Sunday, December 24, 2017

ഗംഗ

Image may contain: people sitting, ocean, sky, boat, outdoor, water and nature
ഇതു ഗംഗയുടെ വിജനമായ തീരം. 
തൊട്ടുരുമി കിടക്കുന്ന രണ്ടു തോണികൾ കണ്ടു. 
അവയെ ബന്ധിച്ചിരുക്കുന്നത് തീരത്ത് ഉപേക്ഷിക്കപ്പെട്ട
ഈശ്വര പ്രതിമയിലാണ് . 
ആ ദൈവം കാറ്റിലകന്നു പോകാതെ തോണികളെ 
സംരക്ഷിക്കുന്നു. 
ചിലപ്പോൾ അങ്ങനെയാണ് .
നമ്മൾ ഉപേക്ഷിച്ചാലും ചില ദൈവങ്ങളെ കൊണ്ട്
ഉപകാരം ഉണ്ടാകും.

Friday, December 15, 2017

നാടക രചന

കേരള സംഗീത നാടക അക്കാദമി പശ്ചിമ മേഖലയിലെ പ്രവാസികള്‍ക്കായി നടത്തിയ നാടക മത്സരത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. അണുശക്തി നഗറിലെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ഒരു സ്ക്രിപ്റ്റ് ചെയ്തത് നല്ല അനുഭവം ആയിരുന്നു. മുംബെയില്‍ അഞ്ചു നാടകങ്ങളാണ് മത്സരത്തിനായി അരങ്ങേറിയത്. എല്ലാം കഴിഞ്ഞ് ഓരോ നാടകത്തിന്റെയും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ക്ക് പ്രോത്സാഹനമായി സാക്ഷ്യപത്രവും നല്‍കി. മേക്കപ്പ് ചെയ്ത ആളെ വരെ സ്റ്റേജില്‍ വിളിച്ചു. രസാവഹമായ കാര്യം ഒരു നാടകത്തിന്റെയും രചയിതാവിനെ പരാമര്‍ശിച്ചു കൂടിയില്ല എന്നതാണ്. എന്‍റെ ചില സുഹൃത്തുക്കള്‍ അരങ്ങിന്‍റെ പിന്നില്‍ ചെന്ന് സംഘാടകരുടെ ഈ നടപടിയെ ചോദ്യം ചെയ്തു. അപ്പോള്‍ അവരെ ബോധിപ്പിക്കുവാന്‍ വേണ്ടി എന്നവണ്ണം എന്നെ സ്റ്റേജിലേക്ക് വിളിച്ചു. പിന്നെയാണ് രചയിതാവിന് നല്‍കുവാന്‍ ഒന്നും കരുതിയിട്ടില്ലല്ലോ എന്നവര്‍ക്ക് ബോധ്യം വന്നത് . ആരോ അവിടെ ഉപേക്ഷിച്ച ഒരു ബൊക്കെ എടുത്തു നല്‍കി സംഘാടകര്‍ തടി തപ്പിയത് ചിരിക്കുവാന്‍ വക നല്‍കി എങ്കിലും നാടക രചനയില്‍ പിന്നോക്കം പോകുന്ന ഒരു അവസ്ഥയെ കുറിച്ചു ചിന്തിപ്പിക്കുന്നു. (പിന്നീട് നേരില്‍ കണ്ടപ്പോള്‍ കേളി രാമചന്ദ്രന്‍ ജി ഒരു പുസ്തകം സമ്മാനം നല്‍കി എന്ന കാര്യം മറക്കുന്നില്ല.) നാടക രചനയില്‍ പൊതുവില്‍ പഴയ മട്ടുതന്നെ നില നില്‍ക്കുന്നു എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. പുതിയ പരീക്ഷണങ്ങള്‍ തീരെ നടക്കുന്നില്ല. സംവിധായകന്‍റെ പൊടിക്കൈകള്‍ കൊണ്ടാണ് മിക്ക നാടകങ്ങളും രക്ഷ പെടുന്നത്. സ്ത്രീ സാഹിത്യം മുതല്‍ ഇപ്പോള്‍ കാണുന്ന ഭക്ഷണ സാഹിത്യം, കടലോര സാഹിത്യം തുടങ്ങിയ പുതുപുത്തന്‍ ചേരിതിരിവുകള്‍ വരെ ഉണ്ടായിട്ടും നാടക സാഹിത്യ രംഗം ബലക്ഷയം നേരിടുന്നു. സിനിമയുടെ തിരകഥകള്‍ അച്ചടിച്ച് നല്ല നിലയില്‍ വിറ്റു പോയപ്പോഴും പുസ്തകമാക്കിയ നാടകങ്ങള്‍ക്ക് ആ ഭാഗ്യം ഉണ്ടായില്ല. നാടക രംഗത്ത് ഉണര്‍വിന്‍റെ കാലം ആണിത് . ഈ അവസരം മുതലെടുത്ത്‌ പുതിയ എഴുത്തുകാര്‍ ഈ രംഗത്തു കടന്നുവരും എന്നും, നല്ല നാടകങ്ങള്‍ ഉണ്ടാകുമെന്നും കരുതുന്നു.

Thursday, November 30, 2017

തോല്‍പ്പാവക്കൂത്ത്

ചെന്തമിഴും മലയാളവും കലര്‍ന്നതാണ് തോല്‍പ്പാവക്കൂത്തിന്റെ പിന്നണിശീലുകള്‍. കൂത്തമ്പലത്തിന്റെ വെളുത്ത തിരശീലകളില്‍ നിഴലുകള്‍ കഥകള്‍ ആടുന്നു. മുംബെയില്‍ തോല്‍പ്പാവക്കൂത്ത് അരങ്ങേറിയത് വലിയ ഒരു അനുഭവം ആയിരുന്നു. ക്ഷേത്ര മതില്‍ക്കെട്ടില്‍ നിന്നും ഈ അനുഷ്ഠാനകലയെ പുറത്തിറക്കി ജനകീയവല്‍ക്കരിച്ചത് കൂത്താചാര്യന്‍ രാമചന്ദ്രപ്പുലവര്‍ ആണ്. അദ്ദേഹവും കുടുംബാങ്ങങ്ങളും ശിഷ്യരും ചേര്‍ന്ന് നടത്തിയ തോല്പ്പാവക്കൂത്തില്‍, തിരിവിളക്കുകളുടെ പ്രഭയില്‍ തിരശീലയില്‍ നിഴലുകള്‍ രാമായണ കഥയാടി. കഴിഞ്ഞ പത്തു തലമുറകളായി അദ്ദേഹം തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നു. പഠിപ്പിക്കുന്നു. പാവക്കൂത്തില്‍ നിരവധി പുതു പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്.. പല രാജ്യങ്ങളിലും കൂത്ത് അവതരിപ്പിച്ച അദ്ദേഹത്തിന് ഒരുപാടു പുരസ്കാരങ്ങളും ലഭിച്ചു. കലകളുടെ ദീപം അണയാതെ സൂക്ഷിക്കുന്ന അദ്ദേഹത്തിനൊപ്പം......

Sunday, October 22, 2017

സസ്യഭാരതി ഹംസ മടിക്കൈ

"പഞ്ചഭൂതമയമായ ദ്രവ്യങ്ങളാല്‍ നിര്‍മ്മിതമായ ശരീരത്തില്‍ കയ്പ്  കൊണ്ടു പൂരിപ്പിക്കേണ്ടതായ അംശങ്ങളുണ്ടെന്നത് ശാസ്ത്രീയമായ ഒരറിവാണ്‌. മനുഷ്യന്‍റെ നാവിന് ആയിരത്തിലധികം രസങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടായിരുന്നു. കുറച്ചു കാലമായി നാം അറിയുന്ന രസങ്ങള്‍  ആറായി ചുരുങ്ങി. കയ്പ്, പുളി , എരിവ്, ഉപ്പ് , മധുരം, ചവര്‍പ്പ് എന്നിങ്ങനെ. ഇപ്പോഴത്‌ വന്നുവന്ന്‍ വെറും ഉപ്പും മധുരവുമായി മാറി. ശരീരത്തിന് ആവശ്യമായ രസങ്ങളുടെ ലഭ്യതക്കുറവാണ് രോഗമെന്ന് പറയാം. ഇതിനെ പ്രതിരോധിക്കുക എളുപ്പമല്ല. ഉപ്പിനോടോ മധുരത്തോടോ പുളിയോടോ എരിവിനോടോ ഇഷ്ടം കൂടുന്നത് രോഗലക്ഷണം ആണെന്ന് എത്രപേര്‍ക്ക് അറിയാം..? പതിയെപ്പതിയെ പ്രകൃതിയുടെ രുചിയിലേക്ക് തിരിച്ചു പോകുകയാണ് വേണ്ടത്. മറ്റു ജീവജാലങ്ങളെപ്പോലെ ജീവിച്ചാല്‍ ഈ രസങ്ങളുടെ കുറവുകൊണ്ടുണ്ടാകുന്ന രോഗത്തെ ഇല്ലാതാക്കാം. കയ്പ്പിന്റെ കുറവ് കൊണ്ടുണ്ടാകുന്ന രോഗം പോലും കയ്പ് മാത്രം കഴിച്ച് ഇല്ലാതാക്കാനാവില്ല. കുറഞ്ഞത്‌ ആര് രസങ്ങള്‍ എങ്കിലും ശരീരത്ത് എത്തണം. "
ആയുര്‍വേദ വൈദ്യനായ സസ്യഭാരതി ഹംസ മടിക്കൈയുടെ വാക്കുകള്‍ ആണിവ. ചന്ദ്രിക വാരികയില്‍ അദ്ദേഹവുമായുള്ള സുദീര്‍ഘന്മായ അഭിമുഖം വന്നിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ മുമ്പ് കാസര്‍ഗോഡ്‌ വച്ചാണ് ഹംസ വൈദ്യരെ സുപ്രസിദ്ധ എഴുത്തുകാരന്‍ സുബൈദ പരിചയപ്പെടുത്തിയത് . സംസ്കൃതത്തില്‍ അസാമാന്യ അറിവുള്ള വൈദ്യര്‍ നല്ല ഒരു കവിയുമാണ് . ഔഷധ സസ്യങ്ങള്‍ വച്ച് പിടിപ്പിക്കുന്നതിനായി ഈ ജന്മം മുഴുവന്‍ ഉഴിഞ്ഞു വച്ച മഹാന്‍. ആയുര്‍വേദത്തിന്റെ  ആചാര്യനായ കണക്കൂര്‍ ധന്വന്തരി മൂര്‍ത്തിയുടെ കൃപാകടാക്ഷങ്ങള്‍ ഏറ്റുവാങ്ങി ജീവിക്കുമ്പോഴും ഔഷധ സസ്യ സംസ്കാരത്തിന്‍റെ വളര്‍ച്ചക്കായി എനിക്കെന്തു ചെയ്യുവാന്‍ കഴിഞ്ഞു  എന്ന ചിന്ത അലട്ടുന്നു. ഉള്ളില്‍  കുറ്റബോധം നിറയുന്നു.

Tuesday, September 19, 2017

കണ്ടുമുട്ടല്‍

വല്ലപ്പോഴുമുള്ള ചില ഒറ്റപ്പെടലുകളെ
കുറിച്ചു  പറഞ്ഞാണ് നാം   
അന്നൊക്കെക്കലഹിച്ചത്.
ചിലപ്പോ ള്‍,  
ഒരുമിച്ചെറിഞ്ഞു വീഴ്ത്തിയ
മാങ്ങകളുടെ വീതത്തെക്കുറിച്ചും...
പഠിച്ചല്ല, മൂത്രം നീട്ടിയൊഴിച്ചാണ് നാം മത്സരിച്ചത്.
പരീക്ഷപ്പേപ്പറുകളി ല്‍ ഒരുപോലെ എഴുതി നിറച്ച
തെറ്റുകള്‍  ശരികളെന്നു വാദിച്ച്
പേനയുടെ മുനയൊടിച്ച്
മഷി കുടഞ്ഞാര്‍ത്താര്‍ത്ത് 
ഒടുക്കം
മാര്‍ക്കുക ള്‍ വന്നപ്പോ ള്‍  അവിടെയും  ചില്ലറപ്പിശക്
പിണങ്ങിത്തീരും മുമ്പേ 
ഉപ്പുമാങ്ങ മാറിമാറി കടിച്ചും 
ഐസൂമ്പിയും നമ്മള്‍ വീണ്ടും കൂടി.     

കാലം തോറ്റു തുന്നംപാടിയപ്പോ ള്‍  
നമ്മള്‍ രണ്ടു വഴികളില്‍ അകന്നുപോയി.
ഇപ്പോള്‍ വീണ്ടും കണ്ടുമുട്ടുമ്പോ ള്‍
സുഹൃത്തേ...
ഒന്ന് പിണങ്ങുവാന്‍ പോലും  ആകാവിധം
നമ്മള്‍ മാറിപ്പോയിരിക്കുന്നു. 

Thursday, September 7, 2017

അമീബ

“കഴിഞ്ഞ ജന്മത്തെക്കുറിച്ചൊക്കെ കൃത്യായി പറേന്ന ഒരു സിദ്ധനുണ്ട് ഉടുപ്പീല്. നമുക്കൊന്നു പോയാലോ? ചുമ്മാ രസത്തിന് മതി.” രവി വാട്‍സ് ആപ്പിൽ നിന്നും തലയുയര്‍ത്തി അവളോടു പറഞ്ഞു.
“എന്തിനാ കഴിഞ്ഞ ജന്മത്തെ കുറിച്ചറിഞ്ഞിട്ട്.. അടുത്ത ജന്മത്തെ കുറിച്ചാണെങ്കില്‍ കൊള്ളാരുന്നു. ഇപ്പോഴേ തയ്യാർ എടുക്കാരുന്നു.” അടുക്കളയില്‍ കറിവച്ചുകൊണ്ടിരുന്ന ജയ ഉറക്കെച്ചിരിച്ചു.
“അടുത്ത ജന്മത്തില്‍ ആരാകണം എന്നാണ് നിന്‍റെ ആഗ്രഹം?”
ചോദ്യം കേട്ടു കൌതുകത്തോടെ അവള്‍ രവിയെ നോക്കി. എന്നിട്ടു പറഞ്ഞു-
“ഒരു അമീബ.”
അമീബ!  അവന്‍ കണ്ണു മിഴിച്ചു.
“അതെ, എനിക്ക് അമീബയായാല്‍ മതി. രവിയേട്ടന്‍ പഠിച്ചിട്ടില്ലേ അമീബയെ കുറിച്ച്? ഓ.. നിങ്ങള്‍ കമ്പ്യൂട്ടർ അല്ലെ.. ബയോളജി ആയിരുന്നില്ലല്ലോ… ദി ഗ്രേറ്റ് അമീബ.. പ്രോട്ടോസോവ ഫൈലത്തിലെ ഏകകോശ ജീവി. അതാവുമ്പോ തലച്ചോറുണ്ടാവില്ല. ചിന്തകള്‍ ഉണ്ടാവില്ല.”
“നിനക്കു വട്ടാ.. ആരെങ്കിലും ഇങ്ങനെ ചിന്തിക്കുമോ?”
ജയയ്ക്ക് ഇനിയും കൂടുതല്‍ ചിരിക്കണം എന്നുണ്ടായിരുന്നു. എന്നിട്ടും അവള്‍ നിയന്ത്രിച്ചു. സത്യത്തില്‍ ഈ ജന്മത്തില്‍ തന്നെ അവള്‍ക്കൊരു ഏകകോശജീവി ആയാല്‍ കൊള്ളാം എന്നുണ്ടായിരുന്നു.
“മൈക്രോസ്ക്കോപ്പിലൂടെ കാണുമ്പൊള്‍ എന്ത് ഭംഗിയെന്നോ അവയ്ക്ക്. ചെരുപ്പിന്‍റെ  ഷേപ്പുള്ള കുഞ്ഞു പരമീസിയത്തെ അമീബകള്‍ വളഞ്ഞുപിടിച്ചു തിന്നുന്നത് ലെന്‍സിലൂടെ  കാണാന്‍ രസമാ. പിന്നെ, രവിയേട്ടാ, മറ്റൊരു പ്രധാന കാര്യം, ഈ  അമീബയ്ക്ക് വെറുതെ രണ്ടായി പിളര്‍ന്നാല്‍ മതി, പെരുകാന്‍.. അതായത് സംഗതി  അലൈംഗികമാണ്…  ഇതൊക്കെ ശരിക്കുമുള്ള ശാസ്‌ത്രമാ രവിയേട്ടാ.” അവള്‍ അമീബയായ  ആവേശത്തില്‍ പറഞ്ഞുകൊണ്ടിരുന്നു.
“എങ്കിലും വേറെ എന്തൊക്കെ മോഹിക്കാം മനുഷ്യന്മാർക്ക്…” രവി സെല്‍ഫോണിന്‍റെ സ്‌ക്രീനിൽ തോണ്ടിക്കൊണ്ട് ഓര്‍ക്കുകയായിരുന്നു.
ഉടുപ്പീലെ ആ സിദ്ധനെ തനിയെ പോയി കണ്ടാല്‍ മതി എന്നയാള്‍ അതിനിടെ ഉള്ളുകൊണ്ടുറപ്പിച്ചു. അതിനകം പുതിയ ജന്മത്തിലെ രൂപം വെടിഞ്ഞ ജയ, മെല്ലെ പൂര്‍വ്വരൂപം പൂകുകയും അടുക്കളയില്‍ ചെന്നു കറിക്ക് കടുകു വറക്കുവാന്‍ തുടങ്ങുകയും ചെയ്‌തു.     
—————————————————–കണക്കൂര്‍ 
http://jwalanam.in/amoeba/

Saturday, August 26, 2017

മണ്ണഞ്ചേരിയിലെ ഗ്രാമീണവഴികൾ

ണ്ണഞ്ചേരി സ്കൂളിൽ പഠിക്കുന്ന കാലം.
നേതാജി ബസ്‌ സ്റ്റോപ്പില്‍  നിന്നു മണ്ണഞ്ചേരി വരെയും  തിരികെയും  പ്രൈവറ്റ് ബസ്സ് യാത്രക്ക് 10 പൈസ വീതം മതി.
ഒരു വശത്തേക്കു നടന്നാൽ പത്തു പൈസ ലാഭം. (അന്നതുകൊണ്ട് മണ്ണാരപ്പള്ളിയുടെ ചായക്കടയില്‍ നിന്നും  ഒരു ഉഴുന്നുവട കിട്ടുമായിരുന്നു.)
റോഡിലൂടെ അല്ലാതെ  നടന്നു വരുവാൻ ഞങ്ങൾ കൂട്ടുകാര്‍  ഒരു കിഴക്കൻ വഴി കണ്ടു പിടിച്ചു. പൂർണ്ണമായും ഗ്രാമാന്തരീക്ഷത്തിലൂടെ ഉള്ള ആ യാത്ര ഇന്നും മനസ്സിലുണ്ട്.  അടയ്ക്കാമരങ്ങളും  തെങ്ങുകളും  നിറഞ്ഞ  തോപ്പുകളിലൂടെയും കരിപ്പാടങ്ങളിലൂടെയും  പുസ്തകക്കെട്ട് നെഞ്ചോടു ചേർത്തു പിടിച്ച് ഞങ്ങൾ നടന്നു.
ഇടയിൽ തോടുകളുടെ മീതെ ഒറ്റത്തടിപ്പാലങ്ങൾ. കൊമ്പും കുലുക്കി  കുത്തുവാൻ  വരുന്ന പശുക്കൾ. പറന്നു മാറിയിരിക്കുന്ന ഓണത്തുമ്പികൾ ... വയൽക്കുരുവികൾ ...
ആ വഴികളൊക്കെ കൊട്ടിയടച്ചിട്ടുണ്ടാവും ഇപ്പോൾ.
തിരിച്ചറിയുവാൻ പോലും കഴിയാതെ.
എങ്കിലും മനസ്സിൽ ഇന്നും ചില പൊട്ടുകളും പൊടികളും കിടപ്പുണ്ട്.
ഒരു കാറ്റിനും പറത്തിക്കൊണ്ടു പോകുവാൻ ആകില്ല ആ പൊടിയോർമ്മകൾ.
എന്‍റെ  സ്വന്തം വഴിയോര്‍മ്മകള്‍...
(ചിത്രം കോപ്പി ചെയ്തതാണ്)

Saturday, July 15, 2017

നഗരത്തിലെ മഴ


നഗരത്തിലെ മഴയെ
വെറുതെ തെറ്റിധരിച്ചു.
അഴുക്കുചാലുകളിലെ നിറം
റോടരികിലേക്ക് പരന്നപ്പോൾ
ആദ്യം അറച്ചു..
എന്നാൽ
പരന്നൊഴുകുന്ന മഴവെള്ളം ചവുട്ടി
റോടരികിലൂടെ നടന്നപ്പോൾ
കാലുകളാണ് ആദ്യം തിരിച്ചറിഞ്ഞത്.
പണ്ട്
വരമ്പുവക്കത്ത് ചവുട്ടിത്തെറിപ്പിച്ചത്
ഇതേ വെള്ളമായിരുന്നല്ലോ...
അതേ കുളിര്‍.
അതേ താളം.
ചന്ദ്രഗിരിപ്പുഴയും വളപട്ടണം പുഴയും
ചാലിയാറും മീനച്ചിലാറും
പമ്പയും അച്ചന്‍കോവിലാറും
കല്ലടയാറും കരമനയാറും
ചെമ്പൂരിലെ റോടിലൂടെ
പരന്നൊഴുകുന്നു...


photo- from google

Tuesday, July 4, 2017

കാളിയും എന്‍റെ ജീവിതവും (നദിയോര്‍മ്മകള്‍)

ജീവിതത്തിന്‍റെ നല്ലൊരു ഭാഗം കഴിഞ്ഞത് ഉത്തരകന്നഡയില്‍ ആയിരുന്നു . കർണ്ണാടകത്തിന്‍റെ  വടക്കേയറ്റത്തെ ജില്ല. കൊങ്കിണിയും  കന്നഡയും മറാട്ടിയും ഹിന്ദിയും സംസാരിക്കുന്ന ജനത. നിരവധി പ്രത്യേകതകൾ ഉള്ള ദേശമാണത്. ഗ്രാമീണമായ പല ആഘോഷങ്ങളും ആവേശത്തോടെ കൊണ്ടാടുന്ന ജനത. വാട്ടേഹുളി എന്നുവിളിക്കുന്ന ഒരുതരം പുളിയിട്ടുവച്ച മീൻകറികശുമാങ്ങയിൽ നിന്നു വാറ്റുന്ന ഉറാക്ക് എന്ന തദ്ദേശീയ മദ്യം തുടങ്ങിയവ അവർക്ക് ഏറെപ്രിയം.
ഇപ്പോള്‍ ജീവിതം മുംബൈ എന്ന  മഹാനഗരത്തിലേക്ക് പറിച്ചു നട്ടിരിക്കുന്നു. ഔദ്യോഗിക സ്ഥാനചലനം.
രണ്ടു പതിറ്റാണ്ടുകള്‍  ജീവിച്ച ആ ഇടത്തിനോട് കൂടുതല്‍ അടുപ്പിച്ചത് കാളിനദിയാണോ അവിടുത്തെ വനസ്ഥലികളാണോ പ്രിയ സൗഹൃദങ്ങളാണോ എന്ന് കണ്ടെത്തുക പ്രയാസമാണ്.

എങ്കിലും കാളിനദി എനിക്കുള്ളിൽ  അക്കാലമൊക്കെ ഒഴുകുന്നുണ്ടായിരുന്നു. സന്തോഷങ്ങളിലും സങ്കടങ്ങളിലും  പങ്കുകൊണ്ട്, അനവധി ചെറു ചുഴികളുമായി  ഒളിഞ്ഞും തെളിഞ്ഞും നദി എന്നിലൂടെ ഒഴുകിക്കൊണ്ടിരുന്നു. 
ഇടറുന്ന തൊണ്ടയുള്ള ആരോ ഒരാൾ ചൊല്ലുന്ന ഒരു ഗദ്യകവിതയായി ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നു.
മുടിയഴിച്ചുലച്ചിട്ട് മുല ചുരത്തുവാനിരുന്ന കാളി... വർഷകാലത്ത് അവൾ കാമരൂപിണിയായി പൊട്ടിത്തരിക്കുന്നു. കുത്തിമറിയുന്നു. തീരം കടന്നുവന്ന്  ഗ്രാമാന്തരങ്ങളെ ചുംബിക്കുന്നു. കലങ്ങി മറിഞ്ഞ് കര കവിഞ്ഞ് കടലിലേക്ക് ആർത്തു സഞ്ചരിക്കുമ്പോൾ മഴ നനഞ്ഞു നിന്ന എന്നെ അവൾ കണ്ടില്ല എന്നു നടിക്കും. കാളിയല്ല നീ... കള്ളി. 

1997-ല്‍ അവിടെയെത്തിയ കാലം നദിക്കരയില്‍ ആദ്യം പോയത് ഒരു സഹപ്രവര്‍ത്തകന്‍റെ മൃതദേഹം കാണുവാനായിരുന്നു. എന്തിനാണ് അവന്‍ നദിയില്‍ ചാടി മരിച്ചത് എന്ന് കൃത്യമായും ഇന്നും എനിക്കറിയില്ല. ഞങ്ങള്‍ ചെല്ലുമ്പോള്‍ കൈകള്‍ വിരിച്ചു ജലത്തില്‍ കമിഴ്ന്നു കിടക്കുന്നു അവന്‍. പിന്നെയും മരണങ്ങള്‍ കാളിയില്‍ ഉണ്ടായി.  മനുഷ്യർ അറിഞ്ഞുകൊണ്ടും അറിയാതെയും വെള്ളത്തിൽ മുങ്ങി മരിച്ചു .  ചീഞ്ഞും അലിഞ്ഞും അല്ലാതെയും ശരീരങ്ങള്‍ നദിയില്‍ നിന്നും വീണ്ടെടുത്തു. എങ്കിലും കാളി  യാതൊരു ഭാവ ഭേദങ്ങളും കൂടാതെ പടിഞ്ഞാറോട്ടൊഴുകി.
ഒരിക്കൽ ഞങ്ങൾ ചിലർ ചേർന്ന് നദിയുടെ ഉത്ഭവസ്ഥാനം  തേടിപ്പോയി . ഡിഗ്ഗി എന്ന ചെറിയൊരു ഗ്രാമത്തിനോടു ചേർന്ന  വനത്തിൽ ഒരു പാറയുടെ  അടിയിൽ നിന്നും ജലം ഊറി  വരുന്നു. ചുറ്റും കാട്ടുപോത്തുകൾ വിഹരിക്കുന്ന ഇടം. കരിമ്പച്ച വനം. ഗ്രാമവാസികൾ  പറഞ്ഞു- ഇതാണത്രേ കാളിയുടെ  തുടക്കം. ശരിയായിരിക്കും. എല്ലാത്തിനും ഒരു ഉത്ഭവസ്ഥാനം വേണമല്ലോ? ഒരു കുഞ്ഞുറവ കല്ലിലൂടെയും മണ്ണിലൂടെയും ഒഴുകി, മറ്റനേകം ചെറു നീര്‍ച്ചോലകളുമായി ചേര്‍ന്ന് ക്രമേണ വളര്‍ന്നു വളര്‍ന്ന് നദിയായി രൂപ പരിണാമം ചെയ്യുന്നത് നമുക്ക് മനസ്സിലാകില്ല.  നൂറ്റി എൺപത്തിനാല്   കിലോമീറ്റർ  നീളം ഉള്ള ഈ നദി വലിയൊരു ജനവിഭാഗത്തിന് കുടിവെള്ളം നൽകുന്നു. ജലത്തിൽ നിന്ന് വൈദ്യുതി ഊറ്റിയെടുക്കുന്ന നിരവധി അണക്കെട്ടുകൾ ഈ നദിയിലുണ്ട്. പലവട്ടം ഞങ്ങള്‍ വലിയ തോണിയില്‍ നദിയിലൂടെ കാര്‍വാര്‍ വരെ യാത്ര നടത്തിയിട്ടുണ്ട്. ടാര്‍ ചെയ്ത പാതകളും  വാഹനങ്ങളും വരും മുമ്പ് എങ്ങനെയാണ് ജനം യാത്രകള്‍ ചെയ്തിരുന്നത് എന്നതിനെ സ്വയം സാക്ഷ്യങ്ങള്‍.    
നദിയിലെ മീനു നല്ല സ്വാദ്. കദ്രയിലെ പാലത്തില്‍ നിന്ന് ചൂണ്ട വീശിയെറിയുന്നവര്‍ സ്ഥിരം കാഴ്ചയാണ്. വലിയ മീനുകള്‍ അതില്‍ കുടുങ്ങും. ഏറെ വര്‍ഷങ്ങള്‍ മുമ്പ് ഗിരീഷ്‌കുമാര്‍ എന്ന സുഹൃത്തുമായി ചേര്‍ന്ന് മീന്‍ വേട്ട നടത്തിയത് ഓര്‍മയുണ്ട്. മഴക്കാലം കഴിഞ്ഞതേയുള്ളായിരുന്നു. ജുവാര്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന അന്നാട്ടുകാരന്‍  സേവിയര്‍ കൂടെ വന്നു. ഒരു മന്ത്ര പ്രയോഗം. കുട്ട കണക്കിനു മീനാണ് അന്ന് ഞങ്ങള്‍ പിടിച്ചത്. പിന്നീട് പലപ്പോഴും  അന്തിമയക്കത്തില്‍ നേരം പോക്കിനിരിക്കുമ്പോള്‍  കുത്തിമറിയുന്ന മീനുകളുടെ ഊറ്റം കാണാം. പക്ഷെ അവയെ പിടിക്കുവാനുള്ള സൂത്രം എന്‍റെ കയ്യിലില്ല. . ഗിരീഷ്‌ അതിനിടെ സ്ഥലം മാറിപ്പോയി. ജുവാര്‍ ഗള്‍ഫിലേക്ക് കുടിയേറുകയും ചെയ്തു.    
കദ്ര എന്ന ഗ്രാമം എത്തുമ്പോൾ നദി വീതി വർദ്ധിച്ച് വലിയ ജലപ്പരപ്പായി ഓളങ്ങളിൽ രമിക്കുന്നതു കാണാം. അലക്കും കുളിയുമായി ഗ്രാമീണർ കടവുകളിൽ ഉണ്ടാകും. ചെളി കെട്ടികിടക്കുന്ന നദിയോരങ്ങളിലൂടെ കിളികളുടെ സംഘഗാനം ശ്രവിച്ചുകൊണ്ട് എത്രയോവട്ടം അലഞ്ഞിട്ടുണ്ട്.. എൻറെ കാലടിയൊച്ചകൾ നദിക്കറിയാം. അതു കേൾക്കുമ്പോഴൊക്കെ നദി പ്രതികരിക്കും. ചിലപ്പോൾ കുതിച്ചു പൊന്തുന്ന ഒരു മീൻ. മറ്റുചിലപ്പോൾ മല മുഴക്കുന്ന ഒരു വേഴാമ്പൽ...

നദിക്ക് ധാരാളം അവകാശികൾ ഉണ്ട്. ചൂളൻ എരണ്ടകൾ ആയിരക്കണക്കിനാണ് നീന്തിത്തുടിക്കുന്നത്. മുണ്ടികളും മുങ്ങാങ്കോഴികളും എപ്പോഴുമുണ്ടാകും. എത്രയോ എണ്ണം ചെറിയ നീർക്കാക്കകൾ കണ്ടൽക്കൊമ്പുകളിൽ ചിറകുകൾ ഉണക്കുവാൻ ഇരിക്കുന്നു... ഇനിയുമുണ്ട് നിരവധി താരങ്ങൾ- നീർക്കാടകൾ... താമരക്കോഴികൾ... എന്നാൽ ഞാനേറെ കൌതുകത്തോടെ നോക്കി നിൽക്കാറുള്ളത് ചെറിയ മീൻകൊത്തികളേയാണ്. കണക്കൂരിലെ കുളങ്ങളുടെ ചുറ്റുമുള്ള മരങ്ങളിൽ മിക്കവാറും ഉണ്ടാകും കഴുത്തുമുതൽ വയർ വരെ നീളുന്ന വെള്ളപ്പാണ്ടുള്ള നീല മീൻകൊത്തികൾ. എന്നാൽ കാളിയുടെ തീരത്ത് പുള്ളിമീൻകൊത്തി തുടങ്ങി പല ഇനങ്ങളെ കാണാം. മരക്കൊമ്പിൽ നിന്നും ശരം തൊടുത്തു വിട്ടതുപോലെ അവ നദിയിലേക്കു തുളച്ചു കയറും. കൊക്കിൽ പിടയ്ക്കുന്ന മീനുമായി തിരികെ മരക്കൊമ്പിലേക്ക്.
ഷൂസുകളിൽ ചെളി പുരണ്ടിട്ടും പിന്തിരിയാതെതണുവ് തങ്ങിനിൽക്കുന്ന ചേറിലുടെ നടന്നു പോകുമ്പോൾ അല്പം മാറി നദി കുലുങ്ങിച്ചിരിക്കുന്നത് കേൾക്കാറുണ്ട്. സുഹൃത്ത്‌ രാജശേഖരന് നദിയില്‍ ഒരു ദ്വീപുണ്ട്. ഇപ്പോള്‍ മറിയും എന്ന് തോന്നിപ്പിക്കുന്ന ചെറിയ വഞ്ചിയില്‍ ആ ദ്വീപില്‍ എത്താം. അവിടെ ചെല്ലുമ്പോള്‍ കാണാം,  നിറയെ മയിലുകള്‍. രാജശേഖരന്‍റെ കൃഷിയിടങ്ങളില്‍ അവ ആരേയും ഭയക്കാതെ സസുഖം കഴിയുന്നു.  നിലാവില്‍ നദി അതിസുന്ദരിയാവും. ടാഗോറിന്‍റെയും കാര്‍വാറിന്‍റെയും ചരിത്രം ചേര്‍ത്ത് ഒരു  പ്രസിദ്ധീകരണത്തില്‍  ഞാന്‍ മുന്‍പെന്നോ   എഴുതിയിട്ടുണ്ട്. നിലാവെട്ടത്തില്‍ ഈ നദിയിലൂടെ നടത്തിയ വഞ്ചിയാത്രാവേളയിലാണത്രെ ഗീതാഞ്ജലി വിരിഞ്ഞത്.
ഒരിക്കല്‍ക്കൂടി എനിക്ക് അവിടേക്ക് പോകണം. നദിയിലൂടെ ഒരിക്കല്‍ക്കൂടി യാത്ര ചെയ്യണം. നദി മൂളിപ്പാട്ട് പാടുന്നത് കേള്‍ക്കണം. എനിക്ക് അവിടെനിന്നും കോരിയെടുത്ത വെള്ളമൊഴിച്ച് അല്‍പം ഉറാക്ക് നുണയുകയും വേണം. 

വാഗ്ദേവത മാസിക (ജൂലയ് ലക്കം)

Saturday, June 10, 2017

മഴ പിറുപിറുക്കുന്നത്


മഴ  പിറുപിറുക്കുന്നത്
==================== 
മഴ അങ്ങനൊന്നും പെയ്യില്ല. മാനത്തു കറുത്തുരുണ്ടു നില്‍ക്കും. കാലാവസ്ഥക്കാരെ നാണം കെടുത്തും. എന്നിട്ട് തീരെ പ്രതീക്ഷിക്കാത്ത നേരം പെയ്ത് ഒരിറക്കമുണ്ട്. തൊടിയില്‍ ഉണക്കുവാന്‍ വച്ചതെല്ലാം കുതിരും  അലക്കി വിരിച്ചു പാതിയുണങ്ങിയതൊക്കെ നനയും കുറ്റിയില്‍ കെട്ടിയ പശുവും കിടാവും കുളിക്കും പറമ്പിൽ കൊത്തിപ്പെറുക്കി നടന്ന അരിപ്രാവുകൾ മഴനൂലുകൾക്കിടയിലൂടെ പറന്നകലും   മക്കള്‍ കുടയില്ലാണ്ടാണല്ലോ പോയതെന്നോര്‍ത്ത് അമ്മമാര്‍ സങ്കടപ്പെടും സൂചന കൊടുത്തിട്ടും ഗൌനിക്കാതെ കുടയില്ലാതെ ഓഫീസില്‍ പോയ കണവനെയോര്‍ത്തു പെണ്ണുങ്ങളും വിഷമിക്കും. എങ്കിലും, പെയ്തു കൊണ്ടിരിക്കുമ്പോള്‍  മഴ എന്‍റെ കാതുകളില്‍ പിറുപിറുക്കുന്നത്  "നിന്നെമാത്രം ഞാന്‍ കോരിത്തരിപ്പിക്കും"  എന്ന കൊച്ചുവര്‍ത്തമാനം ആണെപ്പോഴും.