മ്മകളുണര്‍ത്തി. ഇവിടെ കുറിച്ചിടുന്നു.. ഒക്ടോബര്‍ പത്തിന് അച്ഛന്റെ വിയോഗത്തിന്റെ ഒന്നാം ആണ്ട്.. അച്ഛനില്ലാതാകുമ്പോള്‍ ആര്‍ക്കും ഉള്‍ത്താങ്ങ് നഷ്ടപ്പെടും. മക്കളെക്കുറിച്ച് അച്ഛനോളം അഭിമാനം മറ്റാര്‍ക്കും ഉണ്ടാകില്ല എന്നതാകാം അതിനു കാരണം.
അമ്മയ്ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം അച്ഛന്
എൻ്റെ പഴയ സഹപാഠിയുടെ മകൾ MBBS നല്ല നിലയിൽ പൂർത്തിയാക്കി. അവൾ മറ്റെങ്ങും ജോലിയ്ക്ക് ശ്രമിക്കില്ലത്രേ. ധാരാവിയിലെ സാധാരണക്കാരുടെ ആരോഗ്യ പ്രവർത്തനങ്ങൾക്കു വേണ്ടി അവിടെത്തന്നെ അവൾ തുടരും എന്ന ശുഭവാർത്ത അറിഞ്ഞ സന്തോഷത്തിലാണ് ഈ കുറിപ്പ്.
ഇവിടെയും ഇലഞ്ഞികൾ പൂത്തു.
കുഞ്ഞു കമ്മലുകൾ പോലെ പൂക്കൾ.
മോഹിപ്പിക്കുന്ന മണം...
ഏപ്രിലേ നന്ദി..
ഇവിടെ സീല്‍ക്കാര ശബ്ദമായി
ജാലകത്തിനപ്പുറം നിലയ്ക്കാതെ
ഒറ്റച്ചിലമ്പണിനൃത്തം
പെരുംമ്പറയേറ്റം
രുദ്രതാണ്ഡവം..
ചുഴറ്റിയെറിയുന്നയുന്‍മാദം
തീരാത്തയാവേശമീ പെയ്ത്തിന്...
അവിടെയുണ്ടോ പെണ്ണേ മഴ?
ഇവിടെയുണ്ടാര്‍ദ്രമായ്
എന്തോ വിഷാദവും വീര്‍പ്പുമായ്...
ചെറുപുഴകളാകാന്‍ വെമ്പി
വഴി മുട്ടിയ
ഇന്നലത്തേ പെയ്‌ത്തോര്‍മ്മകള്‍.
വെറുതേ പരിതപിക്കുന്നു..
പങ്കുവച്ചു വിതുമ്പുന്നു..
അവിടം തണുത്തുകാണുമല്ലേ..?
പൊള്ളിക്കിടപ്പായിരുന്നുള്ളം,
അവിച്ചിലിലേക്കായിരുന്നു പെയ്തിറക്കം.
എങ്കിലും ചൂട് മായാതെ-
യുള്ളിലിനിയും തങ്ങി നില്പുണ്ട്
കടപുഴക്കത്തിന്റെ ഭീതിയായി...
ഇവിടെ നീര്‍ക്കെട്ടുകളില്‍
നിരാശ പെയ്തു പൊഴിയുന്നു!
മാഞ്ഞ പുഴകള്‍ മടങ്ങിയെത്തുന്നു
വഴികള്‍ മായുന്നു
വീണ്ടുമാ മഴ കിനിഞ്ഞിറങ്ങുന്നു...
അറിയില്ല പ്രിയനേ, തോര്‍ന്നുതീരുമെന്ന്.
നീയൊരു മഴപ്പാട്ടു മൂളുക പെണ്ണേ...
ഈ മഴയിലൂടെയതു കേള്‍ക്കാം..
നിന്നെയറിയാം നിര്‍വ്യാജം.
അവിഞ്ഞു വെന്ത നാളുകളില്‍
കൊതിച്ചതല്ലേ...
കുളിരിനായോര്‍ത്തതല്ലേ...
തുള്ളികളായി നീയെത്തുമ്പോള്‍
ഞാനിരിക്കാമീ ജാലകത്തിനിപ്പുറം...