Monday, March 25, 2013

മൂന്ന് ചില്ലുകഥകൾ

1.  മനസ്സ് ഒളിപ്പിക്കുന്ന ഇടം
ചിലർ  കണ്ണിലാണ് മനസ്സ് ഒളിപ്പിച്ചുവെക്കാറുള്ളത് എന്ന് പുത്തനങ്ങാടീല്  കബീർസ്റ്റുഡിയോ  നടത്തുന്ന അമ്മദ് അവളോട്‌ പറഞ്ഞു . മറ്റുചിലർ  ചിരിയിലെന്നും .
ക്യാമറയിൽ ഉറ്റുനോക്കി  നിൽക്കുകയായിരുന്നു അവൾ. ത്‌ലാമാസത്തിലെ  ഇടിക്കുമുന്നേ വരുന്ന കൊള്ളിയാൻ പോലെ കണ്ണിലേക്ക്  ഏതുനിമിഷവും കുത്തിക്കയറി വരാവുന്ന ഫ്ലാഷിനെ നേരിടുവാനുള്ള തയ്യാറിലായിരുന്നു നിന്നത് .
എന്നിട്ടും കണ്ണ് അടഞ്ഞുപോയി എന്ന് അവൾക്ക് തോന്നി .
എവിടെയാണ് തന്റെ മനസ്സ് ഇനി ഒളിപ്പിക്കുന്നത് !
കോണിയിറങ്ങി വരുമ്പോഴും അതായിരുന്നു അവളുടെ ചിന്ത .
അന്നുമുതൽ  അവൾ മുഖം മറച്ച് നടക്കുവാൻ തുടങ്ങി .

2. മൂന്നാർ

മഞ്ഞിന്റെ കരങ്ങൾ പുതപ്പിനടിയിലേക്ക്‌ നീണ്ടുചെന്ന്  അവളെ സ്പർശിച്ചു . അവൾ കണ്ണ് തുറന്ന് മഞ്ഞിനോട് പരിഭവിച്ചു .
അയാൾ  ഉണർന്നിട്ടില്ല .
ജാലകത്തിനരികിൽ ചെന്ന് അവൾ കുന്നിൻചരിവിലെ  തേയിലത്തോട്ടങ്ങളെ വെറുതെ നോക്കി . കതവ്  തുറന്നപ്പോൾ ഒരുപറ്റം മഞ്ഞിൻകിടാക്കൾ ആ മുറിയിലേക്ക് ഇരച്ചു കയറുവാൻ ശ്രമിച്ചു . അവൾ അവറ്റകളെ തള്ളിമാറ്റിക്കൊണ്ട് അവിടെ നിന്നും ദിനപ്പത്രം കുനിഞ്ഞെടുത്തിട്ട്  കതകടച്ചു .
പത്രത്തിന്റെ ഒന്നാംപേജിൽ പീഡനകേസിലെ പ്രതികളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു .
അവൾ അയാളുടെ മുഖം മെല്ലെ വെട്ടിയെടുത്ത് പത്രത്താളിൽ പതിച്ചു .

3. ഭാര്യക്ക്‌ ശിക്ഷ
പതിവില്ലാത്ത തിരക്കായിരുന്നു അന്ന് . വരി നീണ്ടുവന്ന് റോഡിൽ മുട്ടി . എങ്കിലും ആരും വഴക്കിട്ടില്ല . പരിഭവം പറഞ്ഞില്ല .
അതുകഴിഞ്ഞ് വീടെത്തിയപ്പോൾ അയാൾ  മുഷിഞ്ഞിരുന്നു . ഗ്ലാസ്സുമെടുത്തുകൊണ്ട്  ചായ്പ്പിലിരുന്ന്  ഭാര്യയെ വിളിച്ച് ഒരുമൊന്ത വെള്ളം ചോദിച്ചു .
മക്കൾക്ക്‌ വിളമ്പിക്കൊടുത്തിട്ട് വരാമെന്ന് പറഞ്ഞതിനാണത്രെ -: "ഞാനെന്താ വെള്ളത്തിന്‌ ക്യൂ നിക്കണൊ ശവമേ ..." എന്നലറിക്കൊണ്ട്  അയാൾ  ഭാര്യയെ തൊഴിച്ചത് .



എല്ലാ കഥാസ്നേഹികൾക്കും  ഈസ്റ്റെർ ആശംസകൾ 
സ്നേഹപൂർവ്വം കണക്കൂർ