Friday, December 30, 2011

പോയവര്‍ഷം പറയുന്ന രഹസ്യം

ഓരോ വര്‍ഷവും കൊഴിയുന്ന വേളയില്‍

പടിയിറങ്ങുന്ന വര്‍ഷം പുതുവര്‍ഷത്തിന്റെ ചെവിയില്‍

ഒരു രഹസ്യം ഓതുന്ന കാര്യം നിങ്ങള്‍ക്കറിയുമോ ?

നിരക്കെ പരക്കുന്ന ആശംസാ വചനങ്ങളുടെയിടയില്‍

കരഘോഷങ്ങളുടെ ഇടയില്‍

ആര്‍പ്പുവിളികള്‍ക്കിടയില്‍

നമ്മള്‍ അത് കേള്‍ക്കില്ല.

എന്തായിരിക്കും ആ രഹസ്യം ?
പുതിയ സൂര്യനുള്ള ഉദയത്തിന്റെ മന്ത്രമാകുമോ !
ചിലപ്പോള്‍ ഇനി ഉയിര്‍കൊള്ളുവനുള്ള

സംഭവങ്ങളുടെ ലഘുലേഖകള്‍ കൈമാറുന്നതാവുമോ ?

പുതുവത്സരത്തില്‍ പിറക്കുവാന്‍ പോകുന്ന

ഒരു മഹാന്റെ ജന്മരഹസ്യം ഓതുന്നതാവുമോ ?

പിന്നെയും നമുക്ക് സംശയിക്കുവാന്‍ ഏറെയുണ്ട്.

ഈ സമസ്യ ചുരുള്‍ നിവര്‍ത്തുവാന്‍ തുനിഞ്ഞിരുന്ന്‍

പോകെപ്പോകെ ഒരുവര്‍ഷം കടന്നിരിക്കും.

പക്ഷെ ഈ പുതുവത്സര ദിനത്തില്‍

പതഞ്ഞു പൊങ്ങുന്ന ബഹളങ്ങളില്‍ ചേരാതെ

ഒരു പാവം തെണ്ടി പുറംതിരിഞ്ഞിരിക്കവേ,

അയാളുടെ ചെവികള്‍ ഈ രഹസ്യം പിടിച്ചെടുത്തു.

പടിയിറങ്ങവെ കൊഴിയുന്ന വര്‍ഷം

പുതുവത്സരത്തോട്‌ മെല്ലെ പറയുന്നത്

"എനിക്ക് ഇനിയും കുറച്ചുനാള്‍ ഭൂമിയില്‍

നില കൊള്ളുവാന്‍ കൊതിയുണ്ട് " എന്നാണത്രേ !

എന്ത് ചെയ്യാം ! പണ്ടുമുതലേ വര്‍ഷത്തിനു

പന്ത്രണ്ടു മാസങ്ങള്‍ അല്ലെങ്കില്‍

മുന്നൂറ്റി അറുപത്തിയഞ്ചു ദിവസങ്ങള്‍ മാത്രമല്ലേ ?!


Saturday, December 24, 2011

CHRISTMAS CAROL

.............................................................
Red coat with white cuff and collar, a man with white beard...
Then black leather belt and bag. Saint Nicholas... Christmas Father... Dear PAPPA…
In his chariot with eight reindeers… reached in a chilled Christmas Eve. But by mistake, it was a slum at outskirt of city.
The kids of slum covered him with cheers… They dragged the entire gift packs from PAPPA. Someone guided the reindeers to slaughter house. A man with the smell of slum embraced PAPPA. . His beard gained the color of mud... Red silk dress became black.
Saint Nicholas smiled gently. He walked over the street. Then one colorful carol team of city crossed him. Nobody from that team identified PAPPA.

“Angles we have heard on high,
Singing sweetly through the night,
And mountains in reply
Echoing their brave delight…

With smile, he watched the carol team. They went away with cheers. Then he saw, a drunken old man singing a Christmas song from the street side. A poor cobbler! PAPPA sat in his side. Then he shrunk to himself there in the chill.

Thursday, December 15, 2011

മുല്ലപ്പെരിയാര്‍ - പുതിയ ഡാം മണ്ടത്തരം

മുല്ലപ്പെരിയാര്‍ വിഷയം കത്തിനില്‍ക്കുകയാണല്ലോ ? ഇതിന്റെ അടുത്ത നില എന്തായിരിക്കും ? ഒരിക്കലും വിധി തീരാത്ത കേസുകെട്ടുകളും തൂക്കി കുറെ വക്കീലന്മാര്‍ കിഴക്കും പടിഞ്ഞാറും നടക്കും എന്നല്ലാതെ ! 999 വര്‍ഷത്തേക്കുള്ള വിചിത്രമായ ഒരു കരാര്‍ നമ്മെ നോക്കി പല്ലിളിക്കും എന്നത് മിച്ചം.

ഇത് നാളത്തെ കാര്യം. ഇന്നത്തെ സ്ഥിതി എന്താണ് എന്ന് നോക്കാം. ഇന്ന് കേരളം മുഴുവനും പുതിയ അണക്കെട്ടിനായി മുറവിളി കൂട്ടുന്നു. പത്രങ്ങളും മറ്റു മാധ്യമങ്ങളും അതുതന്നെ വിളിച്ചോതുന്നു. എന്റെ വീടിന്റെ മുന്നിലുള്ള കൊച്ചു യൂപ്പീ സ്കൂളിലെ കുട്ടികള്‍ വരെ മനുഷ്യച്ചങ്ങല തീര്‍ത്തു; പുതിയ ഡാം എന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ട്. ശരിക്കും കേരളത്തിന്റെ ചെലവില്‍ പുതിയ ഡാം എന്നതുതന്നെയാണ് തമിഴ് നാടിന്റെ ആഗ്രഹം. നമ്മുടെ ജനതയെ വിഡ്ഢിവേഷം കെട്ടിച്ചു ഇതിനു കൂട്ടുനില്‍ക്കുന്നു നമ്മുടെ രാഷ്ട്രീയക്കാര്‍ !!! അവര്‍ക്ക് ഇടക്കാല തെരഞ്ഞെടുപ്പില്‍ ആണ് നോട്ടം. ഒരു ഡാമിന് ആയുസ്സ് 50 മുതല്‍ 60 വര്‍ഷങ്ങള്‍ കണക്കാക്കിയാല്‍ ഇനി കരാറില്‍ അവശേഷിക്കുന്ന കാലം മുഴുവനും നമ്മള്‍ എത്ര ഡാം പണിയണം തമിഴ്നാടിനു വെള്ളം നല്‍കാന്‍ ! ഭൂകമ്പം തുടങ്ങിയ പ്രശ്നങ്ങള്‍ എല്ലാ അണക്കെട്ടുകള്‍ക്കും ഭീഷണി ആണ് എന്നും നാം ഓര്‍ക്കണം. അതുമല്ല, ഓരോ അണക്കെട്ടും ജലത്താല്‍ മൂടുന്നത് എത്ര വനഭൂമി ആണ് ? ഇതിനൊന്നും തമിഴ്നാട് സര്‍ക്കാര്‍ ഒരുപൈസ നഷ്ട്ടപരിഹാരം തരില്ല. പണ്ടു ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍മ്മിച്ച വിചിത്ര കരാറിന്റെ ഫലം നോക്കണേ ?
ഡോ. എ ലത എഴുതിയ ഒരു ലേഖനം വായിച്ചു. പുതിയ അണക്കെട്ടല്ല , പുതിയ ജല വിനിയോഗ ബില്‍ ആണ് വേണ്ടത് എന്ന് നല്ലപോലെ വ്യക്തമാക്കുന്ന ഒരു ലേഖനം. തമിഴ്‌നാട് , കേരളം എന്ന് വേര്‍തിരിച്ചു കാണാതെ പ്രശ്നത്തില്‍ ഏറ്റവും ഫലപ്രദമായി ഇടപെടുവാന്‍ കഴിയുന്നത്‌ കേന്ദ്ര സര്‍ക്കാരിനാണ് . അവര്‍ വിചിത്രമായ മൌനം വെടിയണം. സീറ്റ് എണ്ണി ആരുടേയും പക്ഷം പിടിക്കരുത്. പടിപടിയായി മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ കുറച്ചുകൊണ്ടുവരികയും അതിനൊപ്പം തമിഴ്നാട്ടില്‍ വൈഗ തടത്തില്‍ കൂടുതല്‍ ജലം സംഭരിക്കുവാന്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ കൈക്കൊള്ളുകയും ചെയ്യണം. ഒരുഭാഗത്ത്‌ കൃഷിയും മറുഭാഗത്ത്‌ ജനങ്ങളുടെ സുരക്ഷയും ഒരുപോലെ ഉറപ്പാക്കണം. കേരളത്തിലെ നദികളുടെ സ്വാഭാവികമായ നീരൊഴുക്ക് തിരികെ കൊണ്ടുവരണം.

സുഹൃത്തുക്കളെ..
ഈ വിഷയത്തില്‍ കഥയും കവിതയും ലേഖനങ്ങളും എഴുതുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി ഓര്‍ക്കുക. പുതിയ ഡാം അല്ല പുതിയ കരാര്‍ ആണ് നമുക്ക് വേണ്ടത്. മുല്ലപെരിയാര്‍ അണക്കെട്ട് കേരളത്തിന്റെതാണ്. അതിന്റെ സുരക്ഷയും നിയന്ത്രണവും എല്ലാം കേരളത്തിന്റെ കയ്യില്‍ തന്നെ വേണം. തമിഴ്നാടിന് കൃഷിക്കാവിശ്യമായ ജലം മാത്രം നല്‍കുക. (വൈദ്യുതി പോലും നല്‍കേണ്ട ആവശ്യം ഇല്ല ) നമ്മുടെ ഭരണാധികാരികള്‍ അതിനാണ് ശ്രമിക്കേണ്ടത്.

Monday, November 28, 2011

അസ്മ (മിനിക്കഥ)

"ശരി. ഇനി കഥ പറഞ്ഞു തുടങ്ങാം. ഒരിടത്തൊരിടത്ത് ടോട്ടോയിപുരം എന്ന ഒരു രാജ്യം ഉണ്ടായിരുന്നു. അവിടെ ടോറ്റൊയച്ചന്‍ എന്ന ഒരു..."

"നിര്‍ത്തെടാ .. വേല മനസ്സിലിരിക്കട്ടെ.. ഇത് കൊറേ കേട്ടതാ. വളരെ പഴമയുള്ളതും കേട്ടുമടുത്തതുമായ പ്രമേയം. പുതിയത് എന്തെങ്കിലും ഉണ്ടേല്‍ പറയ് . കേട്ടാല്‍ അസ്ഥിക്ക് പിടിക്കണം. "

" എങ്കില്‍ ശരി. ഇത് കേട്ടുനോക്കു . ഇത് ഒരു പെണ്‍കുട്ടിയുടെ കഥയാണ്. അസ്മ എന്നാണ് അവടെ പേര്. ഒരു പതിനാറു വയസ്സ് പ്രായം. "

" പറ.. പറ .. കൊള്ളാം.. കേള്‍ക്കെട്ടെ.."

"നമ്മള്‍ എല്ലാവരും ഈ കഥയില്‍ ഉണ്ട്. നീ നായകന്‍. ഞാന്‍ വില്ലന്‍. ഇവന്‍ ....."

"നായകന്‍ വേണ്ട. വില്ലന്‍ മാത്രം മതി.. നമ്മള്‍ എല്ലാവരും വില്ലന്മാര്‍."

"ശരി. ഓരോരുത്തരും അസ്മയെ കടിച്ചു കീറി കടിച്ചു കീറി..... "

"കീറി ? "

"അങ്ങനെ കഥ കഴിഞ്ഞു "

(എല്ലാരും അല്പം ആലോചിച്ചിട്ട് )
"പക്ഷെ ഇതും കേട്ട് മടുത്തു. ഇനിയും കട്ടിയുള്ള എന്തെങ്കിലും ? "

Saturday, November 5, 2011

കുരുക്കുകള്‍ (മിനികഥ)

ആദ്യം അവള്‍ക്ക് ശ്വാസം മുട്ടി. നിലവിളിക്കുവാന്‍ ശ്രമിച്ചു എങ്കിലും സാധിച്ചില്ല.
പിന്നെ മനസ്സിലായി.. താന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന്.
വായില്‍ തുണി തിരികപ്പെട്ടതിനാല്‍ ശബ്ദം വെളിയില്‍ വന്നതില്ല. അരണ്ട വെട്ടത്തില്‍ അവള്‍ കട്ടിലില്‍ കിടന്നു പിടച്ചു.
അടുത്തുകിടന്ന അയാള്‍ എവിടെ എന്ന് അവള്‍ അമ്പരപ്പോടെ നോക്കി.
മറ്റേതോ മുറിയില്‍ നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ച് മോഷ്ടാക്കളില്‍ ഒരാള്‍ ആ ബെഡ് റൂമില്‍ തിരികെയെത്തി.

പുതപ്പിന് കീഴെ താന്‍ നഗ്നയാണ്‌ എന്ന കാര്യം അവള്‍ മറന്നിരുന്നു. ഫാമിലി കോട്ടിന്റെ ഇടതുവശത്ത് ബന്ധിപ്പിക്കപ്പെട്ട നിലയില്‍ വായില്‍ തുണി തിരുകിയിട്ടിരുന്ന അയാളെ അവള്‍ തല ചരിച്ചു നോക്കി. അയാളും തന്റെ കരങ്ങളിലേയും കാലുകളിലേയും കുരുക്കുകളില്‍ നിന്നും മോചിതനാകാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. തളര്‍ന്നുറങ്ങിക്കിടന്ന ഇരുവരെയും മോഷ്ടാക്കള്‍ വളരെ വിരുതമായി, അഭേദ്യമായി ബന്ധിച്ചിരുന്നു.

ഒരു മോഷ്ടാവ് അവളുടെ തല ഭാഗത്ത്‌ കുനിഞ്ഞുനിന്ന് കമ്മലുകള്‍ ഊരിയെടുത്തു.
അല്‍പ്പം പുറത്തേക്കിറങ്ങിവന്ന തുണി അയാള്‍ അവളുടെ വായിലേക്കുതന്നെ തിരികെ തള്ളി.
കര്‍ത്താവേ.. എന്നെ ഒന്ന് മിണ്ടാന്‍ അനുവദിച്ചെങ്കില്‍ .. " അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

കള്ളന്മാര്‍ പണി മതിയാക്കി കടക്കുവാന്‍ ഉള്ള പുറപ്പാടാണ്.
നേരം വെളുക്കാറായോ ? അവള്‍ തലചരിച്ച് അയാളെ വീണ്ടും നോക്കി.
കുരുക്കുകള്‍ നീറുന്നുണ്ടായിരുന്നു.
അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അയാള്‍ കണ്ടു. പൊടുന്നനെ മൊബൈല്‍ ഫോണ്‍ അലാറം മുഴക്കി. അത് അയാള്‍ക്ക്‌ ചാടി പുറത്തുപോകുവാന്‍ ഉള്ള അടയാളം ആയിരുന്നു !

ഇരുവരും കണ്ണുകള്‍ പൂട്ടി കിടന്നു.
നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന്റെ വരവും കാത്ത്.


-----------------------------------------------------കണക്കൂര്‍

Friday, October 28, 2011

ഉമ്പുറുപ്പാപ്പന്റെ തിരോധാനം

തൂവെള്ള മണല്‍ക്കൂമ്പാരങ്ങല്‍ക്കിടയിലാണ് അമ്പലക്കുളം. അമ്പലക്കുളത്തിന് ചുറ്റും തഴച്ചു നില്‍ക്കുന്ന കാട്ടുചെത്തിച്ചെടികളില്‍ പാറിക്കളിക്കുന്ന മണിത്തുമ്പികള്‍ . അവയുടെ കിന്നാരം പറച്ചില്‍. ആ സ്വച്ഛതയ്ക്കിടയില്‍ ആണ് ഒരുദിവസം ഒരു ജോഡി പാദരക്ഷകള്‍ ഇടിത്തീ പോലെ കണ്ടെത്തിയത്.
ബ്ലെയിട് പോലെ തേഞ്ഞ, വിരലുകളുടെ മുദ്രകള്‍ തെളിഞ്ഞ ആ ചെരിപ്പുകള്‍ നോക്കി കുഞ്ഞുണ്ണി ഉറപ്പിച്ചു പറഞ്ഞു " അത് ഉമ്പുറുപ്പാപ്പന്റെ ചെരിപ്പാണ് ... ഒറപ്പ് "

പിന്നെയും ആളുകള്‍ എത്തി .
"പാപ്പനെ ഇപ്പോള്‍ കവലക്ക്‌ കണ്ടതാണല്ലോ ? "
എല്ലാവരും ആ പറഞ്ഞ ആളെ നോക്കി.
"എങ്കില്‍ നമുക്ക് ഒന്നന്വേഷിക്കാം .." ആരൊക്കെയോ കവലയിലേക്ക് ഓടി. ചിലര്‍ പട്ടണക്കാടന്റെ ഷാപ്പിലും കൊയ്ത്തുപുരയിലും ചന്തയുടെ പിറകിലെ ചീട്ടുകളിസ്ഥലത്തും തിരഞ്ഞു . അര മണിക്കൂറിനകം പലവഴിക്ക് പോയവര്‍ തിരികെയെത്തി. ആരും ഉമ്പുറുപ്പാപ്പനെ എങ്ങും കണ്ടതില്ല.

ഉമ്പുറുപ്പാപ്പന്‍ കുളത്തില്‍ വീണതാണ് എന്ന് ഏതാണ്ട് ഉറപ്പായി. എങ്കിലും ആരും കുളത്തില്‍ ഇറങ്ങുവാനോ തിരയുവാനോ തയാറായില്ല.
പോലീസിനെ അറിയിക്ക്....
ഫയര്‍ ഫോഴ്സിനെ വിളിക്ക് ... എന്നൊക്കെ ജനങ്ങള്‍ പറഞ്ഞു. ആരോ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്സ് വരുവാന്‍ കുറച്ചു സമയം എടുക്കും. ആ നേരം കൊണ്ട് നമുക്ക് ഉമ്പുറുപ്പാപ്പന്‍ ആരാണ് എന്ന് നമുക്ക് നോക്കാം.

പഴയ ഒരു ജന്മികുടുംബത്തിലെ അവസാനത്തെ കണ്ണിയാണ് ഉമ്പുറുപ്പാപ്പന്‍. അവിവാഹിതന്‍. കള്ളുകുടിയായിരുന്നു ഇഷ്ടവിനോദം. എങ്ങിനെയൊക്കെയോ വസ്തുവകകള്‍ മിക്കതും നഷ്ടപ്പെട്ടു. മിച്ചം വന്ന ഒരു തെങ്ങുപുരയിടത്തില്‍ ചെറിയ കുടില്‍ കെട്ടി ജീവിക്കുന്നു. ആര്‍ക്കും വലിയ ശല്യം ഇല്ല. വല്ലപ്പോഴും കള്ള് മൂക്കുമ്പോള്‍ പുറത്തു വരുന്ന തെറിപ്പാട്ടുകള്‍ ഷാപ്പിലോ കുടിലിന്റെ നാല് ചുവരിലോ ഒതുങ്ങി നില്‍ക്കും. എന്നും അമ്പലക്കുളത്തില്‍ കുളിച്ച് അമ്പലത്തില്‍ തൊഴുതാണ് പാപ്പന്റെ ദിവസം തുടങ്ങുന്നത്.
ആ ആളെയാണ് ഈ കുളത്തില്‍ കാണാതായി എന്ന് സംശയിക്കുന്നത്. എത്രയോ വര്‍ഷമായി പാപ്പന്‍ ഈ കുളത്തില്‍ കുളിക്കുന്നു. മഴയത്തും മഞ്ഞത്തും മാറ്റമില്ലാതെ. എന്നിട്ടിപ്പോള്‍ !

ണിം..ണിം ...ണിം. ..ണിം ..
ഫയര്‍ എഞ്ചിന്റെ മണിയടി ദൂരെ കേട്ടു. വണ്ടി കുളത്തിനടുക്കല്‍ വരെ എത്തില്ല. തൂവെള്ള മണ്ണാണ്.. പൊടിമണ്ണ് . വണ്ടി പുതയും. അത് അല്‍പ്പം ദൂരെ നിര്‍ത്തിയിട്ടു. ഞങ്ങള്‍ കുളക്കര വിട്ട് വണ്ടി കാണുവാന്‍ ഓടി. എന്റെ ഓര്‍മയില്‍ ആദ്യമായാണ് ഞങ്ങളുടെ നാട്ടില്‍ ഫയര്‍ എഞ്ചിന്‍ എത്തുന്നത്‌ . ചുവപ്പ് പെയിന്റടിച്ച ആ വണ്ടി ഒരു ഭീമാകാരനായ ജീവിയെ പോലെ അവിടെ നിലകൊള്ളുന്നു. കാക്കിയിട്ട ഭടന്മാര്‍ ഇറങ്ങി നടന്ന് കുളക്കരയില്‍ എത്തി.
" ആള് വീഴുന്നത് ആരെങ്കിലും കണ്ടോ ? "
അവരുടെ നേതാവ് ചോദിച്ചു.
"ഇല്ല " ഞങ്ങള്‍ ഒന്നടങ്കം മറുപടി പറഞ്ഞു.
" ഈ ചെരുപ്പ് അയാളുടെതാണോ ? "
ഞങ്ങള്‍ക്ക് സംശയം ആയി.
"ഉവ്വ് " കുഞ്ഞുണ്ണി മാത്രം പറഞ്ഞു.
സബ് ഓഫീസര്‍ അയാളെ സൂക്ഷിച്ചു നോക്കി.
"നീന്താന്‍ അറിയാവുന്നവര്‍ ആരോക്കെയുണ്ട് ? "
ഞങ്ങളില്‍ മിക്കവര്‍ക്കും നീന്തല്‍ വശമുണ്ട്.
"ശരി. നിങ്ങള്‍ ഇറങ്ങി തെരയുക. ഞങ്ങളും സഹായിക്കാം " ഒരു ഫയര്‍മാന്‍ നീന്തല്‍ വസ്ത്രം പോലെ തോന്നിക്കുന്ന ഒന്നുമായി എത്തി.
ഞങ്ങള്‍ കൂട്ടമായി വെള്ളത്തില്‍ ചാടി.
" വടക്കെമൂലയ്ക്ക് ഒരു ഗര്‍ത്തോണ്ട് ... അവിടാണെ പിന്നെ നോക്കേണ്ട .... കിട്ടൂല്ല. " പൂജാരി വലിയശ്ശന്‍ നീണ്ടു നരച്ച താടി തടവിക്കൊണ്ടു പറഞ്ഞു.

കണ്ണീര്‍ പോലെയുള്ള ജലത്തില്‍ ചേറ് കലങ്ങി നിറഞ്ഞുപൊന്തി.
" വെള്ളം വറ്റിക്കുന്നതാവും നല്ലത് " ആരോ അഭിപ്രായപ്പെട്ടു.
കുറെ തിരഞ്ഞു. ഫലം ഉണ്ടായില്ല എന്ന് പറയരുത് .
രായപ്പന്റെ ഏതാനും നാള്‍ മുമ്പ് കാണാതെ പോയ സൈക്കിള്‍--
അമ്പലത്തില്‍ നിന്നും നഷ്ട്ടപ്പെട്ട ഓട്ടുരുളി--
തുടങ്ങിയ പലതും ചേറില്‍ നിന്നും കണ്ടെടുത്തു. പിന്നെ, കാലാകാലങ്ങളായി നാട്ടുകാര്‍ കുളിച്ചിറക്കിയ അഴുക്കിന്റെയും അലക്കിയ വിഴുപ്പിന്റെയും ചില ബാക്കികളും .
പക്ഷെ പാപ്പന്റെ അംശം പോലും കണ്ടില്ല. ഇപ്പോള്‍ ഉമ്പുറുപ്പാപ്പന്റെ ദേഹം ആരെങ്കിലും പൊക്കിയെടുക്കും എന്ന് കരുതി മൊബൈല്‍ ക്യാമറകള്‍ തയ്യാര്‍ ചെയ്ത് വെച്ചവര്‍ നിരാശരായി.
പിന്നെ പാപ്പന്‍ എവിടെ പോയി ? 'പോലീസില്‍ അറിയിക്ക് ' എന്ന് പറഞ്ഞിട്ട് ഫയര്‍ വണ്ടി തലയെടുപ്പോടെ തിരികെപ്പോയി.
ദിവസങ്ങള്‍ കഴിഞ്ഞു . പാപ്പന്റെ ഒരു വിവരവും ഇല്ല. പരാതിക്കാര്‍ ആരും കാണിക്ക വെക്കാന്‍ ഇല്ലാത്തതിനാല്‍ അധികാരികള്‍ വലിയ താല്‍പ്പര്യം കാട്ടിയില്ല. ഞങ്ങള്‍ വീണ്ടും സംശയത്തോടെ അമ്പലക്കുളത്തിനെ നോക്കി. പഞ്ചായത്ത് അത് വറ്റിച്ചു. തൊഴിലുറപ്പ് പദ്ധതിക്കാര്‍ ചെളി കോരി.
മെല്ലെ ഉറവകള്‍ കനിഞ്ഞ ജലം നിറഞ്ഞു.
കുളം വൃത്തിയായി.
മണിത്തുമ്പികള്‍ വീണ്ടും പുല്‍ക്കൊടിനാമ്പുകളില്‍ മാറിമാറിപ്പറന്നിരുന്ന് കിന്നാരം പറയുവാന്‍ തുടങ്ങി.
പാപ്പന്റെ വിവരം മാത്രം ഇല്ല.
ആരെങ്കിലും ഉമ്പുറുപ്പാപ്പനെ കണ്ടാല്‍ ഞങ്ങളെയൊന്ന് വിളിച്ചറിയിക്കണേ.......

Sunday, October 9, 2011

മീന്‍ (ചെറുകഥ)

മഴ കഴിയുമ്പോള്‍ പാറമടകളില്‍ ജലം കവിഞ്ഞ് കുളിര് നിറയ്ക്കും.
അതില്‍ ഇറങ്ങി തിമിര്‍ക്കുന്നത് പിന്നീട് എന്റെ പതിവാണ്.
മരണക്കുഴി എന്ന പേരുള്ളതുകൊണ്ടു മാത്രമല്ല, ഇപ്പോള്‍ കുളിമുറി പോതുശീലമായതിനാല്‍ ആ വഴി മറ്റാരും സാധാരണ വരാറില്ല. പാറക്കെട്ടുകള്‍ക്കിടയില്‍ തെളിനീരില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ പതിവില്ലാത്ത ഒരു അനക്കം . ഇതില്‍ മീനുണ്ടോ ? ഈ പറക്കുഴിയില്‍ !

ഒരു കുഞ്ഞ് മീനായിരുന്നു അത് . തിളക്കമുള്ള ചെറിയ ചിറകുകള്‍. കറുത്ത കുഞ്ഞിക്കണ്ണുകള്‍. അത് എങ്ങിനെ അവിടെ എത്തി എന്നറിയില്ല. ആ വെള്ളക്കെട്ടിലെ ഏകാന്തതയില്‍ മടുത്ത മട്ടില്‍ അത് എന്റെ നഗ്നമായ തുടകളില്‍ മുട്ടിയുരുമി. എന്തോ എന്നറിയില്ല.. എനിക്ക് അതിനോട് വല്ലാത്ത ഒരു ഇഷ്ടം തോന്നിയിരുന്നു. പാറക്കുഴിയിലെ തണുത്ത വെള്ളത്തില്‍ നിന്നും കൈ കൊണ്ടു കോരി ഞാന്‍ അതിനെ പിടിയിലാക്കി . ഉള്ളം കൈയ്യിലെ ഇത്തിരി വെള്ളത്തിന്റെ തടവില്‍ നിന്നും ചാടി രക്ഷ പെടുവാന്‍ ശ്രമിക്കാതെ അത് എന്നെ സ്നേഹപൂര്‍വ്വം നോക്കി. ഒരു കൊറ്റിയെങ്കിലും തന്നെ തേടി പറന്നെത്തുമെന്ന് ഏറെ നാള്‍ അത് വ്യാമോഹിച്ചിരിക്കും. ആ ക്ഷീണം ആ കുഞ്ഞിക്കണ്ണുകളില്‍ തെളിഞ്ഞു കാണാം.

വീടെത്തുമ്പോള്‍ പതിവിലും വൈകി. വീടിന്റെ ഓരോ കോണുകളിലും അടുക്കും ചിട്ടയുമില്ലാതെ സാധനങ്ങള്‍ തെറിച്ചു കിടന്നു. എത്ര കാലമായി അതൊക്കെ അങ്ങിനെ പൊടിയില്‍ മൂടി, ഓര്‍ക്കുവാന്‍ ഇഷ്ട്ടപെടാത്ത ഒരു കാലഘട്ടത്തെ വീണ്ടും ഓര്‍മിപ്പിക്കുവാന്‍ ഉള്ള നിയോഗവും പേറി കിടക്കുന്നു ? !

ഒരു ചെറിയ പാത്രം തിരഞ്ഞു കണ്ടുപിടിച്ചു . പിന്നീട് തോന്നി, അതിനു വലിപ്പം കുറവെന്ന് . അല്പം കൂടി വലിയ ഒരു പാത്രത്തിലേക്ക് പ്ലാസ്റ്റിക് കവറില്‍ നിന്ന് ആ കുഞ്ഞുമീനെ മാറ്റി. പാത്രത്തില്‍ കിട്ടിയ ആ സ്വാതന്ത്ര്യത്തില്‍ അത് നീന്തി തുടിച്ചു. ഏറെ നേരം ഞാന്‍ അത് കൌതുകത്തോടെ നോക്കിയിരുന്നു.
പാവം. വിശക്കുന്നുണ്ടാവും. അതിനു തീറ്റ നല്കേണം. എന്റെ വീട്ടില്‍ അത് സുഭിക്ഷതയോടെ വളരണം. അങ്ങനെ ചിന്തിച്ചിരിക്കെ, പടിക്കരികില്‍ വളകിലുക്കം കേട്ടു. ഓ... ഇന്ന് ഏതു ദിവസമാണ് ? അവള്‍ വരുമെന്ന് പറഞ്ഞ ദിവസം. അത് ഞാന്‍ മറന്നു. വളരെ പെട്ടന്ന് ഒരുങ്ങണം. അവള്‍ വാടകയ്ക് നല്‍കുന്നതാണ് സ്നേഹവും ദേഹവും. എങ്കിലും അത് ആര്‍ഭാടത്തോടെ അനുഭവിക്കണം. മുടക്കുന്ന പണം എങ്കിലേ മുതലാകൂ.
അവള്‍ വശ്യമായ ചിരിയോടെ അകത്തു കടന്നു. ഇതിനകം ഓടിപ്പോയി ഒരു നല്ല ഉടുപ്പ് അനിയുവാനും അല്പം തിളങ്ങുന്ന സുഗന്ധപ്പൊടി മുഖത്ത് തെക്കുവാനും മാത്രമേ കഴിഞ്ഞൊള്ളൂ.
അവളും ഭാര്യയെ കുറിച്ച് തിരക്കുന്നു. ഇതാണ് കഷ്ടം . എന്തിനാണ് ആവിശ്യമില്ലാത്ത കാര്യങ്ങള്‍ ഇവരെല്ലാം ചോദിക്കുന്നത്. 'അവള്‍ പോയി' എന്ന് പറയുമ്പോള്‍ 'ഇനി വരില്ലേ ?' എന്നാവും അടുത്ത ചോദ്യം. 'ഇല്ല' എന്ന് പറഞ്ഞാല്‍ "ഇറങ്ങിപ്പോയോ അതോ മരിച്ചു പോയോ ?" എന്നാകാം പിന്നെ. മൌനം മറുപടി ആയപ്പോള്‍ അവള്‍ പിന്നെ ഒന്നും ചോദിച്ചില്ല. കാര്യം കഴിഞ്ഞ് അവള്‍ പണം വാങ്ങി ഇറങ്ങുമ്പോള്‍ പുറത്ത്‌ സ്കൂട്ടറിന്റെ ചിതറിയ ശബ്ദ കോലാഹലം . ആരോ പടി കടന്നു വരുന്നു . അത് അയാള്‍ ആയിരുന്നു .
"ആരാണ് പോയത് ? " വന്ന പാടെ അയാള്‍ ചോദ്യം ചെയ്യുന്നു . അയാളുടെ കയ്യിലെ ബാഗില്‍ മദ്യവും ഭക്ഷണപ്പൊതികളും കാണും . ഞാന്‍ മറുപടി പറയാതെ വെറുതെ ചിരിക്കുക മാത്രം ചെയ്തു .
"ഡാ ...നീ " അയാള്‍ മദ്യക്കുപ്പി എടുത്ത് മേശപ്പുറത്തു ഊക്കോടെ വെച്ചു.
ബ്രാണ്ടിക്കുപ്പി ഏറെ വൈകിയാണ് കാലിയായത്. ഏതോ വിഷയത്തെ ചൊല്ലി അയാളുമായി പതിവില്‍ കൂടുതല്‍ തര്‍ക്കിച്ചു. പോരിന്റെ അന്ത്യത്തില്‍ അയാള്‍ എഴുനേറ്റിറങ്ങി കഷ്ട്ടപ്പെട്ട് സ്കൂട്ടര്‍ ഓടിച്ച് ഇരുട്ടിലേക്ക് മടങ്ങി. ഉറക്കത്തില്‍ തീ തുപ്പുന്ന ഭൂതക്കളരിയില്‍ ഭയന്ന് തളര്‍ന്ന് അടുത്ത പുലരിയിലേക്ക് ഉണര്‍ന്നു. പുലരിയുടെ മൃദുലതയിലേക്ക്...
അപ്പോള്‍മാത്രം പാത്രത്തിലെ മീനിന്റെ കാര്യം ഓര്‍മ്മവന്നു....പാവം മീന്‍ !
പാത്രത്തിലെ വെള്ളത്തില്‍ പൊങ്ങി മലര്‍ന്ന ആ ശരീരത്തെ പുറത്തേക്ക് എറിയുന്നതും കാത്ത് ഒരു കാക്ക വഴക്കയ്യില്‍ ഇരിക്കുന്നുണ്ടായിരുന്നു.


Thursday, September 29, 2011

പിഴച്ച ഓപ്പറേഷന്‍ (കുഞ്ഞുകഥ)

സദാനന്ദന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ നോക്കി കണ്ണ് മിഴിച്ചു.

'അപ്പോള്‍ ലേഡിഡോക്ടര്‍ പറഞ്ഞത് ശരിയാണ്. തന്റെ ഭാര്യ ഗര്‍ഭിണിയാണ് .'

ഇതെങ്ങനെ സംഭവിച്ചു ? അയാള്‍ കുഴങ്ങി. സദാനന്ദന്‍ രണ്ടു വര്‍ഷം മുന്‍പ് ഓപ്പറേഷന്‍ ചെയ്തതാണ്. അതിന് സര്‍ക്കാര്‍ വക സമ്മാനങ്ങള്‍ കിട്ടി. പിന്നെ ഓഫീസില്‍ നിന്ന് അതിന്റെ ഇന്‍ക്രിമെന്റ് വാങ്ങി. എന്നിട്ടിപ്പോള്‍ ! ഓപ്പറേഷന്‍ ചെയ്ത മമ്മത് ഡോക്ടര്‍ക്ക് തെറ്റിയോ ?

സദാനന്ദന്‍ റിപ്പോര്‍ട്ടും കൊണ്ട് മമ്മത് ഡോക്ടറിന്റെ അടുക്കല്‍ ചെന്നു. ഡോക്ടര്‍ റിപ്പോര്‍ട്ട്‌ നോക്കി. ഏതായാലും തന്നെ ഒന്ന് പരിശോധിക്കാം എന്നായി ഡോക്ടര്‍. പരിശോധന കഴിഞ്ഞു ഡോക്ടര്‍ പറഞ്ഞു- " എന്റെ ഓപ്പറേഷന്‍ പിഴച്ചിട്ടില്ല .. സദാനന്ദന്‍ വീട്ടില്‍ ചെന്നു ഭാര്യയോട്‌ ചോദിക്ക്.. "

അയാള്‍ വിഷമത്തോടെ വീടെത്തി. അയാള്‍ ഭാര്യയോട്‌ ഡോക്ടര്‍ പറഞ്ഞ കാര്യം പറഞ്ഞു. അവള്‍ അയാളുടെ മുടിയില്‍ തലോടിക്കൊണ്ടു പറഞ്ഞു- " ഉം ... എനിക്കറിയാം . അയാള്‍ ഒരു കള്ളനാ.. " അയാള്‍ക്ക്‌ ആശ്വാസമായി .

അയാള്‍ ഏറ്റുചൊല്ലി- " അതെ പൊന്നെ. എനിക്കും തോന്നി. മമ്മത് ഡോക്ടര്‍ ഒരു കള്ളനാ.. "

ഭാര്യ മെല്ലെ ചിരിച്ചു.


Monday, September 5, 2011

പട്ടം പറത്തല്‍

കാറ്റിന്റെ തോളിലേറി എന്റെ പട്ടം

ആകാശം പൂകുന്നനേരം,

അതോടൊപ്പം മുകളിലെത്തുന്നത്

എന്റെ കണ്ണുകള്‍ മാത്രമല്ല...

നൂലിഴകളിലൂടെ പടര്‍ന്നു കയറുന്നു..

എന്റെ ദേഹിയും.

മേലാപ്പില്‍ നിന്ന് ഞാന്‍ കാണുന്നു

നിന്നെ,

നിന്റെ പാതകളില്‍ പതിയിരിക്കുന്ന

ഒരു പറ്റത്തെ..

നിനക്ക് തെറ്റുന്ന വഴികളെ …

വഴികള്‍ ചേര്‍ത്തോരുക്കുന്ന വലകളെ.

പിന്നെ,

ഭൂമിയില്‍ നിലകൊണ്ട് നൂലിഴ പിടിച്ച്

എന്നെ നിയന്ത്രിക്കുവാന്‍ വെമ്പുന്ന

എന്നെയും !!

പട്ടം പറത്തി അതിലേറി വരൂ...

നമുക്ക് ദര്‍ശിക്കാം ഭൂമിയുടെ പരമാര്‍ത്ഥം .

കുന്നിടങ്ങള്‍ ഒളിപ്പിച്ച

ദുര്‍ബ്ബലതകള്‍ വെളിപ്പെടും.

ആകാശത്തിന്റെ മൌനമുദ്രയുടെ ഹേതുവും ,

വെള്ളരേഖകള്‍ കോറിയിട്ട രൂപങ്ങളിലെ

യാഥാര്‍ത്ഥ്യവും അറിഞ്ഞിടാം

പക്ഷെ

ചിലപ്പോള്‍ നൂല് പൊട്ടും

കാറ്റില്‍ ആടിയുലഞ്ഞ് തെന്നിയിറങ്ങി

കൂര്‍ത്ത ചില്ലകളിലോ

മുള്ളുകളിലോ ചെന്നുപതിക്കും.

ഉയര്‍ന്നു പൊന്തിയതിന്റെ 'ശിക്ഷ'.

Wednesday, August 10, 2011

വാക്കുകള്‍ക്കായി കാത്തിരിക്കുമ്പോള്‍

വാക്കുകള്‍ എല്ലായ്പ്പോഴും നമ്മെ നാണം കെടുത്തുവാന്‍..

വര്‍ത്തമാന പത്രത്തിലൂടെ , ടെലിവിഷനിലൂടെ,

പിന്നെയും അനേകം വാതായനങ്ങളിലൂടെ

വെറുപ്പിക്കുന്ന ചിത്രങ്ങളും

വെറി പിടിപ്പിക്കുന്ന ചിന്തകളുമായി

വേദനകളും പരിദേവനങ്ങളുമായി

വീടിന്റെയുള്ളില്‍ അതിക്രമിചെത്തുന്നു.

എന്നിട്ടും എന്തുകൊണ്ടെന്നറിയില്ല..

മുഷിഞ്ഞിട്ടും കണ്ണ് നൊന്തിട്ടും

നാം അവയുടെ വരവിനായി കാത്തിരിക്കുന്നു.


എന്നെങ്കിലും
വാക്കുകള്‍ അക്ഷരങ്ങളായി പിരിഞ്ഞ്

കുഞ്ഞരി പല്ലുകളായി മുളയ്ക്കുമെന്ന് ,

ചിറകു വിടര്‍ത്തി ശലഭങ്ങളായോ, കിന്നരികളായോ

തുമ്പപ്പൂവുകളായോ വെള്ളിനക്ഷത്രങ്ങളായോ

മാറുമെന്ന് നമ്മള്‍ നിനച്ചുവോ ?


പക്ഷെ,

നെടുവീര്‍പ്പിന്റെ, മൌനത്തിന്റെ തേങ്ങലിന്റെ തമസ്സില്‍

വാക്കുകള്‍ തോറ്റോടുകയാണല്ലോ !

ഏന്തേ പിന്നെയും പിന്നെയും നാം കാത്തിരിക്കുന്നു ?



Wednesday, August 3, 2011

ഇനിയുമുണ്ടാകുമോ മഴ ?

ആദ്യത്തെ മഴത്തുള്ളി മേനിയില്‍ വീണപ്പോള്‍
ഭൂമി കോരിത്തരിച്ചു.

മഴത്തുള്ളിക്ക് എത്ര മധുരം!

പിന്നെ പ്രഭാതങ്ങള്‍ മടിയോടെ കുളിരിനെ
കൈവിട്ടെഴുനെല്‍ക്കുവാന്‍ ആയിരുന്നു.
വെട്ടം മങ്ങിയ പകലുകളില്‍
നനഞ്ഞൊട്ടിയതിന്റെയാണാലസ്യം.
ഉച്ചയ്കൊരോര്‍മയായ് വെയിലുരുക്കം ...
സന്ധ്യകള്‍ ഏറെയിരുണ്ടുപോയി ...
അമര്‍ത്തി പുണര്‍ന്നേറ്റു ചൂടേകിയ
മനസ്സിന് രാവേറെ നന്ദി ചൊല്ലി.

പോകെ പോകെ കഥ മാറി
മഴപ്പാട്ടിന്‍ ഈണങ്ങള്‍ വേറെയായി !

സന്ധി ചെരാത്തോരീ മഴമട്ടില്‍
അന്ധാളിച്ചീടുന്ന പുഴമനസ്സ് !
പിന്നെ ജലത്തിന്റെയൂക്കിലെങ്ങോ
കെട്ടിമറിയുന്നോരാണത്തം.
കുത്തിയൊലിച്ചുപോയി അഗാധഗര്‍വ്വം
ഉലഞ്ഞു നിരതെറ്റുന്ന വിഹ്വലത !
പിന്നെ മഴയുടെ ഉപ്പുരസത്തില്‍ ആണ്ടുകിടന്നു ഭൂമി.

പെയ്യാതിരുന്നു പെയ്തിട്ടോ മഹാമാരീ
നിനക്കിന്നിത്രമേല്‍ കാലുഷ്യം
ഒടുക്കം അടങ്ങി ഒതുങ്ങിച്ചുരുങ്ങി
പെയ്തൊടുങ്ങി തളര്‍ന്നീടും മഴ.
എങ്കിലും ഭൂമി ചോദിക്കുന്നു -
ഇനിയുമുണ്ടാകുമോ
മറ്റൊരു മഴ ?

Saturday, July 30, 2011

നാളുകള്‍ കടന്നുപോകെ..

ഒരുതുണ്ട് ഭൂമിയില്‍
ചെറിയൊരു കൂരവച്ച-
തിനുള്ളിലെന്‍ പ്രേമം നിറനിറച്ചു.

മിഴിതുറന്നവിരാമം
ചുവരുകളൊക്കെയും
ചെറുവിളക്കാമോദ പ്രഭ ചൊരിഞ്ഞു.

കുളിര്‍തെന്നലന്നേരം
ചങ്ങാതിയായ് വന്നു..
ഇടവിട്ടെന്‍ വാതിലില്‍ മെല്ലെ മുട്ടി..

ഒരുചെറു കിളിവന്നെന്റെ
മുറ്റത്തെ മണിമാവില്‍
ചെറു കൂട് പണിതെന്റയല്‍ക്കാരനായ്..

മുറ്റത്തെ പൂച്ചെടിമേല്‍ കരിവണ്ടുകള്‍
പറ്റമായെത്തി പൂക്കാലവുമായി..

ഒരുനാളില്‍ വരുമെന്റെ
കളികൂട്ടുകാരിയാ
കൂരയില്‍ കൂറും കുളിര്‍മ്മയുമായി.

കാലത്തിന്‍ കയ്കളില്‍ നാമെല്ലാം കാത്തുനി-
ന്നാടുന്ന വേഷങ്ങള്‍ മാത്രമല്ലോ ?
കിളിയുമാ കൂടുതീര്‍ത്തിണയുടെ വരവിനായ്
കളമൃദുഗാനങ്ങള്‍ ഏറെപ്പാടി..

(അങ്ങനെ കാത്തിരിപ്പിന്റെ നാളുകള്‍ കടന്നുപോകെ... )

ഈണങ്ങള്‍ നേര്‍ത്ത് പോയ്
വസന്തവും മാഞ്ഞുപോയ്
ഇണക്കിളി പെണ്ണവള്‍ വന്നതില്ല !

ഒരുനാളില്‍ ഞാനറിഞ്ഞിനിയാരുമില്ലയീ
ചെറുവീട്ടില്‍ വന്നെനിക്കിണയാകുവാന്‍ !

എവിടെ മറഞ്ഞെന്റെ
കളിക്കൂട്ടു പെണ്ണവള്‍ ?
പരമാര്‍ത്ഥമറിയാതെ ഞാനിരിക്കെ..

നിനയാതെ വീശിയ
ചെറുകാറ്റില്‍ കിളിക്കൂട്
നിലംപൊത്തി , പിന്നാലെയെന്‍... കൂരയും..

-കണക്കൂര്‍

Monday, July 25, 2011

മഴയ്ക്കായി അല്‍പ്പനേരം ..

"കറുകറ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി എഴുന്നുള്ളും മൂര്‍ത്തേ..."
മഴ !
എന്റെ ജാലകത്തിന്റെ അപ്പുറത്ത് ചിന്നിയും പിന്നിയും ചിലച്ചും പിറുപിറുത്തും കുറേ നേരമായി. ഇനിയും മതിയാവാതെ വീണ്ടും വീണ്ടും പെയ്ത് വാശി കൂട്ടുന്ന ഒരു കുട്ടിയെ പോലെ.
എത്ര കവികള്‍ പാടി.. എത്ര കഥകള്‍.. സിനിമകള്‍ ...നനഞ്ഞു കുതിര്‍ന്ന എത്ര മഴച്ചിത്രങ്ങള്‍ !
"രാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും ..... നീണ്ടു മുടിയിട്ടുലച്ചു മുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെ പോലെ....." സുഗതകുമാരി ടീച്ചറിന്റെ വരികള്‍ ഓര്‍ക്കുന്നുവോ ?

മഴ നനഞ്ഞോടിയ ബാല്യം മറന്നുവോ ? അന്ന് ചേച്ചിയുടെ കുടക്കീഴില്‍ അനുവദിച്ചു കിട്ടിയ ഇത്തിരി സ്ഥലത്ത് നടന്നപ്പോള്‍ ഇടത്തേ തോളില്‍ മഴ വാശിയോടെ വെള്ളം കോരിയൊഴിച്ചു. മഴച്ചാറ്റലില്‍ കുടയില്ലാതെ വന്ന സുഹൃത്തിനെ കുടയിലേക്ക്‌ ക്ഷണിച്ചതും അതിനു പകരം അവന്‍ നാരങ്ങാ മിട്ടായി വാങ്ങി തന്നതും മറന്നുവോ ?

മാനത്ത് എവിടെ നിന്നോ പിറന്ന് ഭൂമി തേടിയെത്തുന്ന മഴത്തുള്ളികളെ.. എന്താണ് നിങ്ങളുടെ നിയോഗം ? ആകാശത്തിന്റെ ഏതു കോണിലാണ് നിങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് ! അവിടെ മഴവില്ലുണ്ട്‌ അല്ലെ ? ആ ഏഴ് നിറങ്ങള്‍ തഴുകിയല്ലേ നിങ്ങള്‍ വരുന്നത്.. ? നിങ്ങള്‍ കൊണ്ടുവരുന്ന തണുപ്പ് ഞങ്ങളുടെ ഹൃദയത്തിന്റെ ചൂടാറ്റുന്നു. ആ തണുപ്പില്‍ ഞങ്ങള്‍ കെട്ടിപ്പിടിച്ചുറങ്ങും. ആ സംഗീതം എനിക്ക് താരാട്ടാണ്. മൂടി പുതച്ചുള്ള ആ കിടപ്പില്‍ വീണ്ടും ഒത്തിരി കിനാമഴകള്‍ !

ചിലപ്പോള്‍ അമ്മയ്ക്ക് അയയില്‍ ഉണക്കാനിട്ട തുണികളെ കുറിച്ചോര്‍ത്തു പേടിയായിരുന്നു. എപ്പഴാണ് പെയ്ത്ത് എന്നറിയില്ലല്ലോ ? അന്നേരം ഒരു ഓട്ടമുണ്ട്‌. "അയ്യോ .. തുണിയെല്ലാം നനയും.. " എന്ന് നിലവിളിയോടെ. ഇന്നത്തെ പെണ്ണുങ്ങള്‍ക്ക്‌ - ആ പേടി- അതില്ല. കറങ്ങുന്ന യന്ത്രത്തിന്റെ അകത്ത് ഉണക്കുമ്പോള്‍ ആ പേടി വേണ്ടല്ലോ ?

മഴയത്ത് ചിറകൊതുക്കി ഇരിക്കുന്ന കിളികളെ നോക്കിയിട്ടുണ്ടോ ? അവയ്ക്ക് ഒരു പരിഭവവും ഇല്ല. രണ്ടില നല്‍കിയ ചെറിയ മറയില്‍ ഇണക്കിളികള്‍ തൊട്ടുരുമി ഇരിക്കുന്നു. അപ്പോള്‍ വീശിയ ചെറു കാറ്റില്‍ മരം പെയ്യും. ഓരോ ഇലയും പെയ്ത്ത് വെള്ളം നനഞ്ഞ സുന്ദരിയെ പോലെ നാണിക്കും. ഒരു തുള്ളി ജലത്തോടൊപ്പം അടര്‍ന്നു വീഴുന്ന ഒരു പഴുത്തില ഭൂമിയില്‍ പതിക്കുമ്പോള്‍ മഴത്തുള്ളീ .. നീ മിഴിനീരാകുമോ ?

ഓരോ തുള്ളികളും ഒരു നീര്‍ച്ചാല്‍ ആയി മാറുന്നു. പിന്നെ കുഞ്ഞു തോടുകള്‍ .. അരുവികള്‍ .. പിന്നെ പോയിപ്പോയി പുഴയായി ... കടലായി.. അതെ .. മഹാസാഗരം നിന്റെ സൃഷ്ടിയാണ്. ആ യാത്രയില്‍ നിനക്ക് അഹങ്കരിക്കുവാന്‍ ഏറെയുണ്ട്. എങ്കിലും എത്ര ലാളിത്യമാണ് മഴേ നിനക്ക്. കുത്തിയൊലിച്ചു പോകുമ്പോഴും നീ ഞങ്ങളെ കാണുമ്പോള്‍ ഒന്ന് നില്‍ക്കും. കുശലം പറയുവാന്‍. ഒരിക്കല്‍ പേമാരിയായി പെയ്ത്‌ പിന്നെ നാല്പതാം നമ്പര്‍ നൂല്‍ മഴയായി നീ മാറുന്നുവല്ലോ ? ചിലപ്പോള്‍ കാറ്റിനെ കൂട്ട് പിടിച്ച് നിന്റെ ഒരു വേല.. അതും ഞങ്ങള്‍ക്കറിയാം. പെണ്ണുങ്ങളുടെ നനഞ്ഞൊട്ടിയ വസ്ത്രങ്ങളില്‍ നീ ഞങ്ങള്‍ക്ക് കുസൃതി തോന്നിപ്പിക്കും. കള്ളന്‍ .. എങ്കിലും ഉണങ്ങുവാന്‍ സമ്മതിക്കാതെ നീ പിന്നെയും പിന്നെയും പെയ്തിറങ്ങുന്നു അല്ലെ ? ചേമ്പിലയില്‍ ഉരുണ്ടു മറിഞ്ഞ നിന്നെ വീഴാതെ , തുളുമ്പാതെ ഞാന്‍ ഒരിക്കല്‍ കട്ടുകൊണ്ടു പോയി.. ഒരു മണി മുത്തായി നീ അവിടെ നൃത്തം ചെയ്തു. അപ്പോള്‍ കളികൂട്ടുകാരി കൈ തട്ടി വീഴ്ത്തിയ കുറുമ്പില്‍ ഞാന്‍ കരഞ്ഞത് മഴേ നീ ഓര്‍ക്കുന്നുണ്ടോ .. അപ്പോള്‍ നീ എന്നോട് സ്വകാര്യം പറഞ്ഞത് ഓര്‍മ്മയുണ്ടോ ?

"എന്തോ മൊഴിയുവാന്‍ ഉണ്ടാകുമീ മഴക്കെന്നോട് മാത്രമായി... ഏറെ സ്വകാര്യമായി.." മലയാളികള്‍ ഏറെ കേട്ട ആല്‍ബത്തിലെ വരികള്‍ നമുക്കെത്ര ഇഷ്ടം.

മഴ ബാല്യത്തില്‍ ഭ്രാന്തു പിടിപ്പിക്കുന്ന വികാരമായി മാറും. കുട്ടികളെ എത്ര അടക്കി പിടിച്ചാലും അവര്‍ മഴയുടെ മാസ്മരിക ഭാവത്തിലേക്കു കുതിച്ചോടും. മഴയില്‍ അവര്‍ ആനന്ദിക്കുന്നത് പോലെ നമ്മള്‍ മുതിര്‍ന്നവര്‍ക്ക് ആകില്ല. മഴ അവരെ നനയിപ്പിക്കുവല്ല.. തന്റെ മൃദുലകരങ്ങള്‍ കൊണ്ടു തലോടി കൊടുക്കുകയാണ് . അതിനിടയില്‍ മഴ നമ്മള്‍ കേള്‍ക്കാതെ അവരുടെ ചെവിയില്‍ എന്തോ പറയുന്നുണ്ടാവാം. അതല്ലേ കുട്ടികള്‍ തുള്ളിച്ചാടി പൊട്ടിച്ചിരിക്കുന്നത് ?

മഴ ഉണ്ടാകുന്നത് എങ്ങനെ ? ജലം ആവിയായി പോയി മലമടക്കുകളിലെ കാടുകളില്‍ തടഞ്ഞു ഘനീഭവിച്ചു തുള്ളിയായി പെയ്യുമെന്ന് യൂ പീ സ്കൂളിലെ സാര്‍ പണ്ടു കള്ളം പറഞ്ഞു. പിന്നീട് കൂട്ടുകാരി പറഞ്ഞുതന്നു -'മാലാഖമാരാന് മഴ കൊണ്ടുവരുന്നത് ' എന്ന സത്യം. അവര്‍ സ്വര്‍ഗത്തില്‍ നിന്നും കട്ടെടുത്ത് ഭൂമിയില്‍ തൂകുമത്രേ. അവരുടെ മോഹമാണത്രേ മഴയുടെ കാന്തി.
ജലത്തിന്റെ ഊക്കില്‍ ഒലിച്ചിറങ്ങുന്ന മോഹങ്ങള്‍.. എന്നിട്ട് നനഞ്ഞ ചിറകിളക്കി മാലാഖമാര്‍ പറന്നകന്നു പോകും!!
സത്യം. ഞാന്‍ കണ്ടിട്ടൊണ്ട്. മൃദുലമായ ചിറകടിച്ചു അവര്‍ പറന്നു പോകുന്നത്.

ഒരിക്കല്‍, ചോര്‍ന്നൊലിക്കുന്ന ഒരു മുറിയില്‍ നനഞ്ഞു പോയത് എന്റെ ദുഃഖം ആയിരുന്നു. മച്ചു പാളികളുടെ ഇടയിലൂടെ ഊര്‍ന്ന് എന്നെ തേടിയെത്തിയ മഴതുള്ളി. ഓടുകളുടെ വിടവില്‍ ഓലക്കണ തിരുകിനോക്കി എങ്കിലും ഒടുക്കം ഞാന്‍ ചോര്‍ച്ചയോടു തോറ്റു. എന്റെ അവശേഷിപ്പുകള്‍ കുതിര്‍ന്നു. അനങ്ങുവാന്‍ കഴിയാതെ ഇരുന്ന ഞാന്‍ തരിച്ചെത്തിയ നനവില്‍ ഒന്നറിഞ്ഞു. എന്റെ വിഷാദവും അലിഞ്ഞിറങ്ങുന്നത് . അതിനു ഞാന്‍ നിന്നോട് നന്ദി രേഖപ്പെടുത്തുന്നു.

തൂവാനം എന്നെ തേടി എത്തുന്നു. എന്തെ പുറത്തേക്കു വരാത്തേ എന്നാണ് ചോദ്യം.
ഉം. വരാം.. എനിക്കൊന്നു നനയണം.
മഴത്തുള്ളിക്കിലുക്കത്തില്‍ സ്വയം മറന്നു നില്‍ക്കണം.

എങ്കിലും ചിലപ്പോള്‍ എനിക്ക് പിണക്കമാണ്. പെയ്യുവാന്‍ കൂട്ടാക്കാതെ മാനത്ത് എവിടെയോ മേഘകൂട്ടില്‍ ഒളിച്ചിരിക്കില്ലേ നീ... എന്റെ ചൂടും വിയര്‍പ്പും വിമ്മിഷ്ടവും പിന്നെ, ചൂടില്‍ കുരുക്കുന്ന എന്റെ പിരിമുറുക്കങ്ങളും. കുത്തി നോവിക്കുന്ന വെയിലിന്റെ മുനകള്‍ ഏറ്റ എന്റെ മനസ്സില്‍ നിന്റെ ദാഹം നിറയുന്ന വേളയില്‍, അത് കണ്ടില്ല എന്ന് നടിച്ച് പെയ്തിറങ്ങുവാന്‍ മടിച്ച് സൂര്യനോട് കിന്നരിച്ച് നീ ആകാശപ്പറവയായി മേവുമ്പോള്‍, മൌനം മുറിഞ്ഞു നീ വീഴുന്നത് നോക്കി ഞാന്‍ പിണങ്ങി ഇരിക്കും..

ഇപ്പോള്‍ ഞാന്‍ ആ വരികള്‍ ഓര്‍ക്കുന്നു.. "ഓരോ മഴപെയ്തു തോരുമ്പോഴും എന്റെ ഓര്‍മയില്‍ വേദനയാം ഒരു നൊമ്പരം.. ഒരു മഴ പെയ്തെങ്കില്‍..ഒരു മഴ പെയ്തെങ്കില്‍.. " അനില്‍ പനച്ചൂരാന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വരികള്‍..

Saturday, July 2, 2011

പരിഭവം ഇല്ലാതെ (mini story)

നിറഞ്ഞ ചെളിക്കെട്ടില്‍ കുടുങ്ങിയ വരണ്ട ആത്മാവും പേറി കാളിനദി പരിഭവം ഇല്ലാതെ അങ്ങനെ ഒഴുകുന്നു.

ഒരുനാള്‍ ഉച്ചചൂടില്‍ അടച്ചുറപ്പുകള്‍ക്കുള്ളില്‍ ഇരിക്കുവാന്‍ ആവാതെ പുറത്തേക്ക് ഇറങ്ങിനടന്നു. എത്തിയത് കാളിനദിയുടെ തീരത്തായിരുന്നു. അപ്പോള്‍ ഇടവച്ചൂടില്‍ അഴിച്ചിട്ട മുടിയുമായി കിഴക്കുനോക്കി ഇരിക്കുന്നു കാളി..

മനസിലെ കാളി രുദ്രയായിരുന്നു . കാലില്‍ ആകാശച്ചിലമ്പുകള്‍ ! കണ്ണില് തീ. പക്ഷെ ഇപ്പോള്‍ അവള്‍ വിഷാദ വിവശ ! അവള്‍ എന്നെ അനുകമ്പയോടെ നോക്കി.

"കഥ കേള്‍ക്കാന്‍ ഇഷ്ടമാണോ ? " അവള്‍ ചോദിച്ചു .

ആര്‍ക്കാണ് കഥ കേള്‍ക്കാന്‍ ഇഷ്ടം അല്ലാത്തത് ? കാളി ഒരു കഥ പറഞ്ഞു.

- നദിക്കരയില്‍ എക്കലടിഞ്ഞുയര്‍ന്ന തുണ്ട് ഭൂമിയില്‍ പുല്ലു മേഞ്ഞ ഒരു കൂരയില്‍ ഒരു ബാലന്‍ തനിച്ചു താമസിച്ചിരുന്നു. അവന്‍ എവിടെ നിന്ന് വന്നു എന്നൊന്നും ഗ്രാമത്തില്‍ ആര്‍ക്കും അറിയില്ല.

അവനു സ്വന്തമായി ഒരു പേര് പോലും ഇല്ലായിരുന്നു.

എവിടെ നിന്നോ ഒരു ദിനം അവന്‍ അവിടെ വന്നണഞ്ഞു. പുല്ലു മേഞ്ഞു ഒരു കൂര തീര്‍ത്തു . നദിയില്‍ നിന്നും മീന്‍ പിടിച്ച് ചന്തയില്‍ വിറ്റ് അവന്‍ അന്നന്നത്തേക്കുള്ള അന്നം കണ്ടെത്തി. നല്ല മീനുകളെ അവന്‍ ചൂണ്ടയില്‍ പിടിച്ചു. നല്ല മീന്‍ കിട്ടിയപ്പോള്‍ നാട്ടുകാര്‍ അവനെ സ്നേഹിച്ചു.

ഗ്രാമത്തിലെ ഒരു മൂപ്പനും മൂപ്പത്തിക്കും മാത്രം ഇതൊന്നും ഇഷ്ടപ്പെട്ടില്ല. അതുവരെ ഗ്രാമത്തിനു മുഴുവന്‍ മീന്‍ നല്കിയിരുന്നത് മൂപ്പന്‍ ആയിരുന്നല്ലോ ? പഴകിയതും ഗുണം കുറഞ്ഞതുമായ മത്സ്യം ആയിരുന്നു മൂപ്പന്‍ വിറ്റത്. ജനം മൂപ്പന്റെ അടുക്കല്‍ ചെല്ലാതായി. ബാലന്‍ ഇത് തുടര്‍ന്നാല്‍ തങ്ങള്‍ കഷ്ടത്തിലാകും എന്ന് മൂപ്പന്‍ ഭയന്നു.

"എല്ലാവര്‍ക്കും അവന്‍ പിടിക്കുന്ന മീന്‍ മതി. ഇങ്ങനെ പോയാല്‍ നമ്മള് എന്തു ചെയ്യും ? " മൂപ്പന്‍ ചോദിച്ചു.

" ഇവിടെ എല്ലാവര്‍ക്കും അവന്റെ കാര്യമേ പറയാനുള്ളൂ. ആ തെണ്ടിച്ചെറുക്കനെ എന്തെങ്കിലും ഉടന്‍ ചെയ്യണം." - മൂപ്പത്തി

" നമ്മളിനി എന്ത് ചെയ്യും ? " മൂപ്പന്‍

"വഴിയുണ്ട് ... നമുക്ക് നദിയില് നഞ്ച് കലക്കാം " മൂപ്പത്തി പദ്ധതി പറഞ്ഞു.

അവര്‍ മലയിടുക്കില്‍ ചെന്ന് വിഷച്ചെടിയുടെ ഇലയും പൂവും കായും പറിച്ച് ഇടിച്ചു പിഴിഞ്ഞ് ആ രാത്രി തന്നെ നദിയുടെ നെറുകയില്‍ കലക്കി. കുറച്ചു വിഷം ആരും കാണാതെ ബാലന്റെ കൂരയിലും കൊണ്ടിട്ടു .

നദിയിലെ മീനുകള്‍ എല്ലാം ചത്ത്‌ പൊന്തി. അത് ജലപ്പരപ്പില്‍ ഭയാനക കാഴ്ചയായി.
ഓടിക്കൂടിയ നാട്ടുകാരോട് മൂപ്പന്‍ പറഞ്ഞു. " ഈ തെണ്ടിച്ചെറുക്കന്‍ ആണ് ഇതിനെല്ലാം കാരണം. അവനാണ് നദിയില്‍ നഞ്ചു കലക്കിയത്. "

ജനം ആര്‍ത്തലച്ചു ബാലന്റെ കൂരയില്‍ എത്തി. അവന് ഒന്നും പറയുവാന്‍ ഇല്ലായിരുന്നു. നാട്ടുക്കൂട്ടം അവനെ മര്‍ദ്ദിച്ചു. അവശനായ അവന്റെ വായില്‍ ബാകിയിരുന്ന വിഷം കുത്തിത്തിരുകി. ചേതനയറ്റ ആ ശരീരം നദിയില്‍ ഉപേക്ഷിച്ചു. മൂപ്പനും മൂപ്പത്തിയും മാറിനിന്ന് ചിരിച്ചു.

നദി കഥ പറഞ്ഞു നിര്‍ത്തി. അപ്പോള്‍ അവളുടെ കണ്ണുകളില്‍ ആയിരുന്നു നദി.

" നോക്കൂ ...ജലം നദിയുടെ ദേഹമാണ് . അതിലെ ആത്മാവാണ് ഒഴുക്ക്. ഓളങ്ങളിലൂടെ നദി സംവദിക്കുന്നു. മഴയായി അണയുകയും ആവിയായി മറയുകയും ചെയ്യുന്നു . നൂറ്റാണ്ടുകളായി ഒഴുകിപ്പരന്ന് ജീവന് ഹേതുവാകുന്നു. "

അവളുടെ കണ്ണുനീരിന്റെ നിറം നദിയില്‍ കലര്‍ന്നു.

"എല്ലാ അഴുക്കും തള്ളിവിടുന്ന കുപ്പതോട്ടിയാണ് ഞാന്‍. എനിക്ക് പരിഭവം ഇല്ല എങ്കിലും ...." പൂര്‍ത്തിയാകാത്ത ആ വാചകം എന്നിലേക്കെറിഞ്ഞ് പാറിപ്പറന്ന മുടിയുമായി അവള്‍ കാടിനഭിമുഖമായി നിന്ന് സൂര്യനെ തൊഴുതു. പിന്നെ ഓളങ്ങളായി മറഞ്ഞു !!

ഞാന്‍ ഒരു കുമ്പിള്‍ ജലം കൈകളാല്‍ കോരിയെടുത്തു. അതില്‍ മെല്ലെ മുഖം അമര്‍ത്തി . എനിക്ക് മനസ്സിലായി. ഞാന്‍ വേണം കാവലാളായി. അല്ലെങ്കില്‍ അവസാനത്തെ തുള്ളി ജലവും മലിനമായിക്കഴിഞ്ഞു മാത്രം നാമറിയും...ഇനി ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കില്ല എന്ന് !!


-a mini story by kanakkoor...