Tuesday, January 24, 2012

പേരൊള്ള ഒരാള്‍

പോലീസേമാന്മാര് എത്ര തല്ലിയിട്ടും എനിക്ക് കൊക്കിപ്പറയാന്‍ ഒരു പേരില്ലാരുന്ന്.

എമാന്മാര്‍ക്ക് ദേഷ്യം കൂടിക്കൂടി വന്ന്. പിന്നേം പിന്നേം തല്ലീന്ന്.

ഇന്നാള് നിങ്ങള് ചോദിച്ചപ്പം ഞാന്‍ പറഞ്ഞില്ലേ എനിക്ക് പേരില്ല എന്ന് ?

ആരാണ് നിങ്ങക്കൊക്കെ പേരിട്ടത് ? അവരൊന്നും എനിക്ക് പേരിട്ടില്ല. ഞാനുമിട്ടില്ല .

അല്ലേത്തന്നെ ഒരു പേരിലെന്തിരിക്കുന്നു ?
നിര്‍ഗുണന് സുശീലന്‍ എന്ന് പേര് . ദുര്‍മുഖനു കോമളന്‍.

കോങ്കണ്ണിക്ക് മീനാക്ഷി. ഒന്നിനും കൊള്ളാത്തവളെ വൈശാലീന്നും.
മാന്മാര്‍ക്കും പേരുണ്ട്. വിളിക്കാന്‍ പറ്റുവോ ? ഇടിച്ചു കൂമ്പു കലക്കും .

നമ്മടെ അപ്പുപ്പന്റെ അപ്പുപ്പന്റെ പേരുപോലും നമക്ക് അറിയില്ല.

അല്ലെങ്കിലും ആദി പൂര്‍വികര്‍ക്ക് പേരുണ്ടായിരുന്നോ ?

ഇല്ല.
ഇനി ഞാന്‍ ചത്തിട്ട്, ശവക്കുഴീലിട്ട് , പുറത്ത് എഴുതിവെക്കാനാണോ ?

എങ്കില്‍ 'പേരില്ലാത്തവന്‍' എന്ന് എഴുതിവെക്ക് .

യേത് ..


ഇനി ഒരു ദുഃഖവാര്‍ത്ത:
എന്റെ കാമുകി പ്രണയലേഖനത്തില്‍ പേരുവെക്കാന്‍ ആവാതെ കുഴങ്ങി.

അവള്‍ക്കു 'പ്രിയനേ' എന്നോ 'കരളേ' എന്നൊക്കെ എഴുതാമായിരുന്ന് .

എന്നിട്ടും അവള്‍ പേരൊള്ള ഒരാളെ തെരക്കി പോയീന്ന്....!

-------------------------------------------------------------------------

(first published in white line world)

Friday, December 30, 2011

പോയവര്‍ഷം പറയുന്ന രഹസ്യം

ഓരോ വര്‍ഷവും കൊഴിയുന്ന വേളയില്‍

പടിയിറങ്ങുന്ന വര്‍ഷം പുതുവര്‍ഷത്തിന്റെ ചെവിയില്‍

ഒരു രഹസ്യം ഓതുന്ന കാര്യം നിങ്ങള്‍ക്കറിയുമോ ?

നിരക്കെ പരക്കുന്ന ആശംസാ വചനങ്ങളുടെയിടയില്‍

കരഘോഷങ്ങളുടെ ഇടയില്‍

ആര്‍പ്പുവിളികള്‍ക്കിടയില്‍

നമ്മള്‍ അത് കേള്‍ക്കില്ല.

എന്തായിരിക്കും ആ രഹസ്യം ?
പുതിയ സൂര്യനുള്ള ഉദയത്തിന്റെ മന്ത്രമാകുമോ !
ചിലപ്പോള്‍ ഇനി ഉയിര്‍കൊള്ളുവനുള്ള

സംഭവങ്ങളുടെ ലഘുലേഖകള്‍ കൈമാറുന്നതാവുമോ ?

പുതുവത്സരത്തില്‍ പിറക്കുവാന്‍ പോകുന്ന

ഒരു മഹാന്റെ ജന്മരഹസ്യം ഓതുന്നതാവുമോ ?

പിന്നെയും നമുക്ക് സംശയിക്കുവാന്‍ ഏറെയുണ്ട്.

ഈ സമസ്യ ചുരുള്‍ നിവര്‍ത്തുവാന്‍ തുനിഞ്ഞിരുന്ന്‍

പോകെപ്പോകെ ഒരുവര്‍ഷം കടന്നിരിക്കും.

പക്ഷെ ഈ പുതുവത്സര ദിനത്തില്‍

പതഞ്ഞു പൊങ്ങുന്ന ബഹളങ്ങളില്‍ ചേരാതെ

ഒരു പാവം തെണ്ടി പുറംതിരിഞ്ഞിരിക്കവേ,

അയാളുടെ ചെവികള്‍ ഈ രഹസ്യം പിടിച്ചെടുത്തു.

പടിയിറങ്ങവെ കൊഴിയുന്ന വര്‍ഷം

പുതുവത്സരത്തോട്‌ മെല്ലെ പറയുന്നത്

"എനിക്ക് ഇനിയും കുറച്ചുനാള്‍ ഭൂമിയില്‍

നില കൊള്ളുവാന്‍ കൊതിയുണ്ട് " എന്നാണത്രേ !

എന്ത് ചെയ്യാം ! പണ്ടുമുതലേ വര്‍ഷത്തിനു

പന്ത്രണ്ടു മാസങ്ങള്‍ അല്ലെങ്കില്‍

മുന്നൂറ്റി അറുപത്തിയഞ്ചു ദിവസങ്ങള്‍ മാത്രമല്ലേ ?!


Saturday, December 24, 2011

CHRISTMAS CAROL

.............................................................
Red coat with white cuff and collar, a man with white beard...
Then black leather belt and bag. Saint Nicholas... Christmas Father... Dear PAPPA…
In his chariot with eight reindeers… reached in a chilled Christmas Eve. But by mistake, it was a slum at outskirt of city.
The kids of slum covered him with cheers… They dragged the entire gift packs from PAPPA. Someone guided the reindeers to slaughter house. A man with the smell of slum embraced PAPPA. . His beard gained the color of mud... Red silk dress became black.
Saint Nicholas smiled gently. He walked over the street. Then one colorful carol team of city crossed him. Nobody from that team identified PAPPA.

“Angles we have heard on high,
Singing sweetly through the night,
And mountains in reply
Echoing their brave delight…

With smile, he watched the carol team. They went away with cheers. Then he saw, a drunken old man singing a Christmas song from the street side. A poor cobbler! PAPPA sat in his side. Then he shrunk to himself there in the chill.

Thursday, December 15, 2011

മുല്ലപ്പെരിയാര്‍ - പുതിയ ഡാം മണ്ടത്തരം

മുല്ലപ്പെരിയാര്‍ വിഷയം കത്തിനില്‍ക്കുകയാണല്ലോ ? ഇതിന്റെ അടുത്ത നില എന്തായിരിക്കും ? ഒരിക്കലും വിധി തീരാത്ത കേസുകെട്ടുകളും തൂക്കി കുറെ വക്കീലന്മാര്‍ കിഴക്കും പടിഞ്ഞാറും നടക്കും എന്നല്ലാതെ ! 999 വര്‍ഷത്തേക്കുള്ള വിചിത്രമായ ഒരു കരാര്‍ നമ്മെ നോക്കി പല്ലിളിക്കും എന്നത് മിച്ചം.

ഇത് നാളത്തെ കാര്യം. ഇന്നത്തെ സ്ഥിതി എന്താണ് എന്ന് നോക്കാം. ഇന്ന് കേരളം മുഴുവനും പുതിയ അണക്കെട്ടിനായി മുറവിളി കൂട്ടുന്നു. പത്രങ്ങളും മറ്റു മാധ്യമങ്ങളും അതുതന്നെ വിളിച്ചോതുന്നു. എന്റെ വീടിന്റെ മുന്നിലുള്ള കൊച്ചു യൂപ്പീ സ്കൂളിലെ കുട്ടികള്‍ വരെ മനുഷ്യച്ചങ്ങല തീര്‍ത്തു; പുതിയ ഡാം എന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ട്. ശരിക്കും കേരളത്തിന്റെ ചെലവില്‍ പുതിയ ഡാം എന്നതുതന്നെയാണ് തമിഴ് നാടിന്റെ ആഗ്രഹം. നമ്മുടെ ജനതയെ വിഡ്ഢിവേഷം കെട്ടിച്ചു ഇതിനു കൂട്ടുനില്‍ക്കുന്നു നമ്മുടെ രാഷ്ട്രീയക്കാര്‍ !!! അവര്‍ക്ക് ഇടക്കാല തെരഞ്ഞെടുപ്പില്‍ ആണ് നോട്ടം. ഒരു ഡാമിന് ആയുസ്സ് 50 മുതല്‍ 60 വര്‍ഷങ്ങള്‍ കണക്കാക്കിയാല്‍ ഇനി കരാറില്‍ അവശേഷിക്കുന്ന കാലം മുഴുവനും നമ്മള്‍ എത്ര ഡാം പണിയണം തമിഴ്നാടിനു വെള്ളം നല്‍കാന്‍ ! ഭൂകമ്പം തുടങ്ങിയ പ്രശ്നങ്ങള്‍ എല്ലാ അണക്കെട്ടുകള്‍ക്കും ഭീഷണി ആണ് എന്നും നാം ഓര്‍ക്കണം. അതുമല്ല, ഓരോ അണക്കെട്ടും ജലത്താല്‍ മൂടുന്നത് എത്ര വനഭൂമി ആണ് ? ഇതിനൊന്നും തമിഴ്നാട് സര്‍ക്കാര്‍ ഒരുപൈസ നഷ്ട്ടപരിഹാരം തരില്ല. പണ്ടു ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍മ്മിച്ച വിചിത്ര കരാറിന്റെ ഫലം നോക്കണേ ?
ഡോ. എ ലത എഴുതിയ ഒരു ലേഖനം വായിച്ചു. പുതിയ അണക്കെട്ടല്ല , പുതിയ ജല വിനിയോഗ ബില്‍ ആണ് വേണ്ടത് എന്ന് നല്ലപോലെ വ്യക്തമാക്കുന്ന ഒരു ലേഖനം. തമിഴ്‌നാട് , കേരളം എന്ന് വേര്‍തിരിച്ചു കാണാതെ പ്രശ്നത്തില്‍ ഏറ്റവും ഫലപ്രദമായി ഇടപെടുവാന്‍ കഴിയുന്നത്‌ കേന്ദ്ര സര്‍ക്കാരിനാണ് . അവര്‍ വിചിത്രമായ മൌനം വെടിയണം. സീറ്റ് എണ്ണി ആരുടേയും പക്ഷം പിടിക്കരുത്. പടിപടിയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ കുറച്ചുകൊണ്ടുവരികയും അതിനൊപ്പം തമിഴ്നാട്ടില്‍ വൈഗ തടത്തില്‍ കൂടുതല്‍ ജലം സംഭരിക്കുവാന്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ കൈക്കൊള്ളുകയും ചെയ്യണം. ഒരുഭാഗത്ത്‌ കൃഷിയും മറുഭാഗത്ത്‌ ജനങ്ങളുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കണം. കേരളത്തിലെ നദികളുടെ സ്വാഭാവികമായ നീരൊഴുക്ക് തിരികെ കൊണ്ടുവരണം.

സുഹൃത്തുക്കളെ..
ഈ വിഷയത്തില്‍ കഥയും കവിതയും ലേഖനങ്ങളും എഴുതുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി ഓര്‍ക്കുക. പുതിയ ഡാം അല്ല പുതിയ കരാര്‍ ആണ് നമുക്ക് വേണ്ടത്. മുല്ലപെരിയാര്‍ അണക്കെട്ട് കേരളത്തിന്റെതാണ്. അതിന്റെ സുരക്ഷയും നിയന്ത്രണവും എല്ലാം കേരളത്തിന്റെ കയ്യില്‍ തന്നെ വേണം. തമിഴ്നാടിന് കൃഷിക്കാവിശ്യമായ ജലം മാത്രം നല്‍കുക. (വൈദ്യുതി പോലും നല്‍കേണ്ട ആവശ്യം ഇല്ല ) നമ്മുടെ ഭരണാധികാരികള്‍ അതിനാണ് ശ്രമിക്കേണ്ടത്.

Monday, November 28, 2011

അസ്മ (മിനിക്കഥ)

"ശരി. ഇനി കഥ പറഞ്ഞു തുടങ്ങാം. ഒരിടത്തൊരിടത്ത് ടോട്ടോയിപുരം എന്ന ഒരു രാജ്യം ഉണ്ടായിരുന്നു. അവിടെ ടോറ്റൊയച്ചന്‍ എന്ന ഒരു..."

"നിര്‍ത്തെടാ .. വേല മനസ്സിലിരിക്കട്ടെ.. ഇത് കൊറേ കേട്ടതാ. വളരെ പഴമയുള്ളതും കേട്ടുമടുത്തതുമായ പ്രമേയം. പുതിയത് എന്തെങ്കിലും ഉണ്ടേല്‍ പറയ് . കേട്ടാല്‍ അസ്ഥിക്ക് പിടിക്കണം. "

" എങ്കില്‍ ശരി. ഇത് കേട്ടുനോക്കു . ഇത് ഒരു പെണ്‍കുട്ടിയുടെ കഥയാണ്. അസ്മ എന്നാണ് അവടെ പേര്. ഒരു പതിനാറു വയസ്സ് പ്രായം. "

" പറ.. പറ .. കൊള്ളാം.. കേള്‍ക്കെട്ടെ.."

"നമ്മള്‍ എല്ലാവരും ഈ കഥയില്‍ ഉണ്ട്. നീ നായകന്‍. ഞാന്‍ വില്ലന്‍. ഇവന്‍ ....."

"നായകന്‍ വേണ്ട. വില്ലന്‍ മാത്രം മതി.. നമ്മള്‍ എല്ലാവരും വില്ലന്മാര്‍."

"ശരി. ഓരോരുത്തരും അസ്മയെ കടിച്ചു കീറി കടിച്ചു കീറി..... "

"കീറി ? "

"അങ്ങനെ കഥ കഴിഞ്ഞു "

(എല്ലാരും അല്പം ആലോചിച്ചിട്ട് )
"പക്ഷെ ഇതും കേട്ട് മടുത്തു. ഇനിയും കട്ടിയുള്ള എന്തെങ്കിലും ? "

Saturday, November 5, 2011

കുരുക്കുകള്‍ (മിനികഥ)

ആദ്യം അവള്‍ക്ക് ശ്വാസം മുട്ടി. നിലവിളിക്കുവാന്‍ ശ്രമിച്ചു എങ്കിലും സാധിച്ചില്ല.
പിന്നെ മനസ്സിലായി.. താന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന്.
വായില്‍ തുണി തിരികപ്പെട്ടതിനാല്‍ ശബ്ദം വെളിയില്‍ വന്നതില്ല. അരണ്ട വെട്ടത്തില്‍ അവള്‍ കട്ടിലില്‍ കിടന്നു പിടച്ചു.
അടുത്തുകിടന്ന അയാള്‍ എവിടെ എന്ന് അവള്‍ അമ്പരപ്പോടെ നോക്കി.
മറ്റേതോ മുറിയില്‍ നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ച് മോഷ്ടാക്കളില്‍ ഒരാള്‍ ആ ബെഡ് റൂമില്‍ തിരികെയെത്തി.

പുതപ്പിന് കീഴെ താന്‍ നഗ്നയാണ്‌ എന്ന കാര്യം അവള്‍ മറന്നിരുന്നു. ഫാമിലി കോട്ടിന്റെ ഇടതുവശത്ത് ബന്ധിപ്പിക്കപ്പെട്ട നിലയില്‍ വായില്‍ തുണി തിരുകിയിട്ടിരുന്ന അയാളെ അവള്‍ തല ചരിച്ചു നോക്കി. അയാളും തന്റെ കരങ്ങളിലേയും കാലുകളിലേയും കുരുക്കുകളില്‍ നിന്നും മോചിതനാകാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. തളര്‍ന്നുറങ്ങിക്കിടന്ന ഇരുവരെയും മോഷ്ടാക്കള്‍ വളരെ വിരുതമായി, അഭേദ്യമായി ബന്ധിച്ചിരുന്നു.

ഒരു മോഷ്ടാവ് അവളുടെ തല ഭാഗത്ത്‌ കുനിഞ്ഞുനിന്ന് കമ്മലുകള്‍ ഊരിയെടുത്തു.
അല്‍പ്പം പുറത്തേക്കിറങ്ങിവന്ന തുണി അയാള്‍ അവളുടെ വായിലേക്കുതന്നെ തിരികെ തള്ളി.
കര്‍ത്താവേ.. എന്നെ ഒന്ന് മിണ്ടാന്‍ അനുവദിച്ചെങ്കില്‍ .. " അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

കള്ളന്മാര്‍ പണി മതിയാക്കി കടക്കുവാന്‍ ഉള്ള പുറപ്പാടാണ്.
നേരം വെളുക്കാറായോ ? അവള്‍ തലചരിച്ച് അയാളെ വീണ്ടും നോക്കി.
കുരുക്കുകള്‍ നീറുന്നുണ്ടായിരുന്നു.
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അയാള്‍ കണ്ടു. പൊടുന്നനെ മൊബൈല്‍ ഫോണ്‍ അലാറം മുഴക്കി. അത് അയാള്‍ക്ക്‌ ചാടി പുറത്തുപോകുവാന്‍ ഉള്ള അടയാളം ആയിരുന്നു !

ഇരുവരും കണ്ണുകള്‍ പൂട്ടി കിടന്നു.
നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന്റെ വരവും കാത്ത്.


-----------------------------------------------------കണക്കൂര്‍

Friday, October 28, 2011

ഉമ്പുറുപ്പാപ്പന്റെ തിരോധാനം

തൂവെള്ള മണല്‍ക്കൂമ്പാരങ്ങല്‍ക്കിടയിലാണ് അമ്പലക്കുളം. അമ്പലക്കുളത്തിന് ചുറ്റും തഴച്ചു നില്‍ക്കുന്ന കാട്ടുചെത്തിച്ചെടികളില്‍ പാറിക്കളിക്കുന്ന മണിത്തുമ്പികള്‍ . അവയുടെ കിന്നാരം പറച്ചില്‍. ആ സ്വച്ഛതയ്ക്കിടയില്‍ ആണ് ഒരുദിവസം ഒരു ജോഡി പാദരക്ഷകള്‍ ഇടിത്തീ പോലെ കണ്ടെത്തിയത്.
ബ്ലെയിട് പോലെ തേഞ്ഞ, വിരലുകളുടെ മുദ്രകള്‍ തെളിഞ്ഞ ആ ചെരിപ്പുകള്‍ നോക്കി കുഞ്ഞുണ്ണി ഉറപ്പിച്ചു പറഞ്ഞു " അത് ഉമ്പുറുപ്പാപ്പന്റെ ചെരിപ്പാണ് ... ഒറപ്പ് "

പിന്നെയും ആളുകള്‍ എത്തി .
"പാപ്പനെ ഇപ്പോള്‍ കവലക്ക്‌ കണ്ടതാണല്ലോ ? "
എല്ലാവരും ആ പറഞ്ഞ ആളെ നോക്കി.
"എങ്കില്‍ നമുക്ക് ഒന്നന്വേഷിക്കാം .." ആരൊക്കെയോ കവലയിലേക്ക് ഓടി. ചിലര്‍ പട്ടണക്കാടന്റെ ഷാപ്പിലും കൊയ്ത്തുപുരയിലും ചന്തയുടെ പിറകിലെ ചീട്ടുകളിസ്ഥലത്തും തിരഞ്ഞു . അര മണിക്കൂറിനകം പലവഴിക്ക് പോയവര്‍ തിരികെയെത്തി. ആരും ഉമ്പുറുപ്പാപ്പനെ എങ്ങും കണ്ടതില്ല.

ഉമ്പുറുപ്പാപ്പന്‍ കുളത്തില്‍ വീണതാണ് എന്ന് ഏതാണ്ട് ഉറപ്പായി. എങ്കിലും ആരും കുളത്തില്‍ ഇറങ്ങുവാനോ തിരയുവാനോ തയാറായില്ല.
പോലീസിനെ അറിയിക്ക്....
ഫയര്‍ ഫോഴ്സിനെ വിളിക്ക് ... എന്നൊക്കെ ജനങ്ങള്‍ പറഞ്ഞു. ആരോ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്സ് വരുവാന്‍ കുറച്ചു സമയം എടുക്കും. ആ നേരം കൊണ്ട് നമുക്ക് ഉമ്പുറുപ്പാപ്പന്‍ ആരാണ് എന്ന് നമുക്ക് നോക്കാം.

പഴയ ഒരു ജന്മികുടുംബത്തിലെ അവസാനത്തെ കണ്ണിയാണ് ഉമ്പുറുപ്പാപ്പന്‍. അവിവാഹിതന്‍. കള്ളുകുടിയായിരുന്നു ഇഷ്ടവിനോദം. എങ്ങിനെയൊക്കെയോ വസ്തുവകകള്‍ മിക്കതും നഷ്ടപ്പെട്ടു. മിച്ചം വന്ന ഒരു തെങ്ങുപുരയിടത്തില്‍ ചെറിയ കുടില്‍ കെട്ടി ജീവിക്കുന്നു. ആര്‍ക്കും വലിയ ശല്യം ഇല്ല. വല്ലപ്പോഴും കള്ള് മൂക്കുമ്പോള്‍ പുറത്തു വരുന്ന തെറിപ്പാട്ടുകള്‍ ഷാപ്പിലോ കുടിലിന്റെ നാല് ചുവരിലോ ഒതുങ്ങി നില്‍ക്കും. എന്നും അമ്പലക്കുളത്തില്‍ കുളിച്ച് അമ്പലത്തില്‍ തൊഴുതാണ് പാപ്പന്റെ ദിവസം തുടങ്ങുന്നത്.
ആ ആളെയാണ് ഈ കുളത്തില്‍ കാണാതായി എന്ന് സംശയിക്കുന്നത്. എത്രയോ വര്‍ഷമായി പാപ്പന്‍ ഈ കുളത്തില്‍ കുളിക്കുന്നു. മഴയത്തും മഞ്ഞത്തും മാറ്റമില്ലാതെ. എന്നിട്ടിപ്പോള്‍ !

ണിം..ണിം ...ണിം. ..ണിം ..
ഫയര്‍ എഞ്ചിന്റെ മണിയടി ദൂരെ കേട്ടു. വണ്ടി കുളത്തിനടുക്കല്‍ വരെ എത്തില്ല. തൂവെള്ള മണ്ണാണ്.. പൊടിമണ്ണ് . വണ്ടി പുതയും. അത് അല്‍പ്പം ദൂരെ നിര്‍ത്തിയിട്ടു. ഞങ്ങള്‍ കുളക്കര വിട്ട് വണ്ടി കാണുവാന്‍ ഓടി. എന്റെ ഓര്‍മയില്‍ ആദ്യമായാണ് ഞങ്ങളുടെ നാട്ടില്‍ ഫയര്‍ എഞ്ചിന്‍ എത്തുന്നത്‌ . ചുവപ്പ് പെയിന്റടിച്ച ആ വണ്ടി ഒരു ഭീമാകാരനായ ജീവിയെ പോലെ അവിടെ നിലകൊള്ളുന്നു. കാക്കിയിട്ട ഭടന്മാര്‍ ഇറങ്ങി നടന്ന് കുളക്കരയില്‍ എത്തി.
" ആള് വീഴുന്നത് ആരെങ്കിലും കണ്ടോ ? "
അവരുടെ നേതാവ് ചോദിച്ചു.
"ഇല്ല " ഞങ്ങള്‍ ഒന്നടങ്കം മറുപടി പറഞ്ഞു.
" ഈ ചെരുപ്പ് അയാളുടെതാണോ ? "
ഞങ്ങള്‍ക്ക് സംശയം ആയി.
"ഉവ്വ് " കുഞ്ഞുണ്ണി മാത്രം പറഞ്ഞു.
സബ് ഓഫീസര്‍ അയാളെ സൂക്ഷിച്ചു നോക്കി.
"നീന്താന്‍ അറിയാവുന്നവര്‍ ആരോക്കെയുണ്ട് ? "
ഞങ്ങളില്‍ മിക്കവര്‍ക്കും നീന്തല്‍ വശമുണ്ട്.
"ശരി. നിങ്ങള്‍ ഇറങ്ങി തെരയുക. ഞങ്ങളും സഹായിക്കാം " ഒരു ഫയര്‍മാന്‍ നീന്തല്‍ വസ്ത്രം പോലെ തോന്നിക്കുന്ന ഒന്നുമായി എത്തി.
ഞങ്ങള്‍ കൂട്ടമായി വെള്ളത്തില്‍ ചാടി.
" വടക്കെമൂലയ്ക്ക് ഒരു ഗര്‍ത്തോണ്ട് ... അവിടാണെ പിന്നെ നോക്കേണ്ട .... കിട്ടൂല്ല. " പൂജാരി വലിയശ്ശന്‍ നീണ്ടു നരച്ച താടി തടവിക്കൊണ്ടു പറഞ്ഞു.

കണ്ണീര്‍ പോലെയുള്ള ജലത്തില്‍ ചേറ് കലങ്ങി നിറഞ്ഞുപൊന്തി.
" വെള്ളം വറ്റിക്കുന്നതാവും നല്ലത് " ആരോ അഭിപ്രായപ്പെട്ടു.
കുറെ തിരഞ്ഞു. ഫലം ഉണ്ടായില്ല എന്ന് പറയരുത് .
രായപ്പന്റെ ഏതാനും നാള്‍ മുമ്പ് കാണാതെ പോയ സൈക്കിള്‍--
അമ്പലത്തില്‍ നിന്നും നഷ്ട്ടപ്പെട്ട ഓട്ടുരുളി--
തുടങ്ങിയ പലതും ചേറില്‍ നിന്നും കണ്ടെടുത്തു. പിന്നെ, കാലാകാലങ്ങളായി നാട്ടുകാര്‍ കുളിച്ചിറക്കിയ അഴുക്കിന്റെയും അലക്കിയ വിഴുപ്പിന്റെയും ചില ബാക്കികളും .
പക്ഷെ പാപ്പന്റെ അംശം പോലും കണ്ടില്ല. ഇപ്പോള്‍ ഉമ്പുറുപ്പാപ്പന്റെ ദേഹം ആരെങ്കിലും പൊക്കിയെടുക്കും എന്ന് കരുതി മൊബൈല്‍ ക്യാമറകള്‍ തയ്യാര്‍ ചെയ്ത് വെച്ചവര്‍ നിരാശരായി.
പിന്നെ പാപ്പന്‍ എവിടെ പോയി ? 'പോലീസില്‍ അറിയിക്ക് ' എന്ന് പറഞ്ഞിട്ട് ഫയര്‍ വണ്ടി തലയെടുപ്പോടെ തിരികെപ്പോയി.
ദിവസങ്ങള്‍ കഴിഞ്ഞു . പാപ്പന്റെ ഒരു വിവരവും ഇല്ല. പരാതിക്കാര്‍ ആരും കാണിക്ക വെക്കാന്‍ ഇല്ലാത്തതിനാല്‍ അധികാരികള്‍ വലിയ താല്‍പ്പര്യം കാട്ടിയില്ല. ഞങ്ങള്‍ വീണ്ടും സംശയത്തോടെ അമ്പലക്കുളത്തിനെ നോക്കി. പഞ്ചായത്ത് അത് വറ്റിച്ചു. തൊഴിലുറപ്പ് പദ്ധതിക്കാര്‍ ചെളി കോരി.
മെല്ലെ ഉറവകള്‍ കനിഞ്ഞ ജലം നിറഞ്ഞു.
കുളം വൃത്തിയായി.
മണിത്തുമ്പികള്‍ വീണ്ടും പുല്‍ക്കൊടിനാമ്പുകളില്‍ മാറിമാറിപ്പറന്നിരുന്ന് കിന്നാരം പറയുവാന്‍ തുടങ്ങി.
പാപ്പന്റെ വിവരം മാത്രം ഇല്ല.
ആരെങ്കിലും ഉമ്പുറുപ്പാപ്പനെ കണ്ടാല്‍ ഞങ്ങളെയൊന്ന് വിളിച്ചറിയിക്കണേ.......