Wednesday, May 24, 2017

സ്മൈലികള്‍ കൊണ്ടുള്ള ഗുണങ്ങള്‍

ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് ഇപ്പോള്‍ കാല്‍ നൂറ്റാണ്ടുകള്‍ ആയിരിക്കും. എങ്കിലും അനവസരങ്ങളില്‍ നിറം മാറുന്ന ഒരു ബഹുവര്‍ണ്ണ ചിത്രം പോലെ അവള്‍ ഉള്ളിലെന്നും ഉണ്ട്. അവസാനം കണ്ടത് ആര്‍ട്ട് ഗാലറിയില്‍ വച്ചായിരുന്നു എന്നും ഓര്‍മ്മയുണ്ട്. നവ മാധ്യമങ്ങളുടെ കാലത്തെ സൗഹൃദങ്ങളെപ്പോലെ ആയിരുന്നില്ല ഞങ്ങള്‍ കാത്തു സൂക്ഷിച്ച സൗഹൃദം. അതിനു ഊഷ്മളതയും ഭാസുരതയും ഏറെയുണ്ടായിരുന്നു. എങ്കിലും വീണ്ടും നവ മാധ്യമത്തിലൂടെ പരസ്പരം തൊട്ടു നിന്നപ്പോള്‍ എന്തോ ഒരു ആശങ്ക. സുഖാന്വേഷണങ്ങള്‍ക്ക് യാന്ത്രികമായ മറുപടി.
“ഇപ്പോള്‍ ഞാന്‍ പഴയപോലെ സുന്ദരിയല്ല. നിനക്കെന്നെ ഇഷ്ടമാവില്ല.” അവള്‍ കുറിക്കുന്നു. ശരീരത്തിന്റെ അഴകില്‍ എനിക്ക് മുന്‍പും വലിയ വിശ്വാസം ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ മറുപടി എഴുതി.
“നീ എഴുതുന്നതു ചിലതൊക്കെ ഞാന്‍ വായിക്കാറുണ്ട്. നീ എന്നെ കുറിച്ചൊന്നും എഴുതാത്തത് എന്തെ ?” അവള്‍ ചോദിച്ചു. സത്യത്തില്‍ അവളെക്കുറിച്ച് എഴുതുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടതായിരുന്നു ഇത്രകാലം എഴുതിയതൊക്കെ,. അത് ഞാന്‍ അവളോട്‌ പറഞ്ഞില്ല. പകരം കുറെ സ്മൈലികള്‍ ഇട്ടുകൊടുത്തു. സ്മൈലികള്‍ കൊണ്ടുള്ള ഗുണം അതാണ്‌. നമുക്കുവേണ്ടി ആ ചിഹ്നങ്ങള്‍ കള്ളം പറയും..
-കണക്കൂര്‍ 25-മേയ് 2017