അഭിമുഖം വാഗ്ദേവത മാസിക - പൂനെ (Feb 2026)
ബൗദി നോവലിന്റെ പണിപ്പുര - ജ്യോതിലക്ഷ്മി നമ്പ്യാര്‍(കണക്കൂരിന്റെ നോവലായ ബൗദി, വിശ്വകവിയായ രവീന്ദ്രനാഥ ടാഗോറിന്റെ യൗവ്വനകാലത്തെ ചില ദിവസങ്ങളും അദ്ദേഹത്തിന്റെ ജേഷ്ഠപത്‌നി കാദംബരിയുമായുള്ള അടുപ്പവും കര്‍ണ്ണാടകത്തിലെ കാര്‍വാര്‍ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്നതാണ്. പല പ്രത്യേകതകളുമുള്ള ഈ നോവലിന്റെ രചനയെ കുറിച്ച് കണക്കൂരുമായി ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാര്‍ വാഗ്‌ദേവതയ്ക്കു വേണ്ടി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.)
ജ്യോതിലക്ഷ്മി- അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിനു വെളിയില്‍ നിന്നുണ്ടായ സാഹിത്യ സൃഷ്ടികളില്‍ ഏറെ മികച്ച ഒന്നാണ് താങ്കളുടെ ബൗദി എന്ന നോവല്‍. ഒരു നോവല്‍ എന്ന രൂപത്തിലേക്ക് ബൗദി എന്ന ആശയം കടന്നുവന്നതെങ്ങനെയാണ്?
കണക്കൂര്‍- ബൗദി എന്ന നോവല്‍ കര്‍ണ്ണാടകത്തിന്റെ വടക്കുപടിഞ്ഞാറേയറ്റത്തുള്ള കാര്‍വാറില്‍ സംഭവിക്കുന്നതാണ്. രണ്ടു പതിറ്റാണ്ടുകാലം അവിടെ ജീവിച്ചതാണ് ഞാന്‍. ഇന്ത്യ കണ്ട ഏറ്റവും മഹാനായ എഴുത്തുകാരനും നോബല്‍ പുരസ്‌കാര ജേതാവുമായ രവീന്ദ്രനാഥടാഗോര്‍ അദ്ദേഹത്തിന്റെ യൗവനകാലത്ത് ഏതാനും മാസങ്ങള്‍ കാര്‍വാറില്‍ കഴിഞ്ഞിട്ടുണ്ട് എന്ന അറിവാണ് സത്യത്തില്‍ എന്നെ ആ ആശയത്തിലേക്ക് നയിച്ചത്. നോവല്‍ എന്ന വാക്കിന്റെയര്‍ത്ഥം പുതിയത് എന്നാണല്ലോ. പുതിയ ആവിഷ്‌കാരമാണ് നോവലില്‍ വരേണ്ടത്. എന്നാല്‍ ടാഗോറിനെ കുറിച്ച് ഇനി എഴുതാനും പറയാനും അറിയാനും ഒന്നുമില്ല എന്നതാണ് പൊതുധാരണ. പക്ഷേ, അദ്ദേഹത്തിന്റെ കാര്‍വാറിലെ ജീവിതം അധികമാരും പറയാത്തതാണ്. ചരിത്രരേഖകളും അധികമില്ല. ലഭ്യമായ വിവരങ്ങള്‍ കോര്‍ത്തിണക്കിയാണ് ബൗദി എന്ന നോവല്‍ കെട്ടിയുയര്‍ത്തിയത്. സ്ഥലപരിചയവും കുറേ സഹായിച്ചു. കോവിഡ് കാലത്തെ അടച്ചിരിപ്പില്‍ പഠിക്കാനും എഴുതാനും സമയവും കിട്ടി.
ജ്യോതിലക്ഷ്മി- രവീന്ദ്രനാഥടാഗോറിന്റെ ജേഷ്ഠപത്‌നിയായ കാദംബരിയുമായി യുവാവായ രവിക്കുണ്ടായിരുന്ന ബന്ധത്തെ വളരെ സൂക്ഷ്മതയോടെയാണ് നോവലില്‍ കൈകാര്യം ചെയ്തത്. അത്തരത്തില്‍ എഴുതുവാന്‍ വെല്ലുവിളികള്‍ ഉണ്ടായിരുന്നോ?
കണക്കൂര്‍- തീര്‍ച്ചയായും. ആ ബന്ധത്തെ പലതരത്തില്‍ പല എഴുത്തുകാര്‍ സമീപിച്ചിട്ടുണ്ട്. നിരവധി ചലച്ചിത്രങ്ങളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. അതില്‍നിന്ന് തികച്ചും വ്യത്യസ്തമായ, പ്രണയവും ധര്‍മസങ്കടങ്ങളും ആത്മത്യാഗവുമെല്ലാം ചേര്‍ന്ന ഒരു തലമാണ് നോവലില്‍ ഉപയോഗിച്ചിരിക്കുന്നത്. അത്തരത്തില്‍ സ്വരൂപിച്ചെടുക്കുന്നത് ശ്രമകരമായ പണിയായിരുന്നു. പ്രത്യേകിച്ചും, ലോകം മുഴുവന്‍ അറിയപ്പെട്ട അതിപ്രശസ്തി നേടിയ ഒരു വ്യക്തിയെ, അദ്ദേഹത്തിന്റെ യൗവ്വനകാലമാണെങ്കില്‍ക്കൂടി വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു. അവരുടെ ബന്ധത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും കൃത്യമായ മീറ്ററില്‍ നിര്‍ത്താന്‍ നോവലില്‍ ഉടനീളം ശ്രദ്ധിച്ചിട്ടുണ്ട്.
ജ്യോതിലക്ഷ്മി- നോവലിലെ മൂന്നു ശ്രദ്ധേയരായ സ്ത്രീകഥാപാത്രങ്ങളില്‍ ഒരാളായ ജ്ഞാനദനന്ദിനിദേവി വളരെ ബോള്‍ഡും തികഞ്ഞ ആത്മവിശ്വാസം ഉള്ളവളുമാണ്. അതേസമയം കാദംബരിയുടെ മുമ്പില്‍ നന്ദിനിദേവി ചെറുതാകുന്ന മുഹൂര്‍ത്തങ്ങളുമുണ്ട്. ഈ കഥാപാത്രത്തിനെ അത്തരത്തില്‍ ഉപയോഗിക്കാന്‍ എഴുത്തുകാരന് തയ്യാറെടുപ്പുകള്‍ വേണ്ടിവന്നോ? ജ്ഞാനദനന്ദിനിദേവിയെ പ്രതിപാദിക്കുമ്പോള്‍ ഇന്നത്തെ സ്ത്രീസമൂഹത്തെ താങ്കള്‍ ണക്കിലെടുത്തിരുന്നുവോ?
കണക്കൂര്‍- ബ്രിട്ടീഷ് ഇന്ത്യയിലെ, ഇന്ത്യക്കാരനായ ആദ്യ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ സത്യേന്ദ്രനാഥ ടാഗോറിന്റെ പത്‌നി ജ്ഞാനദനന്ദിനിദേവി ഒരു ചരിത്രവനിതയാണ്. ഇന്നു സ്ത്രീകള്‍ സാരി ഉടുക്കുന്ന രീതിയുടെ ഉപജ്ഞാതാവ് എന്നു തുടങ്ങി പല കാര്യങ്ങളിലും അവരുടെ പേര് ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. അത്തരം ഒരു വനിതാരത്‌നത്തെ നോവലില്‍ ഉപയോഗിക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളൊക്കെ വേണമല്ലൊ..? അതേസമയം കഥയില്‍ ടാഗോറിന്റെ ബൗദിയായ കാദംബരിയുടെ സ്ഥാനത്തെ കൃത്യമായി നില നിര്‍ത്തുകയും വേണം. അത് ഏറെക്കുറെ സാധിച്ചു എന്നാണ് നോവല്‍ വായിച്ച പലരും അഭിപ്രായപ്പെട്ടത്. പലപ്പോഴും അവര്‍ രണ്ടുപേരും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന രംഗങ്ങളും നോവലില്‍ കാണാം. ഇന്നത്തെ സ്ത്രീസമൂഹം വളരെ മുന്നേറിക്കഴിഞ്ഞു. ഇന്ന് ഒരു വ്യക്തി എന്ന നിലയില്‍ അവള്‍ തുല്യത നേടിക്കഴിഞ്ഞു. ആ നവോത്ഥാന പ്രക്രിയയുടെ തുടക്കങ്ങള്‍ ഈ നോവലില്‍ കാണാന്‍ കഴിയും.
ജ്യോതിലക്ഷ്മി- നോവലിലെ ഏറ്റവും മിഴിവുള്ള, ചാരുതയാര്‍ന്ന കഥാപാത്രമാണ് സാബത്ത് എന്ന വീട്ടുവേലക്കാരി. എഴുത്തുകാരന്റെ സ്വന്തം സൃഷ്ടി. പുസ്തകത്തിന് അവതാരിക എഴുതിയ ശ്രീ അഷ്ടമൂര്‍ത്തി പറഞ്ഞതുപോലെ നോവലിനെ ഏറെ വ്യത്യസ്തമാക്കുന്നതും ചാരുത വര്‍ദ്ധിപ്പിക്കുന്നതും സാബത്ത് എന്ന കഥാപാത്രമാണ്. ഈ കഥാപാത്രത്തിന്റെ ഇടപെടല്‍ നോവലില്‍ ആദ്യാവസാനം ശക്തമായി നില്‍ക്കുന്നുണ്ട്. ടാഗോറിന്റെ കഥയ്ക്ക് സമാന്തരമായി സാബത്തിന്റെ ജീവിതവും സംഘര്‍ഷങ്ങളും മുന്നോട്ടു പോകുന്നുണ്ട്. എങ്ങനെയാണ് സാബത്ത് എന്ന പെണ്ണിനെ എഴുത്തില്‍ കൂടെക്കൂട്ടിയത്? ആ സൃഷ്ടി തികച്ചും ആകസ്മികമായിരുന്നോ?
കണക്കൂര്‍- നോവലിലെ ഏറെ ജൈവികമായ ഒരു തലമാണ് സാബത്തിന്റേത്. പുസ്തകത്തിന്റെ രണ്ടാം പതിപ്പിന് പഠനമെഴുതിയ നിരൂപകയും ഗുരുസ്ഥാനീയയുമായ ഡോക്ടര്‍ മിനി പ്രസാദ് 'സാബത്ത്' എന്ന കഥാപാത്രത്തിന്റെ പ്രത്യേകതയെ കുറിച്ച് എടുത്തു പറയുന്നുണ്ട്. രാസത്വരഗം (കാറ്റലിസ്റ്റ്) പോലെയാണ് ഈ കഥാപാത്രം നോവലില്‍ വര്‍ക്ക് ചെയ്യുന്നത്. കഥയെ അതിന്റെ സ്വാഭാവികമായ ഒഴുക്കിലൂടെ കൊണ്ടുപോകാന്‍ ഈ കഥാപാത്രം ഏറെ സഹായിച്ചിട്ടുണ്ട്. കഥാപാത്രത്തിന്റെ ഇസ്ലാം പശ്ചാത്തലം പാത്രശക്തി വര്‍ദ്ധിപ്പിച്ചു. എഴുതുന്ന സമയത്ത് വലിയ കാര്യമൊന്നും തോന്നിയില്ല എങ്കിലും ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ സാബത്താണ് നോവലിനെ ശരിക്കും ചലിപ്പിച്ചത് എന്ന് മനസ്സിലാകുന്നു. നാട്ടിലുള്ള സുഹൃത്ത് സുനിത ബഷീര്‍ ഈ കഥാപാത്രത്തെ കുറിച്ച് വളരെ ആഴത്തില്‍ എഴുതിയിട്ടുണ്ട്. നോവല്‍ എങ്ങനെ ഫ്രെയിം ചെയ്യണം എന്ന് ആലോചിച്ചപ്പോള്‍ തികച്ചും യാദൃച്ഛികമായി മനസ്സില്‍ വന്നതാണ് അവള്‍. എഴുത്ത് പുരോഗമിച്ചപ്പോള്‍ സാബത്തിന് കൂടുതല്‍ മിഴിവ് വരികയും നോവലില്‍ അഭേദ്യമായ ഒരു സ്ഥാനം ആ കഥാപാത്രം സ്വയം കണ്ടെത്തുകയും ചെയ്തു. എന്റെ സുഹൃത്ത് ശ്രീ സുരേഷ്‌നായര്‍ പറഞ്ഞത്, നോവലിലൂടെ കടന്നുപോകുമ്പോള്‍ മറ്റെല്ലാ കഥാപാത്രങ്ങളെല്ലാം സാങ്കല്പികവും സാബത്ത് മാത്രം ശരിക്കും ജീവിച്ചിരുന്ന ഒരു പെണ്ണുമാണെന്ന് തോന്നും എന്നാണ്. സാബത്തനിന്റെയും അസ്‌റഫിന്റെയും പിന്‍തലമുറക്കാര്‍ ഇന്നും കാര്‍വാറില്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.
ജ്യോതിലക്ഷ്മി- ബംഗാളിയിലെഴുതിയ കാവ്യശകലങ്ങള്‍ പുസ്തകത്തില്‍ പലയിടങ്ങളിലുമുണ്ട്. അദ്ദേഹം ആ വരികളെഴുതിയ കാലത്തെ തിട്ടപ്പെടുത്തി വേണമെല്ലോ അവ കണ്ടെത്താന്‍. അതെങ്ങനെയാണ് സാധ്യമായത്?
കണക്കൂര്‍- നോവലിലെ ടാഗോറിന് 22 - 23 വയസ്സാണുള്ളത്. അതുകൊണ്ട് ടാഗോറിന്റെ കവിതാശകലങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആ സമയക്രമവും പാലിക്കണമായിരുന്നു. ഇതിന് ബംഗാളിയും മലയാളവും അറിയുന്ന ഗിരിധരന്‍ പോലെ ചിലരുടെ സഹായം സ്വീകരിച്ചിരുന്നു. കവിതകള്‍ ചിട്ടപ്പെടുത്താന്‍ സഹായിച്ചത് സിവില്‍ എഞ്ചിനീയറും കവിയുമായിരുന്ന യു എസ് നാരായണനാണ്. അകാലത്തില്‍ നമ്മേ വിട്ടുപോയ അദ്ദേഹത്തെ സ്മരിക്കുന്നു. ബംഗാളി ഭാഷ മാത്രമല്ല, നോവലിന്റെ പശ്ചാത്തലം, കാലം തുടങ്ങിയവയൊക്കെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കാനുണ്ടായിരുന്നു. 1883-84 ആണ് കാലം എന്ന് ഓര്‍ക്കണം. ഇതിലെ ഏറ്റവും രസകരവും അത്ഭുതവുമുള്ള സംഗതി, നോവല്‍ സംഭവിക്കുന്ന ഡിസ്ട്രിക്ക് മജിസ്‌ട്രേറ്റിന്റെ ബംഗ്ലാവ് ഇന്നും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ കാര്‍വാറിലുണ്ട് എന്നതാണ്. അത് ഇന്നും ഉത്തര കന്നഡ ജില്ലയുടെ ജില്ലാമജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക ഭവനമാണ്.
ജ്യോതിലക്ഷ്മി- നോവലിന് സുകുമാര്‍ അഴിക്കോട് തത്വമസി ജ്യോതിര്‍ഗമയ പുരസ്‌കാരം കിട്ടി. രണ്ടാം പതിപ്പിറങ്ങി. കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. പക്ഷേ, ഈ നോവല്‍ അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടിയെന്ന് തോന്നുന്നുണ്ടോ? ഇല്ലെങ്കില്‍ അതിന്റെ കാരണങ്ങളെന്താണ് എന്ന് വിശദമാക്കുമോ?
കണക്കൂര്‍- നോവലിന്റെ ഭാഗത്തുനിന്നു ചിന്തിച്ചാല്‍ ഒരുപക്ഷേ, ബൗദി എന്ന നോവലിന് അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടിയിട്ടുണ്ടാവില്ല. അതിന്റെ കാരണം പലതുണ്ട്. ഒരു മറുനാടന്‍ മലയാളിയുടെ നോവല്‍, അത് എത്ര നല്ലതാണെങ്കിലും ശ്രദ്ധിക്കപ്പെടണമെന്നില്ല. പ്രധാനകാരണം, എഴുത്തുകാര്‍ സ്വയം നടത്തേണ്ട പരസ്യപ്രചരണങ്ങള്‍ക്ക് നമ്മള്‍ നില്‍ക്കുന്നില്ല എന്നതാണ്. പരമാവധി നമുക്ക് സോഷ്യല്‍ മീഡിയയില്‍ കൂടി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടാം എന്നുമാത്രം. ഇന്ന് ഒരു പുസ്തകം എഴുതിയാല്‍ മാത്രം പോര. അത് മാര്‍ക്കറ്റ് ചെയ്യേണ്ട ഉത്തരവാദിത്വവും എഴുത്തുകാരന്റേതാണ്. അതു ചെയ്യാത്തതിനാല്‍ കേരളത്തിലുണ്ടാകുന്ന നല്ല പുസ്തകങ്ങള്‍ പോലും താഴേക്ക് പോകുന്നുണ്ട്. പരസ്യപ്രചരണവും സ്ഥിരമായുള്ള ഹൈപ്പ് സൃഷ്ടിക്കലുമൊക്കെ പ്രധാനകാര്യമായി മാറി. വിചിത്രമായ പല പ്രചരണതന്ത്രങ്ങള്‍ ഉപയോഗിച്ച് വളരെ ആവറേജായ പുസ്തകങ്ങളൊക്കെ വലിയ വില്പനകള്‍ നടത്തുന്നുണ്ട്. പക്ഷേ, ഈ പരസ്യതന്ത്രങ്ങളില്‍ വീണ് അത്തരം പുസ്തകങ്ങള്‍ വാങ്ങുന്ന വായനക്കാര്‍ വഞ്ചിക്കപ്പെടാന്‍ ഇടയുണ്ട്. നല്ല പുസ്തകങ്ങള്‍ വിപണിയില്‍ വീണുപോകുമ്പോള്‍ പ്രസാധകനും എഴുത്തുകാരനും മാത്രമല്ല, വായനക്കാരനും നഷ്ടമുണ്ടാകുന്നു. ഇതൊക്കെ കേരളത്തിലുള്ള എഴുത്തുകാര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പെട്ടതാണ്. അപ്പോള്‍ കേരളത്തിന് വെളിയിലുള്ള എഴുത്തുകാരനായ എനിക്ക് അത്ര വിഷമിക്കാനൊന്നുമില്ല. കൊട്ടിഘോഷിക്കപ്പെടുന്നില്ല എങ്കിലും ആനുകാലികങ്ങളിലൊക്കെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം. പിന്നെ, എന്നേപ്പോലെ ഒരു പാര്‍െട്ടെം എഴുത്തുകാരന് വലിയ സ്വപ്‌നങ്ങളുടെയൊന്നും അവശ്യം വരുന്നില്ല. ഉള്ളതു കൊണ്ടു തൃപ്തിപ്പെടാനും സന്തോഷിക്കാനുമാണല്ലോ മറുനാട്ടില്‍ ജീവിക്കുന്ന നമ്മളെല്ലാം പരിശീലിക്കുന്നത്.
ജ്യോതിലക്ഷ്മി- നോവലിന്റെ പശ്ചാത്തലവും കഥാപാത്രങ്ങളുടെ ഇടപെടലുകളും കഥാസന്ദര്‍ഭങ്ങളും എല്ലാം കൂടിച്ചേര്‍ന്ന് ഒരു ചലച്ചിത്രത്തിന് വഴിയൊരുക്കാവുന്നതാണ് എന്ന് ഞങ്ങള്‍ക്കു പലര്‍ക്കും തോന്നിയിട്ടുണ്ട്. എന്താണ് അതിനേക്കുറിച്ച് അഭിപ്രായം.
കണക്കൂര്‍- മലയാളത്തില്‍ പല നോവലുകളും ചലച്ചിത്രങ്ങളായിട്ടുണ്ട്. മാത്രമല്ല, രവീന്ദ്രനാഥടാഗോര്‍- കാദംബരി ബന്ധം നിരവധി ചലച്ചിത്രങ്ങളില്‍ വിഷയമായിട്ടുണ്ട്. പക്ഷേ, ബൗദി എന്ന നോവലിനെ കുറിച്ച് അത്തരം ഒരു കാര്യം പറയാനാകില്ല. ചലച്ചിത്രങ്ങളുടെ ലോകം തികച്ചും വേറിട്ടതും എനിക്ക് ഏറെക്കുറെ അപരിചിതവുമാണ്. ചലച്ചിത്ര മേളകളില്‍ പോകുന്നതും നല്ല സിനിമകള്‍ കാണുന്നതുമാണ് എനിക്കുള്ള ബന്ധം. എങ്കിലും പറയട്ടെ, എന്റെ ഒരു ബാലസാഹിത്യപുസ്തകം ചലച്ചിത്രമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അല്ലാതെ, ബൗദിയുടെ ചലച്ചിത്രരൂപത്തെ കുറിച്ചോ സാധ്യതയെക്കുറിച്ചോ എനിക്കു വലിയ പിടിയില്ല.
ജ്യോതിലക്ഷ്മി- പല കാരണങ്ങള്‍ കൊണ്ടും വേറിട്ട ഒരു വായനാനുഭവം നല്‍കുന്ന നോവലാണ് ബൗദി. മുംബൈ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും നോവലിനെ കുറിച്ചുള്ള നല്ല ചര്‍ച്ചകളുണ്ടായി. ഏതാനും മാസങ്ങള്‍ മുമ്പ് കല്യാണ്‍ സമാജത്തിലും നോവല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. തീര്‍ച്ചയായും നോവല്‍ മലയാളിയുടെ വായനാലോകത്തിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ മടങ്ങിവരും. എല്ലാ ഭാവുകങ്ങളും നേരുന്നു.

No comments:
Post a Comment