Thursday, August 30, 2012

വയറ്റില്‍ ഒരു എലി (മിനിക്കഥ)


ഒരു പാവം വീട്ടമ്മയെ തെരുവിലിട്ട് ഒരുകൂട്ടം സാമൂഹ്യദ്രോഹികള്‍ ബലാല്‍സംഗം ചെയ്തു. വേട്ടയുടെ ഒടുവില്‍ ഇര ഒരു ഞരക്കത്തോടെ തോറ്റ്  അവസാനിച്ചിരുന്നു .
ഇതൊന്നും അറിയാതെ തകരപ്പുരയുടെ ചുവരിലെ വിടവിലൂടെ , അപ്പുറത്ത്  ഭ്രാന്തമായ ആവേശം പൂണ്ട് ഒഴുകുന്ന തെരുവിലേക്ക് ഉറ്റുനോക്കി ഇരിക്കുകയായിരുന്നു  മനസ്സ് കലങ്ങിമറിഞ്ഞ  ആങ്ങളയും പെങ്ങളും. 
ഏതു നിമിഷവും ആ തെരുവ് വിട്ട് തങ്ങളുടെ അമ്മ കടന്നുവരും എന്ന് കരുതി ഒരു ഇരുപ്പ് ! 
ആങ്ങള പതിനാലു വയസ്സുള്ള ഒരു കുട്ടി. 
പാകമില്ലാത്ത വലിയ ഒരു നിക്കര്‍ . എണ്ണ കാണാത്ത മുടി പലവഴി തെറ്റിക്കിടക്കുന്നു .
പെങ്ങള്‍ പതിനാറു വയസ്സ്. അവളുടെ ഒട്ടും വളര്‍ച്ച പിടിക്കാത്ത മുലകള്‍  വസ്ത്രങ്ങളാല്‍ മറഞ്ഞിട്ടില്ല ! 
ചിലമ്പിച്ച സ്വരത്തില്‍ അവന്‍ അവളോട്‌ പറഞ്ഞു :- "ചേച്ചി .... എന്റെ വയറിനുള്ളി ഒരെലി ഇന്നും കേറിപ്പോയി ..."
അവള്‍ അവന്റെ വയറ്റില്‍ ഉറ്റുനോക്കി അല്‍പനേരം ഇരുന്നു . പിന്നെ തെരുവിലേക്ക് ആശയോടെ നോക്കി . "നീ കര്യാതെ.. അമ്മ ഇപ്പ വരും "
കുറച്ചു കഴിഞ്ഞു. അവന്‍ പിന്നെയും കരഞ്ഞു.
"അയ്യോ ... എലി വയറ്റീന്നു മാന്തുന്നു ... ഡോട്ടരെ വിളീര് "
പാവം ചേച്ചി. പുറത്തുനിന്നും പൂട്ടിയിരുന്ന കതവ് തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു .     അവന്‍ പിന്നെയും കരഞ്ഞു കൊണ്ടിരുന്നു . 
"നീ പേടിക്കണ്ട . എലിയെ ഞാന്‍ വയറു മുറിച്ച് വെളിയില്‍ എടുക്കാം ..."  അവള്‍ പറഞ്ഞത് കേട്ട് അവന്‍ തല കുലുക്കി . 
അടുക്കളയിലെ കത്തിക്ക് നല്ല മൂര്‍ച്ചയുണ്ടായിരുന്നു. രക്തം വല്ലാതെ ഒഴുകുന്നതിനാല്‍ വയറിനുള്ളില്‍ പതുങ്ങിയിരുന്ന എലിയെ പിടിക്കുവാന്‍ ആ പെങ്ങള്‍ക്ക് കഴിഞ്ഞില്ല . 
വേദന കടിച്ചു പിടിച്ച് കിടന്ന ആങ്ങള  ഉറങ്ങിപ്പോയി. 
പിന്നെപ്പോഴോ ഒരു താക്കോല്‍ പഴുതിലൂടെ അവള്‍ പുറത്തിറങ്ങി . 
തെരുവിലൂടെ നടന്നുനടന്ന് അങ്ങനെ ...
ഭ്രാന്തമായ ആവേശത്തോടെ ഒഴുകുന്ന തെരുവിലൂടെ അങ്ങനെ ...
നടന്നു നടന്ന്...
ഇടയില്‍ എപ്പോഴെന്നറിയില്ല , ഒരെലി അവളുടെ ഉദരത്തിലും കടന്നുപറ്റി .


-a story from കണക്കൂര്‍ 
    

Saturday, August 4, 2012

ചവിട്ടിയരക്കപ്പെട്ട ഒരു പൂമൊട്ടിന്


 ഒരു ചെറു നിലവിളിയെങ്കിലും കൊണ്ട്  
ചെറുക്കുവാന്‍ കഴിഞ്ഞതില്ല .....  കുഞ്ഞല്ലേയവള്‍  !
കരുതില്‍    ആയിരം ജന്മങ്ങള്‍ , പ്രപഞ്ചം തന്നെ 
നാളെ  ചെറുവയറില്‍  ഗര്‍ഭമുള്‍ക്കൊള്ളേണ്ടവള്‍ .
അധികമറിയുന്നൊരാള്‍   വന്നടുത്തോമനിച്ച്  
  ചതിയിലാനയിക്കുമ്പോള്‍    തിരിച്ചറിഞ്ഞില്ലയവള്‍   !
ചതഞ്ഞരയുമ്പോള്‍ ജ്വലിച്ചാര്‍ത്ത  കാമാഗ്നിയില്‍ 
പതറിവീണയാ ബാല്യത്തിന്‍ നിസ്സഹായത.
അരികിലോമനിച്ചടുത്തിരുത്തേണ്ട  കരങ്ങള്‍
ഉരിഞ്ഞെടുത്തുടുപ്പ്  ഹരമേറിയേറിവന്നു....
സുര പെരുകിയ ദേഹി.. ലഹരിയേറ്റും   മരുന്ന്
 ഞരമ്പില്‍ സമൂഹത്തിന്‍ ജനിതക തെറ്റുമാകാം  
മനസ്സിലുണര്‍ന്നുയര്‍ന്ന  വന്‍മൃഗതൃഷ്ണയാലീ
 മനുരൂപം വെടിഞ്ഞവനേ.......   മകളല്ലേയവള്‍ ?
കനവുമുറിച്ചുണര്‍ത്തിയ    ഭൂതമുഖം മുന്നില്‍ !
 അനല്പശക്തികണ്ടകന്നു പോയതാവാം ബോധം .
ധരണിയിലടന്നമര്‍ന്ന  ചെറുപൂമൊട്ടേ  
കരയാന്‍ നിന്നിലിനിയില്ലയൊരിറ്റു  കണ്ണുനീരും !
മരണരഥമേറി പറന്നകന്ന നിന്നില്‍
ചൊരിഞ്ഞ കാമത്തിന്‍ രസമെന്തറിഞ്ഞയാള്‍ ?