Saturday, October 1, 2022

മഴവില്ലുപോലെ അച്ഛന്‍

കഴിഞ്ഞ ദിവസം മുംബൈയുടെ ആകാശത്ത് മഴവില്ല് വിരിഞ്ഞു കണ്ടു. മഹാനഗരത്തില്‍ ഇത് അപൂര്‍വ്വ കാഴ്ചയാണ്. മഴവില്ല് വിരിയുന്നുണ്ടാകാം. പക്ഷെ നഗരജീവിയുടെ കണ്ണുകളില്‍ അത് പെടുന്നുണ്ടാവില്ല. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അച്ഛന്റെ വേര്‍പാട് ഉണ്ടായത്. ചടങ്ങുകള്‍ നടക്കുന്നതിന് ഇടയില്‍ ഒരു ദിവസം കുടുംബ വീടിന്റെ മുകളില്‍ ആകാശത്ത് ഇതുപോലെ മഴവില്ലു വിരിഞ്ഞു. അച്ഛന്‍ നിര്‍മ്മിച്ച വീടാണ്. ഒരു കമാനത്തില്‍ സുരേഷ് ഭവന്‍ എന്ന് വീട്ടു പേര് എഴുതിയ വീട്. മൂത്ത പുത്രന്‍ ആയതിനാല്‍ ആകണം എന്റെ പേര് തന്നെ അച്ഛന്‍ വീടിന് നല്‍കിയത്. അച്ഛന്‍ ആ വീടിന്റെ ഒരു ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പ് തൊടാത്ത ഒരു ഭാഗവും ആ വീടിനുണ്ടാവില്ല. എന്തുകൊണ്ടെന്നറിയില്ല... മഴവില്ല് അച്ഛനെ ഓര്‍മ്മിപ്പിച്ചു.
അദ്ധ്യാപകന്‍ ആയി സര്‍വീസ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ് അച്ഛന്‍. ഏകദേശം നാലു പതിറ്റാണ്ടുകാലം അദ്ദേഹം അദ്ധ്യാപകന്റെ റോളില്‍ ഉണ്ടായിരുന്നു. മണ്ണഞ്ചേരി സ്‌കൂളില്‍ അപ്പര്‍ പ്രൈമറി ക്ലാസില്‍ എന്റെയും അദ്ധ്യാപകന്‍ ആയിരുന്നു അദ്ദേഹം. പിന്നീട് ആലപ്പുഴ ഗേള്‍സ് ഹൈസ്‌കൂളിലേക്ക് മാറി. നല്ല ഒരു അദ്ധ്യാപകന്‍ ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവില്‍ ഇഷ്ടമുള്ള ആള്‍. ഇംഗ്ലീഷും കണക്കും പഠിപ്പിക്കാന്‍ നല്ല സിദ്ധി ഉണ്ടായിരുന്നു. അച്ഛനെ ഒരിക്കല്‍ ആലപ്പുഴയില്‍ ഒരു ആശുപത്രിയില്‍ കൊണ്ടുചെന്നപ്പോള്‍ പഴയ ഒരു വിദ്യാര്‍ത്ഥിനിയെ കണ്ടു. അവിടെ നഴ്‌സാണ്. അദ്ധ്യാപകനും വിദ്യാര്‍ത്ഥിനിയും പരസ്പരം തിരിച്ചറിഞ്ഞ് സ്‌നേഹവും ബഹുമാനവും പങ്കുവച്ചു. എങ്കിലും ഒരു അദ്ധ്യാപകന്‍ ആകേണ്ട ആളായിരുന്നില്ല അച്ഛന്‍ എന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. ഒരുപാട് തിരക്കുകള്‍ ഉള്ള ഒരു ഫാക്ടറിയിലെ സൂപ്പര്‍വൈസറുടെ വേഷമായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ചേര്‍ന്നത്. എല്ലാത്തിനും കൃത്യമായ പ്ലാനിങ് നിര്‍ബന്ധമായിരുന്നു അച്ഛന്.
12 വര്‍ഷങ്ങള്‍ മുമ്പ് ഞാന്‍ മുംബൈയിലെ സെന്‍ട്രല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപരിപഠനം ചെയ്യുന്ന കാലം. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണമായിരുന്നു. വളരെ വര്‍ഷങ്ങള്‍ മുമ്പ് ഡിപ്ലോമ പഠിച്ചതുമായി ബന്ധപ്പെട്ടതാണ്. അതിനായി നാട്ടില്‍ പോയി ശ്രമിക്കണം. പക്ഷെ അത്ര പഴയ റിക്കോഡുകള്‍ എങ്ങനെ കിട്ടുമെന്ന് പിടിയില്ല. സന്ദര്‍ഭവശാല്‍ അച്ഛനോട് കാര്യം പറഞ്ഞു. പോയി ഒന്നു ശ്രമിക്കാം എന്ന് അദ്ദേഹം. ഞാന്‍ നിരുത്സാഹപ്പെടുത്തി എങ്കിലും അന്ന് 72 വയസ്സുള്ള അച്ഛന്‍ തിരുവനന്തപുരത്തു പോയി. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി എനിക്ക് അയച്ചുതന്ന് അത്ഭുതപ്പെടുത്തി. 

കഴിഞ്ഞ വര്‍ഷം മനോരമ ബ്യൂറൊ ഫാദേഴ്‌സ് ഡേയില്‍ ഒരു കുറിപ്പ് പത്രത്തിലേക്ക് ആവശ്യപ്പെട്ടു. ആ കുറിപ്പ് അതേപടിതന്നെ ചേര്‍ക്കാം-
''ഏതാനും മാസങ്ങള്‍ മുമ്പ് അച്ഛന്‍ രാമചന്ദ്രപ്പണിക്കര്‍ സുഖമില്ലാതായി. ഇപ്പോള്‍ 83 വയസ്സ് പിന്നിട്ടിരിക്കുന്നു. ഒരു വീഴ്ചയെ തുടര്‍ന്നാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്. ഫോണ്‍ വിളിക്കുമ്പോഴൊക്കെ നേരില്‍ കാണാനുള്ള ആഗ്രഹം പറയും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്ക്കുന്നതിനാല്‍ നാട്ടില്‍ ചെന്നെത്താന്‍ കഴിയുന്നില്ല. വീഡിയോ വിളികളില്‍ അച്ഛന്റെ ക്ഷീണിച്ച മുഖം കാണുമ്പോള്‍, ശബ്ദം കേള്‍ക്കുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ ഉള്ളിലുണരും. കൂട്ടത്തില്‍ ഒരോര്‍മ്മ ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ നടന്ന എന്റെയൊരു പുസ്തക പ്രകാശനത്തെ സംബന്ധിച്ചാണ്. പരേതനായ ജോസ് കാട്ടൂര്‍ എന്ന കോളേജ് പ്രിന്‍സിപ്പലും എഴുത്തുകാരനുമായിരുന്നു ചടങ്ങില്‍ അദ്ധ്യക്ഷന്‍. ആലപ്പുഴയിലെ നിരവധി എഴുത്തുകാര്‍ ചടങ്ങില്‍ പങ്കെടുത്തു. അവരുടെ പ്രസംഗ പരമ്പരയുണ്ടായി. ഇടയില്‍ തികച്ചും അപ്രതീക്ഷിതമായാണ് ജോസ് കാട്ടൂര്‍ സാര്‍ സദസ്സിലിരുന്ന എന്റെ അച്ഛനെ സംസാരിക്കുവാന്‍ ക്ഷണിച്ചത്. അങ്ങനെയൊരു കാര്യം ആരും ചിന്തിച്ചതു തന്നെയില്ല. അദ്ദേഹം മെല്ലെ നടന്ന് മൈക്കിനു മുമ്പിലെത്തി. അച്ഛന്‍ എന്തു പറയുമെന്നായിരുന്നു എന്റെയും സന്ദേഹം. എന്നാല്‍ അന്നവിടെ നടന്നതില്‍ ഏറ്റവും മനോഹരമായ പ്രസംഗം ചെയ്തത് അച്ഛനായിരുന്നു എന്നതില്‍ അഭിമാനിക്കുന്നു. ഇന്നുമോര്‍ക്കുന്നു. ഏകദേശം നാല്പതു വര്‍ഷങ്ങളോളം സ്‌ക്കൂള്‍ അദ്ധ്യാപകനായിരുന്ന അച്ഛന്‍ എത്ര അനായാസമായാണ് അന്ന് സംസാരിച്ചത്..! അച്ഛന് സ്നേഹപൂര്‍വ്വം ആയുരാരോഗ്യസൗഖ്യം നേരുന്നു.''

ഈ കുറിപ്പ് മനോരമയില്‍ വന്നപ്പോള്‍ ചില നല്ല പ്രതികരണങ്ങള്‍ ഉണ്ടായത് ഓര്‍ക്കുന്നു. എല്ലാ മക്കള്‍ക്കുമുണ്ടാകും അച്ഛനെ കുറിച്ച് ഇത്തരം ഒരുപാട് ഓര്‍മ്മകള്‍. ഇത്തരം ഓര്‍മ്മകള്‍ എത്ര അമൂല്യമാണ് എന്ന് തിരിച്ചറിയുന്നത് പലപ്പോഴും അവര്‍ ഇല്ലാതായി കഴിയുമ്പൊഴാണ്.      
ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത അച്ഛന് തെറ്റിയ ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്. വീടിന് ചുറ്റുമുള്ള കുളങ്ങളും തോടുകളും മൂടിയതാണ് അതൊന്ന്. തെറ്റു മനസ്സിലാക്കി അവസാന കാലത്ത് അച്ഛന്‍ എന്നോട് പറ്റുമെങ്കില്‍ കുളം ഒരെണ്ണം തിരികെ കുഴിച്ചിടാന്‍ പറഞ്ഞു. പണ്ടെങ്ങോ മൂടിപ്പോയ ഒരു കുളത്തെ മാസങ്ങള്‍ക്കു മുമ്പ് വീണ്ടടുത്തു. അത് കാണുന്നതിനു മുന്‍പ് അച്ഛന്‍ ഞങ്ങളെ വിട്ടു പോയി. അച്ഛനുണ്ടായിരുന്നു എങ്കില്‍ ജെ സി ബി വന്നു മണ്ണു മാന്തി കുളത്തെ വീണ്ടെടുക്കുന്നത് ഒരു കുട്ടിയുടെ ഉത്സാഹത്തോടെ കണ്ടു നില്‍ക്കുമായിരുന്നു. പുറമെ പരുക്കനായി തോന്നുമെങ്കിലും ആവശ്യത്തിലേറെ ദയയും അനുകമ്പയും സൂക്ഷിച്ചിരുന്നു. അത് കണ്ടെത്താന്‍ ആര്‍ക്കും അത്ര എളുപ്പമായിരുന്നില്ല.
വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ അല്ലാതെ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്ന അച്ഛന്‍ ഒന്നു തെന്നിവീണു. തലയില്‍ മുറിവുണ്ടായി. തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അതു പിന്നെ വഷളായി വന്നു. ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും അച്ഛന്റെ 84ാം പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞത് വലിയൊരു സമാധാനമായി. കോവിഡിന്റെ താണ്ഡവം നടക്കുന്ന കാലമായിരുന്നു. പരമാവധി ശ്രദ്ധയോടെയാണ് ചെറിയ രീതിയില്‍ ചടങ്ങുകള്‍ പ്ലാന്‍ ചെയ്തത്. അയല്‍ക്കാരും ഏറ്റവും അടുത്ത ബന്ധുക്കളും മാത്രം. തികഞ്ഞ സന്തോഷത്തോടെ അച്ഛന്‍ സഹകരിച്ചു. ഇലയില്‍ നിന്ന് ഉണ്ടു. എല്ലാവരോടും സംസാരിച്ചു. കൊച്ചുമക്കളുമായി ഫോട്ടോകള്‍ക്ക് ഇരുന്നു തന്നു. പെട്ടെന്ന് അച്ഛന്‍ പ്രായം മറന്ന് ഒരു കുട്ടി ആയതുപോലെ. അനുജന്റെ മക്കളുമായി ചിലപ്പോള്‍ കുട്ടികളെ പോലെ ശണ്ഠ കൂടുന്നത് കാണാം.
അതിനിടെ അച്ഛന് കോവിഡ് വന്നു. തുടര്‍ന്ന് കോവിഡാനന്തര പ്രശ്‌നങ്ങള്‍ പലതും ഉണ്ടായി. അനുജന്‍ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു. സീരിയസാണ്. ഉടന്‍ വരണം എന്ന് അപ്പച്ചിയുടെ മകന്‍ അറിയിച്ചപ്പോള്‍ ഉടന്‍ നാട്ടിലേക്ക് ടിക്കറ്റെടുത്തു. എന്നാല്‍ പുറപ്പെടുന്നതിനു മുമ്പ് അച്ഛന്റെ വിയോഗ വിവരം അറിഞ്ഞു. മിക്ക മറുനാടന്‍ മലയാളിക്കും ഉള്ള വിധിതന്നെ. സംസ്‌കാര ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തി. ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രം. ദേഹം അഗ്നിക്കു സമര്‍പ്പിക്കാനായി വെച്ചപ്പോള്‍ കുറച്ചുനേരം മഴ ആര്‍ത്തു പെയ്തു. ഞാനും നനഞ്ഞു.

എന്തൊരു ചെറിയ അനക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യപ്പെടുന്ന കാലമാണ് ഇത്. എങ്കിലും അച്ഛന്റെ വിയോഗ വിവരവും മറ്റു കാര്യങ്ങളും ഞാന്‍ ആരുമായും അന്ന് പങ്കിട്ടില്ല. ഞങ്ങളുടെ മാത്രം ദുഖം. അത് ഉള്ളില്‍ ഉറഞ്ഞു കിടക്കട്ടെ എന്നു കരുതി. വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രം വിളിച്ചു. ചിലര്‍ അടുത്ത ദിവസങ്ങളില്‍ വീട്ടിലെത്തി. ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. കഴിഞ്ഞ ദിവസം കണ്ട മഴവില്ല് വീണ്ടും ഓര്‍മ്മകളുണര്‍ത്തി. ഇവിടെ കുറിച്ചിടുന്നു.. ഒക്ടോബര്‍ പത്തിന് അച്ഛന്റെ വിയോഗത്തിന്റെ ഒന്നാം ആണ്ട്.. അച്ഛനില്ലാതാകുമ്പോള്‍ ആര്‍ക്കും ഉള്‍ത്താങ്ങ് നഷ്ടപ്പെടും. മക്കളെക്കുറിച്ച് അച്ഛനോളം അഭിമാനം മറ്റാര്‍ക്കും ഉണ്ടാകില്ല എന്നതാകാം അതിനു കാരണം. 

  

 

 

 

 

 

 

 

 

 

അമ്മയ്ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം അച്ഛന്‍
   

    മനോരമയില്‍ വന്ന കുറിപ്പ്