Saturday, January 31, 2015

പുസ്തകശാലയ്ക്ക് തീ കൊടുക്കുന്നവര്‍

 “നിനക്ക് പേടീണ്ടോ ?” വഴിയില്‍ വച്ച് അയാള്‍ ചോദിച്ചു.

“ചെറ്യായി..” മറ്റേയാള്‍ കള്ളം പറഞ്ഞില്ല.

“ഒരു കുഴപ്പോം ഉണ്ടാവില്ല. അല്പം പെട്രോള്‍ തൂവണം.. പിന്നെ തീപ്പെട്ടീന്നു  ഒരു കൊള്ളി. ഒറ്റക്കൊള്ളി. അതുമതി. എല്ലാം തീരും.”

“അവര്‍  പിന്നേം എഴുതില്ലേ ? പിന്നേം പുസ്തകശാലകള്‍ പണീല്ലേ. അറിവുള്ളവര്‍ പലരും അവന്‍റെ ഒപ്പമാണ് ” എന്ന്  മറ്റേയാള്‍.

അയാള്‍ ഒന്ന് സംശയിച്ചു നിന്നു. പിന്നെ പറഞ്ഞു- “അവനോട് എഴുതരുത് എന്ന് വിലക്കിയതാണ്. നമ്മടെ ദൈവത്തേ തൊട്ടാ കളി ? എഴുതിയതൊക്കെ പിന്‍വലിക്കാന്‍ സമയം കൊടുത്തു. മാപ്പ് പറയിക്കുവാന്‍ വിരട്ടിനോക്കി. ഒന്നും അവന്‍ അനുസരിച്ചില്ല. അവന്‍റെ പുസ്തകം വില്‍ക്കുന്ന ഇടങ്ങള്‍ നമ്മള്‍ തീയിടും. പുസ്തകങ്ങള്‍ എല്ലാം കത്തിയമരട്ടെ. അക്ഷരങ്ങള്‍ കോറിയിട്ട പാപങ്ങള്‍ അഗ്നിയാല്‍ ശുദ്ധിയാവട്ടെ . ഇത് മറ്റുള്ളവര്‍ക്കും ഒരു മുന്നറിയിപ്പാകട്ടെ...”  

ഒരു കൊള്ളി. രണ്ട്.. മൂന്ന്... തീ കത്തുന്നില്ല.

“നാശം. കൊള്ളികള്‍ തീര്‍ന്നല്ലോ ?” അയാള്‍ കിതച്ചു.

“ഇനി എന്ത് ചെയ്യും ?”

“സാരമില്ല. നമുക്ക് അരണി കടഞ്ഞ് തീയുണ്ടാക്കാം.”

അപ്പോഴും  പുസ്തക ശാലകള്‍  പൂത്തുലഞ്ഞു നിന്നു.

“നമുക്ക് എവിടെയെങ്കിലും പിഴച്ചോ ?” അയാള്‍ ചോദിച്ചു.

മറ്റേയാള്‍ മറുപടി പറയാതെ ഒരു പുസ്തകം തുറന്ന് വായിക്കുകയായിരുന്നു.


“അതിലെങ്ങാനും അരണി കടയുന്നത് എങ്ങനെ എന്ന് എഴുതിയിട്ടുണ്ടോ ?” അയാള്‍ ചോദിക്കുന്നു. 
--------------------------------------------------------കണക്കൂര്‍