Saturday, November 5, 2011

കുരുക്കുകള്‍ (മിനികഥ)

ആദ്യം അവള്‍ക്ക് ശ്വാസം മുട്ടി. നിലവിളിക്കുവാന്‍ ശ്രമിച്ചു എങ്കിലും സാധിച്ചില്ല.
പിന്നെ മനസ്സിലായി.. താന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന്.
വായില്‍ തുണി തിരികപ്പെട്ടതിനാല്‍ ശബ്ദം വെളിയില്‍ വന്നതില്ല. അരണ്ട വെട്ടത്തില്‍ അവള്‍ കട്ടിലില്‍ കിടന്നു പിടച്ചു.
അടുത്തുകിടന്ന അയാള്‍ എവിടെ എന്ന് അവള്‍ അമ്പരപ്പോടെ നോക്കി.
മറ്റേതോ മുറിയില്‍ നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ച് മോഷ്ടാക്കളില്‍ ഒരാള്‍ ആ ബെഡ് റൂമില്‍ തിരികെയെത്തി.

പുതപ്പിന് കീഴെ താന്‍ നഗ്നയാണ്‌ എന്ന കാര്യം അവള്‍ മറന്നിരുന്നു. ഫാമിലി കോട്ടിന്റെ ഇടതുവശത്ത് ബന്ധിപ്പിക്കപ്പെട്ട നിലയില്‍ വായില്‍ തുണി തിരുകിയിട്ടിരുന്ന അയാളെ അവള്‍ തല ചരിച്ചു നോക്കി. അയാളും തന്റെ കരങ്ങളിലേയും കാലുകളിലേയും കുരുക്കുകളില്‍ നിന്നും മോചിതനാകാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. തളര്‍ന്നുറങ്ങിക്കിടന്ന ഇരുവരെയും മോഷ്ടാക്കള്‍ വളരെ വിരുതമായി, അഭേദ്യമായി ബന്ധിച്ചിരുന്നു.

ഒരു മോഷ്ടാവ് അവളുടെ തല ഭാഗത്ത്‌ കുനിഞ്ഞുനിന്ന് കമ്മലുകള്‍ ഊരിയെടുത്തു.
അല്‍പ്പം പുറത്തേക്കിറങ്ങിവന്ന തുണി അയാള്‍ അവളുടെ വായിലേക്കുതന്നെ തിരികെ തള്ളി.
കര്‍ത്താവേ.. എന്നെ ഒന്ന് മിണ്ടാന്‍ അനുവദിച്ചെങ്കില്‍ .. " അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

കള്ളന്മാര്‍ പണി മതിയാക്കി കടക്കുവാന്‍ ഉള്ള പുറപ്പാടാണ്.
നേരം വെളുക്കാറായോ ? അവള്‍ തലചരിച്ച് അയാളെ വീണ്ടും നോക്കി.
കുരുക്കുകള്‍ നീറുന്നുണ്ടായിരുന്നു.
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അയാള്‍ കണ്ടു. പൊടുന്നനെ മൊബൈല്‍ ഫോണ്‍ അലാറം മുഴക്കി. അത് അയാള്‍ക്ക്‌ ചാടി പുറത്തുപോകുവാന്‍ ഉള്ള അടയാളം ആയിരുന്നു !

ഇരുവരും കണ്ണുകള്‍ പൂട്ടി കിടന്നു.
നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന്റെ വരവും കാത്ത്.


-----------------------------------------------------കണക്കൂര്‍

Friday, October 28, 2011

ഉമ്പുറുപ്പാപ്പന്റെ തിരോധാനം

തൂവെള്ള മണല്‍ക്കൂമ്പാരങ്ങല്‍ക്കിടയിലാണ് അമ്പലക്കുളം. അമ്പലക്കുളത്തിന് ചുറ്റും തഴച്ചു നില്‍ക്കുന്ന കാട്ടുചെത്തിച്ചെടികളില്‍ പാറിക്കളിക്കുന്ന മണിത്തുമ്പികള്‍ . അവയുടെ കിന്നാരം പറച്ചില്‍. ആ സ്വച്ഛതയ്ക്കിടയില്‍ ആണ് ഒരുദിവസം ഒരു ജോഡി പാദരക്ഷകള്‍ ഇടിത്തീ പോലെ കണ്ടെത്തിയത്.
ബ്ലെയിട് പോലെ തേഞ്ഞ, വിരലുകളുടെ മുദ്രകള്‍ തെളിഞ്ഞ ആ ചെരിപ്പുകള്‍ നോക്കി കുഞ്ഞുണ്ണി ഉറപ്പിച്ചു പറഞ്ഞു " അത് ഉമ്പുറുപ്പാപ്പന്റെ ചെരിപ്പാണ് ... ഒറപ്പ് "

പിന്നെയും ആളുകള്‍ എത്തി .
"പാപ്പനെ ഇപ്പോള്‍ കവലക്ക്‌ കണ്ടതാണല്ലോ ? "
എല്ലാവരും ആ പറഞ്ഞ ആളെ നോക്കി.
"എങ്കില്‍ നമുക്ക് ഒന്നന്വേഷിക്കാം .." ആരൊക്കെയോ കവലയിലേക്ക് ഓടി. ചിലര്‍ പട്ടണക്കാടന്റെ ഷാപ്പിലും കൊയ്ത്തുപുരയിലും ചന്തയുടെ പിറകിലെ ചീട്ടുകളിസ്ഥലത്തും തിരഞ്ഞു . അര മണിക്കൂറിനകം പലവഴിക്ക് പോയവര്‍ തിരികെയെത്തി. ആരും ഉമ്പുറുപ്പാപ്പനെ എങ്ങും കണ്ടതില്ല.

ഉമ്പുറുപ്പാപ്പന്‍ കുളത്തില്‍ വീണതാണ് എന്ന് ഏതാണ്ട് ഉറപ്പായി. എങ്കിലും ആരും കുളത്തില്‍ ഇറങ്ങുവാനോ തിരയുവാനോ തയാറായില്ല.
പോലീസിനെ അറിയിക്ക്....
ഫയര്‍ ഫോഴ്സിനെ വിളിക്ക് ... എന്നൊക്കെ ജനങ്ങള്‍ പറഞ്ഞു. ആരോ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്സ് വരുവാന്‍ കുറച്ചു സമയം എടുക്കും. ആ നേരം കൊണ്ട് നമുക്ക് ഉമ്പുറുപ്പാപ്പന്‍ ആരാണ് എന്ന് നമുക്ക് നോക്കാം.

പഴയ ഒരു ജന്മികുടുംബത്തിലെ അവസാനത്തെ കണ്ണിയാണ് ഉമ്പുറുപ്പാപ്പന്‍. അവിവാഹിതന്‍. കള്ളുകുടിയായിരുന്നു ഇഷ്ടവിനോദം. എങ്ങിനെയൊക്കെയോ വസ്തുവകകള്‍ മിക്കതും നഷ്ടപ്പെട്ടു. മിച്ചം വന്ന ഒരു തെങ്ങുപുരയിടത്തില്‍ ചെറിയ കുടില്‍ കെട്ടി ജീവിക്കുന്നു. ആര്‍ക്കും വലിയ ശല്യം ഇല്ല. വല്ലപ്പോഴും കള്ള് മൂക്കുമ്പോള്‍ പുറത്തു വരുന്ന തെറിപ്പാട്ടുകള്‍ ഷാപ്പിലോ കുടിലിന്റെ നാല് ചുവരിലോ ഒതുങ്ങി നില്‍ക്കും. എന്നും അമ്പലക്കുളത്തില്‍ കുളിച്ച് അമ്പലത്തില്‍ തൊഴുതാണ് പാപ്പന്റെ ദിവസം തുടങ്ങുന്നത്.
ആ ആളെയാണ് ഈ കുളത്തില്‍ കാണാതായി എന്ന് സംശയിക്കുന്നത്. എത്രയോ വര്‍ഷമായി പാപ്പന്‍ ഈ കുളത്തില്‍ കുളിക്കുന്നു. മഴയത്തും മഞ്ഞത്തും മാറ്റമില്ലാതെ. എന്നിട്ടിപ്പോള്‍ !

ണിം..ണിം ...ണിം. ..ണിം ..
ഫയര്‍ എഞ്ചിന്റെ മണിയടി ദൂരെ കേട്ടു. വണ്ടി കുളത്തിനടുക്കല്‍ വരെ എത്തില്ല. തൂവെള്ള മണ്ണാണ്.. പൊടിമണ്ണ് . വണ്ടി പുതയും. അത് അല്‍പ്പം ദൂരെ നിര്‍ത്തിയിട്ടു. ഞങ്ങള്‍ കുളക്കര വിട്ട് വണ്ടി കാണുവാന്‍ ഓടി. എന്റെ ഓര്‍മയില്‍ ആദ്യമായാണ് ഞങ്ങളുടെ നാട്ടില്‍ ഫയര്‍ എഞ്ചിന്‍ എത്തുന്നത്‌ . ചുവപ്പ് പെയിന്റടിച്ച ആ വണ്ടി ഒരു ഭീമാകാരനായ ജീവിയെ പോലെ അവിടെ നിലകൊള്ളുന്നു. കാക്കിയിട്ട ഭടന്മാര്‍ ഇറങ്ങി നടന്ന് കുളക്കരയില്‍ എത്തി.
" ആള് വീഴുന്നത് ആരെങ്കിലും കണ്ടോ ? "
അവരുടെ നേതാവ് ചോദിച്ചു.
"ഇല്ല " ഞങ്ങള്‍ ഒന്നടങ്കം മറുപടി പറഞ്ഞു.
" ഈ ചെരുപ്പ് അയാളുടെതാണോ ? "
ഞങ്ങള്‍ക്ക് സംശയം ആയി.
"ഉവ്വ് " കുഞ്ഞുണ്ണി മാത്രം പറഞ്ഞു.
സബ് ഓഫീസര്‍ അയാളെ സൂക്ഷിച്ചു നോക്കി.
"നീന്താന്‍ അറിയാവുന്നവര്‍ ആരോക്കെയുണ്ട് ? "
ഞങ്ങളില്‍ മിക്കവര്‍ക്കും നീന്തല്‍ വശമുണ്ട്.
"ശരി. നിങ്ങള്‍ ഇറങ്ങി തെരയുക. ഞങ്ങളും സഹായിക്കാം " ഒരു ഫയര്‍മാന്‍ നീന്തല്‍ വസ്ത്രം പോലെ തോന്നിക്കുന്ന ഒന്നുമായി എത്തി.
ഞങ്ങള്‍ കൂട്ടമായി വെള്ളത്തില്‍ ചാടി.
" വടക്കെമൂലയ്ക്ക് ഒരു ഗര്‍ത്തോണ്ട് ... അവിടാണെ പിന്നെ നോക്കേണ്ട .... കിട്ടൂല്ല. " പൂജാരി വലിയശ്ശന്‍ നീണ്ടു നരച്ച താടി തടവിക്കൊണ്ടു പറഞ്ഞു.

കണ്ണീര്‍ പോലെയുള്ള ജലത്തില്‍ ചേറ് കലങ്ങി നിറഞ്ഞുപൊന്തി.
" വെള്ളം വറ്റിക്കുന്നതാവും നല്ലത് " ആരോ അഭിപ്രായപ്പെട്ടു.
കുറെ തിരഞ്ഞു. ഫലം ഉണ്ടായില്ല എന്ന് പറയരുത് .
രായപ്പന്റെ ഏതാനും നാള്‍ മുമ്പ് കാണാതെ പോയ സൈക്കിള്‍--
അമ്പലത്തില്‍ നിന്നും നഷ്ട്ടപ്പെട്ട ഓട്ടുരുളി--
തുടങ്ങിയ പലതും ചേറില്‍ നിന്നും കണ്ടെടുത്തു. പിന്നെ, കാലാകാലങ്ങളായി നാട്ടുകാര്‍ കുളിച്ചിറക്കിയ അഴുക്കിന്റെയും അലക്കിയ വിഴുപ്പിന്റെയും ചില ബാക്കികളും .
പക്ഷെ പാപ്പന്റെ അംശം പോലും കണ്ടില്ല. ഇപ്പോള്‍ ഉമ്പുറുപ്പാപ്പന്റെ ദേഹം ആരെങ്കിലും പൊക്കിയെടുക്കും എന്ന് കരുതി മൊബൈല്‍ ക്യാമറകള്‍ തയ്യാര്‍ ചെയ്ത് വെച്ചവര്‍ നിരാശരായി.
പിന്നെ പാപ്പന്‍ എവിടെ പോയി ? 'പോലീസില്‍ അറിയിക്ക് ' എന്ന് പറഞ്ഞിട്ട് ഫയര്‍ വണ്ടി തലയെടുപ്പോടെ തിരികെപ്പോയി.
ദിവസങ്ങള്‍ കഴിഞ്ഞു . പാപ്പന്റെ ഒരു വിവരവും ഇല്ല. പരാതിക്കാര്‍ ആരും കാണിക്ക വെക്കാന്‍ ഇല്ലാത്തതിനാല്‍ അധികാരികള്‍ വലിയ താല്‍പ്പര്യം കാട്ടിയില്ല. ഞങ്ങള്‍ വീണ്ടും സംശയത്തോടെ അമ്പലക്കുളത്തിനെ നോക്കി. പഞ്ചായത്ത് അത് വറ്റിച്ചു. തൊഴിലുറപ്പ് പദ്ധതിക്കാര്‍ ചെളി കോരി.
മെല്ലെ ഉറവകള്‍ കനിഞ്ഞ ജലം നിറഞ്ഞു.
കുളം വൃത്തിയായി.
മണിത്തുമ്പികള്‍ വീണ്ടും പുല്‍ക്കൊടിനാമ്പുകളില്‍ മാറിമാറിപ്പറന്നിരുന്ന് കിന്നാരം പറയുവാന്‍ തുടങ്ങി.
പാപ്പന്റെ വിവരം മാത്രം ഇല്ല.
ആരെങ്കിലും ഉമ്പുറുപ്പാപ്പനെ കണ്ടാല്‍ ഞങ്ങളെയൊന്ന് വിളിച്ചറിയിക്കണേ.......

Sunday, October 9, 2011

മീന്‍ (ചെറുകഥ)

മഴ കഴിയുമ്പോള്‍ പാറമടകളില്‍ ജലം കവിഞ്ഞ് കുളിര് നിറയ്ക്കും.
അതില്‍ ഇറങ്ങി തിമിര്‍ക്കുന്നത് പിന്നീട് എന്റെ പതിവാണ്.
മരണക്കുഴി എന്ന പേരുള്ളതുകൊണ്ടു മാത്രമല്ല, ഇപ്പോള്‍ കുളിമുറി പോതുശീലമായതിനാല്‍ ആ വഴി മറ്റാരും സാധാരണ വരാറില്ല. പാറക്കെട്ടുകള്‍ക്കിടയില്‍ തെളിനീരില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ പതിവില്ലാത്ത ഒരു അനക്കം . ഇതില്‍ മീനുണ്ടോ ? ഈ പറക്കുഴിയില്‍ !

ഒരു കുഞ്ഞ് മീനായിരുന്നു അത് . തിളക്കമുള്ള ചെറിയ ചിറകുകള്‍. കറുത്ത കുഞ്ഞിക്കണ്ണുകള്‍. അത് എങ്ങിനെ അവിടെ എത്തി എന്നറിയില്ല. ആ വെള്ളക്കെട്ടിലെ ഏകാന്തതയില്‍ മടുത്ത മട്ടില്‍ അത് എന്റെ നഗ്നമായ തുടകളില്‍ മുട്ടിയുരുമി. എന്തോ എന്നറിയില്ല.. എനിക്ക് അതിനോട് വല്ലാത്ത ഒരു ഇഷ്ടം തോന്നിയിരുന്നു. പാറക്കുഴിയിലെ തണുത്ത വെള്ളത്തില്‍ നിന്നും കൈ കൊണ്ടു കോരി ഞാന്‍ അതിനെ പിടിയിലാക്കി . ഉള്ളം കൈയ്യിലെ ഇത്തിരി വെള്ളത്തിന്റെ തടവില്‍ നിന്നും ചാടി രക്ഷ പെടുവാന്‍ ശ്രമിക്കാതെ അത് എന്നെ സ്നേഹപൂര്‍വ്വം നോക്കി. ഒരു കൊറ്റിയെങ്കിലും തന്നെ തേടി പറന്നെത്തുമെന്ന് ഏറെ നാള്‍ അത് വ്യാമോഹിച്ചിരിക്കും. ആ ക്ഷീണം ആ കുഞ്ഞിക്കണ്ണുകളില്‍ തെളിഞ്ഞു കാണാം.

വീടെത്തുമ്പോള്‍ പതിവിലും വൈകി. വീടിന്റെ ഓരോ കോണുകളിലും അടുക്കും ചിട്ടയുമില്ലാതെ സാധനങ്ങള്‍ തെറിച്ചു കിടന്നു. എത്ര കാലമായി അതൊക്കെ അങ്ങിനെ പൊടിയില്‍ മൂടി, ഓര്‍ക്കുവാന്‍ ഇഷ്ട്ടപെടാത്ത ഒരു കാലഘട്ടത്തെ വീണ്ടും ഓര്‍മിപ്പിക്കുവാന്‍ ഉള്ള നിയോഗവും പേറി കിടക്കുന്നു ? !

ഒരു ചെറിയ പാത്രം തിരഞ്ഞു കണ്ടുപിടിച്ചു . പിന്നീട് തോന്നി, അതിനു വലിപ്പം കുറവെന്ന് . അല്പം കൂടി വലിയ ഒരു പാത്രത്തിലേക്ക് പ്ലാസ്റ്റിക് കവറില്‍ നിന്ന് ആ കുഞ്ഞുമീനെ മാറ്റി. പാത്രത്തില്‍ കിട്ടിയ ആ സ്വാതന്ത്ര്യത്തില്‍ അത് നീന്തി തുടിച്ചു. ഏറെ നേരം ഞാന്‍ അത് കൌതുകത്തോടെ നോക്കിയിരുന്നു.
പാവം. വിശക്കുന്നുണ്ടാവും. അതിനു തീറ്റ നല്കേണം. എന്റെ വീട്ടില്‍ അത് സുഭിക്ഷതയോടെ വളരണം. അങ്ങനെ ചിന്തിച്ചിരിക്കെ, പടിക്കരികില്‍ വളകിലുക്കം കേട്ടു. ഓ... ഇന്ന് ഏതു ദിവസമാണ് ? അവള്‍ വരുമെന്ന് പറഞ്ഞ ദിവസം. അത് ഞാന്‍ മറന്നു. വളരെ പെട്ടന്ന് ഒരുങ്ങണം. അവള്‍ വാടകയ്ക് നല്‍കുന്നതാണ് സ്നേഹവും ദേഹവും. എങ്കിലും അത് ആര്‍ഭാടത്തോടെ അനുഭവിക്കണം. മുടക്കുന്ന പണം എങ്കിലേ മുതലാകൂ.
അവള്‍ വശ്യമായ ചിരിയോടെ അകത്തു കടന്നു. ഇതിനകം ഓടിപ്പോയി ഒരു നല്ല ഉടുപ്പ് അനിയുവാനും അല്പം തിളങ്ങുന്ന സുഗന്ധപ്പൊടി മുഖത്ത് തെക്കുവാനും മാത്രമേ കഴിഞ്ഞൊള്ളൂ.
അവളും ഭാര്യയെ കുറിച്ച് തിരക്കുന്നു. ഇതാണ് കഷ്ടം . എന്തിനാണ് ആവിശ്യമില്ലാത്ത കാര്യങ്ങള്‍ ഇവരെല്ലാം ചോദിക്കുന്നത്. 'അവള്‍ പോയി' എന്ന് പറയുമ്പോള്‍ 'ഇനി വരില്ലേ ?' എന്നാവും അടുത്ത ചോദ്യം. 'ഇല്ല' എന്ന് പറഞ്ഞാല്‍ "ഇറങ്ങിപ്പോയോ അതോ മരിച്ചു പോയോ ?" എന്നാകാം പിന്നെ. മൌനം മറുപടി ആയപ്പോള്‍ അവള്‍ പിന്നെ ഒന്നും ചോദിച്ചില്ല. കാര്യം കഴിഞ്ഞ് അവള്‍ പണം വാങ്ങി ഇറങ്ങുമ്പോള്‍ പുറത്ത്‌ സ്കൂട്ടറിന്റെ ചിതറിയ ശബ്ദ കോലാഹലം . ആരോ പടി കടന്നു വരുന്നു . അത് അയാള്‍ ആയിരുന്നു .
"ആരാണ് പോയത് ? " വന്ന പാടെ അയാള്‍ ചോദ്യം ചെയ്യുന്നു . അയാളുടെ കയ്യിലെ ബാഗില്‍ മദ്യവും ഭക്ഷണപ്പൊതികളും കാണും . ഞാന്‍ മറുപടി പറയാതെ വെറുതെ ചിരിക്കുക മാത്രം ചെയ്തു .
"ഡാ ...നീ " അയാള്‍ മദ്യക്കുപ്പി എടുത്ത് മേശപ്പുറത്തു ഊക്കോടെ വെച്ചു.
ബ്രാണ്ടിക്കുപ്പി ഏറെ വൈകിയാണ് കാലിയായത്. ഏതോ വിഷയത്തെ ചൊല്ലി അയാളുമായി പതിവില്‍ കൂടുതല്‍ തര്‍ക്കിച്ചു. പോരിന്റെ അന്ത്യത്തില്‍ അയാള്‍ എഴുനേറ്റിറങ്ങി കഷ്ട്ടപ്പെട്ട് സ്കൂട്ടര്‍ ഓടിച്ച് ഇരുട്ടിലേക്ക് മടങ്ങി. ഉറക്കത്തില്‍ തീ തുപ്പുന്ന ഭൂതക്കളരിയില്‍ ഭയന്ന് തളര്‍ന്ന് അടുത്ത പുലരിയിലേക്ക് ഉണര്‍ന്നു. പുലരിയുടെ മൃദുലതയിലേക്ക്...
അപ്പോള്‍മാത്രം പാത്രത്തിലെ മീനിന്റെ കാര്യം ഓര്‍മ്മവന്നു....പാവം മീന്‍ !
പാത്രത്തിലെ വെള്ളത്തില്‍ പൊങ്ങി മലര്‍ന്ന ആ ശരീരത്തെ പുറത്തേക്ക് എറിയുന്നതും കാത്ത് ഒരു കാക്ക വഴക്കയ്യില്‍ ഇരിക്കുന്നുണ്ടായിരുന്നു.


Thursday, September 29, 2011

പിഴച്ച ഓപ്പറേഷന്‍ (കുഞ്ഞുകഥ)

സദാനന്ദന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ നോക്കി കണ്ണ് മിഴിച്ചു.

'അപ്പോള്‍ ലേഡിഡോക്ടര്‍ പറഞ്ഞത് ശരിയാണ്. തന്റെ ഭാര്യ ഗര്‍ഭിണിയാണ് .'

ഇതെങ്ങനെ സംഭവിച്ചു ? അയാള്‍ കുഴങ്ങി. സദാനന്ദന്‍ രണ്ടു വര്‍ഷം മുന്‍പ് ഓപ്പറേഷന്‍ ചെയ്തതാണ്. അതിന് സര്‍ക്കാര്‍ വക സമ്മാനങ്ങള്‍ കിട്ടി. പിന്നെ ഓഫീസില്‍ നിന്ന് അതിന്റെ ഇന്‍ക്രിമെന്റ് വാങ്ങി. എന്നിട്ടിപ്പോള്‍ ! ഓപ്പറേഷന്‍ ചെയ്ത മമ്മത് ഡോക്ടര്‍ക്ക് തെറ്റിയോ ?

സദാനന്ദന്‍ റിപ്പോര്‍ട്ടും കൊണ്ട് മമ്മത് ഡോക്ടറിന്റെ അടുക്കല്‍ ചെന്നു. ഡോക്ടര്‍ റിപ്പോര്‍ട്ട്‌ നോക്കി. ഏതായാലും തന്നെ ഒന്ന് പരിശോധിക്കാം എന്നായി ഡോക്ടര്‍. പരിശോധന കഴിഞ്ഞു ഡോക്ടര്‍ പറഞ്ഞു- " എന്റെ ഓപ്പറേഷന്‍ പിഴച്ചിട്ടില്ല .. സദാനന്ദന്‍ വീട്ടില്‍ ചെന്നു ഭാര്യയോട്‌ ചോദിക്ക്.. "

അയാള്‍ വിഷമത്തോടെ വീടെത്തി. അയാള്‍ ഭാര്യയോട്‌ ഡോക്ടര്‍ പറഞ്ഞ കാര്യം പറഞ്ഞു. അവള്‍ അയാളുടെ മുടിയില്‍ തലോടിക്കൊണ്ടു പറഞ്ഞു- " ഉം ... എനിക്കറിയാം . അയാള്‍ ഒരു കള്ളനാ.. " അയാള്‍ക്ക്‌ ആശ്വാസമായി .

അയാള്‍ ഏറ്റുചൊല്ലി- " അതെ പൊന്നെ. എനിക്കും തോന്നി. മമ്മത് ഡോക്ടര്‍ ഒരു കള്ളനാ.. "

ഭാര്യ മെല്ലെ ചിരിച്ചു.


Monday, September 5, 2011

പട്ടം പറത്തല്‍

കാറ്റിന്റെ തോളിലേറി എന്റെ പട്ടം

ആകാശം പൂകുന്നനേരം,

അതോടൊപ്പം മുകളിലെത്തുന്നത്

എന്റെ കണ്ണുകള്‍ മാത്രമല്ല...

നൂലിഴകളിലൂടെ പടര്‍ന്നു കയറുന്നു..

എന്റെ ദേഹിയും.

മേലാപ്പില്‍ നിന്ന് ഞാന്‍ കാണുന്നു

നിന്നെ,

നിന്റെ പാതകളില്‍ പതിയിരിക്കുന്ന

ഒരു പറ്റത്തെ..

നിനക്ക് തെറ്റുന്ന വഴികളെ …

വഴികള്‍ ചേര്‍ത്തോരുക്കുന്ന വലകളെ.

പിന്നെ,

ഭൂമിയില്‍ നിലകൊണ്ട് നൂലിഴ പിടിച്ച്

എന്നെ നിയന്ത്രിക്കുവാന്‍ വെമ്പുന്ന

എന്നെയും !!

പട്ടം പറത്തി അതിലേറി വരൂ...

നമുക്ക് ദര്‍ശിക്കാം ഭൂമിയുടെ പരമാര്‍ത്ഥം .

കുന്നിടങ്ങള്‍ ഒളിപ്പിച്ച

ദുര്‍ബ്ബലതകള്‍ വെളിപ്പെടും.

ആകാശത്തിന്റെ മൌനമുദ്രയുടെ ഹേതുവും ,

വെള്ളരേഖകള്‍ കോറിയിട്ട രൂപങ്ങളിലെ

യാഥാര്‍ത്ഥ്യവും അറിഞ്ഞിടാം

പക്ഷെ

ചിലപ്പോള്‍ നൂല് പൊട്ടും

കാറ്റില്‍ ആടിയുലഞ്ഞ് തെന്നിയിറങ്ങി

കൂര്‍ത്ത ചില്ലകളിലോ

മുള്ളുകളിലോ ചെന്നുപതിക്കും.

ഉയര്‍ന്നു പൊന്തിയതിന്റെ 'ശിക്ഷ'.

Wednesday, August 10, 2011

വാക്കുകള്‍ക്കായി കാത്തിരിക്കുമ്പോള്‍

വാക്കുകള്‍ എല്ലായ്പ്പോഴും നമ്മെ നാണം കെടുത്തുവാന്‍..

വര്‍ത്തമാന പത്രത്തിലൂടെ , ടെലിവിഷനിലൂടെ,

പിന്നെയും അനേകം വാതായനങ്ങളിലൂടെ

വെറുപ്പിക്കുന്ന ചിത്രങ്ങളും

വെറി പിടിപ്പിക്കുന്ന ചിന്തകളുമായി

വേദനകളും പരിദേവനങ്ങളുമായി

വീടിന്റെയുള്ളില്‍ അതിക്രമിചെത്തുന്നു.

എന്നിട്ടും എന്തുകൊണ്ടെന്നറിയില്ല..

മുഷിഞ്ഞിട്ടും കണ്ണ് നൊന്തിട്ടും

നാം അവയുടെ വരവിനായി കാത്തിരിക്കുന്നു.


എന്നെങ്കിലും
വാക്കുകള്‍ അക്ഷരങ്ങളായി പിരിഞ്ഞ്

കുഞ്ഞരി പല്ലുകളായി മുളയ്ക്കുമെന്ന് ,

ചിറകു വിടര്‍ത്തി ശലഭങ്ങളായോ, കിന്നരികളായോ

തുമ്പപ്പൂവുകളായോ വെള്ളിനക്ഷത്രങ്ങളായോ

മാറുമെന്ന് നമ്മള്‍ നിനച്ചുവോ ?


പക്ഷെ,

നെടുവീര്‍പ്പിന്റെ, മൌനത്തിന്റെ തേങ്ങലിന്റെ തമസ്സില്‍

വാക്കുകള്‍ തോറ്റോടുകയാണല്ലോ !

ഏന്തേ പിന്നെയും പിന്നെയും നാം കാത്തിരിക്കുന്നു ?



Wednesday, August 3, 2011

ഇനിയുമുണ്ടാകുമോ മഴ ?

ആദ്യത്തെ മഴത്തുള്ളി മേനിയില്‍ വീണപ്പോള്‍
ഭൂമി കോരിത്തരിച്ചു.

മഴത്തുള്ളിക്ക് എത്ര മധുരം!

പിന്നെ പ്രഭാതങ്ങള്‍ മടിയോടെ കുളിരിനെ
കൈവിട്ടെഴുനെല്‍ക്കുവാന്‍ ആയിരുന്നു.
വെട്ടം മങ്ങിയ പകലുകളില്‍
നനഞ്ഞൊട്ടിയതിന്റെയാണാലസ്യം.
ഉച്ചയ്കൊരോര്‍മയായ് വെയിലുരുക്കം ...
സന്ധ്യകള്‍ ഏറെയിരുണ്ടുപോയി ...
അമര്‍ത്തി പുണര്‍ന്നേറ്റു ചൂടേകിയ
മനസ്സിന് രാവേറെ നന്ദി ചൊല്ലി.

പോകെ പോകെ കഥ മാറി
മഴപ്പാട്ടിന്‍ ഈണങ്ങള്‍ വേറെയായി !

സന്ധി ചെരാത്തോരീ മഴമട്ടില്‍
അന്ധാളിച്ചീടുന്ന പുഴമനസ്സ് !
പിന്നെ ജലത്തിന്റെയൂക്കിലെങ്ങോ
കെട്ടിമറിയുന്നോരാണത്തം.
കുത്തിയൊലിച്ചുപോയി അഗാധഗര്‍വ്വം
ഉലഞ്ഞു നിരതെറ്റുന്ന വിഹ്വലത !
പിന്നെ മഴയുടെ ഉപ്പുരസത്തില്‍ ആണ്ടുകിടന്നു ഭൂമി.

പെയ്യാതിരുന്നു പെയ്തിട്ടോ മഹാമാരീ
നിനക്കിന്നിത്രമേല്‍ കാലുഷ്യം
ഒടുക്കം അടങ്ങി ഒതുങ്ങിച്ചുരുങ്ങി
പെയ്തൊടുങ്ങി തളര്‍ന്നീടും മഴ.
എങ്കിലും ഭൂമി ചോദിക്കുന്നു -
ഇനിയുമുണ്ടാകുമോ
മറ്റൊരു മഴ ?