Thursday, July 16, 2020

പുതു ലോകത്തിലെ പുതുശീലങ്ങള്‍

അവിചാരിതമായുണ്ടാകുന്ന ചില കാര്യങ്ങള്‍ പലപ്പോഴും വ്യക്തികളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. എന്നാല്‍ ചിലപ്പോള്‍ വലിയ ചില പ്രതിസന്ധികളും അതിനെ തുടര്‍ന്നുണ്ടാകുന്ന പുതിയ ലോകക്രമങ്ങളും മൂലം സമൂഹത്തിനു മുഴുവന്‍ ഇത്തരം മാറ്റങ്ങളുണ്ടായി എന്നു വരാം. ലോകത്തുണ്ടായിരുന്ന പല സമൂഹങ്ങളിലും രണ്ടു മഹായുദ്ധങ്ങള്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി ചരിത്രം പറയുന്നുണ്ട്. ഏതാണ്ട് അതിനു സമാനമായ ഒരു അവസ്ഥയിലൂടെയാണ് ഇന്ന് ലോകം കടന്നുപോകുന്നത്. ഈ പ്രതിസന്ധി മനുഷ്യരാശി എങ്ങനെ അതിജീവിക്കുമെന്നതിന് ഇനിയും കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. ലോകം മുഴുവന്‍ പിടിച്ചുകുലുക്കിയ മഹാമാരി മനുഷ്യരുടെ സാമൂഹിക ജീവിതത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധികള്‍ പലതാണ്. അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് നമുക്കുചുറ്റും ഉയര്‍ന്നു പൊന്തുന്ന സാമൂഹികമൂല്യങ്ങളുടെ പുതു സൂത്രവാക്യങ്ങള്‍. യുദ്ധം കഴിഞ്ഞാലും ബാക്കിയാകുന്ന ചിലതുണ്ട്. യുദ്ധശേഷം അവശേഷിക്കുന്ന അംഗഭംഗം സംഭവിച്ച മനുഷ്യരും മനസ്സിനും ശരീരത്തിനും വരുന്ന മുറിവുകളും കറുത്ത സ്മാരകങ്ങളായി നിലനില്‍ക്കും. പരസ്പരം യുദ്ധം ചെയ്ത രാജ്യങ്ങള്‍ വീണ്ടും അടുപ്പക്കാരാവുകയും നയതന്ത്രത്തിന്റെ പേരില്‍ സഹകരിക്കുകയും ചെയ്യും. പക്ഷെ നാശക്കെടുതി നേരിലനുഭവിച്ച മനസ്സുകളില്‍ നിന്നും കറുത്ത കാലത്തിലെ വെടിമരുന്നോര്‍മ്മകള്‍ മാഞ്ഞുപോയെന്നു വരില്ല. ലോകം മുഴുവന്‍ താണ്ഡവമാടിയ മഹാമാരി നിയന്ത്രണത്തിലെത്തിയാലും അതുണ്ടാക്കുന്ന ചില ശീലങ്ങളും ചില ശീലക്കേടുകളും അതിനു സമാനമായി നിലനില്‍ക്കുമൊ എന്നു ഞാന്‍ ഭയക്കുന്നു. എന്നാല്‍ നാം തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്. കോവിഡ് മഹാമാരിയുടെ പേരില്‍ ഉണ്ടാകുന്ന പല മാറ്റങ്ങളും അതിനു വളരെ മുമ്പുതന്നെ തുടങ്ങിയതാണ്. ഈ പകര്‍ച്ചവ്യാധിക്കാലം മാറ്റത്തെ ത്വരിതപ്പെടുത്തി എന്നുമാത്രം.

വിദ്യാഭ്യാസം, സാമ്പത്തിക വിനിമയം, സാമൂഹിക സാഹിത്യ ചര്‍ച്ചകള്‍, ആരാധന, യാത്രകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ പല മേഖലകളിലും കോവിഡ് കാലത്തെ ശീലങ്ങള്‍ സ്ഥിരമായ ചില മാറ്റങ്ങളുമുണ്ടാക്കും എന്നുറപ്പാണ്. ഓണ്‍ലൈന്‍ ക്‌ളാസ്സുകളിലൂടെ വിദ്യാഭ്യാസ മേഖലയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് ഒട്ടനവധി ചര്‍ച്ചകള്‍ ഇതിനകം നമ്മള്‍ ചെയ്തുകഴിഞ്ഞു. എന്നാല്‍ കോളേജുകളും സ്‌ക്കൂളുകളും എത്ര കാലം മുതല്‍ക്കുതന്നെ വെബ്‌പേജുകള്‍ വഴി വിവരങ്ങള്‍ പഠിതാക്കളേയും രക്ഷകര്‍ത്താക്കളേയും അറിയിച്ചു തുടങ്ങിയിരുന്നു. എന്റെ രണ്ടു മക്കളും സെല്‍ഫോണില്‍ വരുന്ന നോട്ടുകള്‍ പകര്‍ത്തുന്നത് ഞാന്‍ മുമ്പും കണ്ടിട്ടുണ്ട്. മൊബൈല്‍ മാറ്റിവെക്കൂ എന്നു പറയുമ്പോള്‍ അവര്‍ അദ്ധ്യാപകരുടെ സന്ദേശങ്ങള്‍ കാണിക്കും. ഭാഗികമായി പല വിദ്യാലയങ്ങളും അദ്ധ്യാപകരും ഈ സംഗതികള്‍ മുന്‍പേ ഉപയോഗിച്ചു തുടങ്ങിയതാണ്. ലോക്ക്ഡൗണ്‍ കാലം അവരുടെ പ്രവര്‍ത്തികള്‍ക്കു കൂടുതല്‍ സ്വീകാര്യത നല്‍കുകയാണ്. ഇനി ഭക്തിയുടെ കാര്യം. ചില ക്ഷേത്രങ്ങളില്‍ തൊഴുതു വരാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പണ്ടും ഉപയോഗിച്ചിരുന്നു. എന്നാല്‍ പൂജ ചെയ്യുവാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുവാന്‍ പഴുതുകള്‍ തേടുകയാണിന്ന്. ദൈവങ്ങളുടെ പേരില്‍ മുന്‍പുതന്നെ നിരവധി ഫേസ്ബുക്ക് പേജുകള്‍ തുടങ്ങിയിരുന്നു. എനിക്ക് ഒരു ദൈവം ഫേസ്ബുക്കില്‍ സൗഹൃദ അപേക്ഷ പോലും നല്‍കിയിരുന്നു. ഇങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും സാങ്കേതിക വിദ്യയുടെ കൈകടത്തല്‍ ഉണ്ടാകുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യയുടെ ചുവടു പിടിച്ചു വന്ന നിരീക്ഷണ സംവിധാനങ്ങളാണ് അതില്‍ ഏറ്റവും വലിയ ഒരെണ്ണം. പണ്ട് മനുഷ്യരെ ഉപയോഗിച്ച് നിരീക്ഷണവും ചാരവൃത്തിയും നടത്തിയ ഇടങ്ങള്‍ ഇന്ന് യന്ത്രങ്ങള്‍ ഏറ്റെടുത്തു. സോവിയറ്റ് ചാരസംഘടനയായ കെ ജി ബിയുടെയും ഇസ്രായേലിന്റെ മൊസാദിന്റെയും  സമാന സ്വഭാവമുള്ള നിരവധി സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ പിന്നീട് ലോകമെമ്പാടും പല ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ജര്‍മ്മനിയുടെ സ്റ്റാസിയും സോവിയറ്റിന്റെ കെ ജി ബിയുമൊക്കെ 1990- 91 കാലയളവില്‍ ്രപവര്‍ത്തനം നിര്‍ത്തിയെന്നു പറയപ്പെടുന്നു. എന്നാല്‍ ഇത്തരം സംഘടനകള്‍ വെട്ടിയിട്ട വഴികളിലൂടെ സഞ്ചരിക്കാനും വിവരശേഖരണം നടത്തുവാനും എല്ലാ രാജ്യങ്ങളും ഭരണകൂടത്തിന്റെ രഹസ്യ ധാരണയോടെ സംഘങ്ങളെ ഉപയോഗിച്ചിരുന്നു. അവിടെയാണ് ഇപ്പോള്‍ പുതിയ നിരീക്ഷണ ഉപാധികളും ഹൈട്ടെക്ക് ഉപകരണങ്ങളും കടന്നെത്തിയത്. ഒട്ടനവധി ചാരപ്രവര്‍ത്തകര്‍ കഷ്ടപ്പെട്ട് ചെയ്തിരുന്നതൊക്കെ ഒരാള്‍ക്ക് ശീതീകരിച്ച മുറിയിലെ കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് ചെയ്യുവാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കോവിഡ് രോഗിയുടെ സമ്പര്‍ക്കപ്പട്ടികയും റൂട്ടുമാപ്പും തയാറാക്കി വേണ്ട കരുതലുകള്‍ എടുക്കുമ്പോള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബലപ്പെടുമെന്ന് നമ്മള്‍ മനസിലാക്കുന്നു. സ്‌റ്റേറ്റ് അവിടുള്ള അംഗങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി ചെയ്യുന്ന കാര്യമാണിത് എന്നതിനാല്‍ യാതൊരു പരാതിയ്ക്കും അടിസ്ഥാനമില്ല. എന്നാല്‍ രോഗം വീണ്ടും വരാവുന്ന ഒരു ആപത്താണെന്നും വീണ്ടും ഇത്തരത്തില്‍ ജനങ്ങളെ നിരീക്ഷിക്കേണ്ടതുണ്ട് എന്നും സ്‌റ്റേറ്റ് പറഞ്ഞാല്‍ മറ്റൊന്നിനും പഴുതില്ല. നിങ്ങള്‍ നിരീക്ഷണത്തിലാണ് എന്ന മുന്നറിയിപ്പ് ഇനിമുതല്‍ പ്രത്യേകം ഉണ്ടാകില്ല എന്നു മാത്രം. സാമൂഹിക ജീവിതം എന്ന സംജ്ഞയില്‍ വരുന്ന മാറ്റമാണ് മറ്റൊന്ന്. കൂട്ടായ്മകളുടെ പേരില്‍ ഇനി നമ്മള്‍ പഴയ മട്ടില്‍ ഒത്തുകൂടിയിരുന്ന് ചര്‍ച്ചകള്‍ ചെയ്യുന്ന കാര്യം ബുദ്ധിമുട്ടാണ്. പകരം നമ്മള്‍ ശീലിച്ച ഓണ്‍ലൈന്‍ പ്‌ളാറ്റുഫോമുകളെ പ്രേമിച്ചു തുടങ്ങുന്നു. ഇവിടെ രസകരമായ ഒരു വസ്തുതയുണ്ട്. കൊറോണയുടെ ഭീതി ഇത്ര കഠിനമായി പരന്നത് ഈ വര്‍ഷം മാര്‍ച്ചു മുതലായിരുന്നു. എന്നാല്‍ നമ്മുടെ ഓണ്‍ലൈന്‍ ഭ്രമം അതിനേറെ മുന്‍പേ തുടങ്ങിയിരുന്നു. മുംബൈയിലുള്ള, നിരവധി പുസ്തകങ്ങള്‍ എഴുതിയ ഒരു എഴുത്തുകാരനെ എനിക്കറിയാം. ഒരു പൊതുപരിപാടികളിലും ഇദ്ദേഹത്തെ കണ്ടിട്ടില്ല. അതൊക്കെ സമയ നഷ്ടം വരുത്തുന്നു എന്നാണു പരാതി. എന്നാല്‍ മിക്കവാറും അലക്ഷ്യകവിതകള്‍ എഴുതി വാട്ട്‌സാപ്പില്‍ അയച്ചു തരും. വാട്ട്‌സാപ്പ് പോലുള്ള മാധ്യമങ്ങള്‍ പ്രചാരം നേടിയ സമയം മുതല്‍ പൊതു ജീവിതത്തില്‍ നിന്നും മാറി വാട്ട്‌സാപ്പ് ജീവിതത്തിലേക്കു പരിപൂര്‍ണ്ണമായി ചേക്കേറിയ പല സുഹൃത്തുക്കളേയും എനിക്കറിയാം. അന്ന് അവരെ പരിഹസിക്കുകയും തിരുത്തുവാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഇപ്പോള്‍ ഞാനും അതേ വഴിയില്‍ ചരിക്കുന്നു. ഇനി നാളെ ആ വഴിതന്നെ തുടരുവാന്‍ നിര്‍ബന്ധിതനായേക്കും.

മേല്‍പ്പറഞ്ഞതൊക്കെ സമൂഹത്തിന് ഏതെങ്കിലും തരത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന കാര്യങ്ങളാണെന്ന് എനിക്ക് ഉറപ്പു പറയാനാവില്ല. ആളുകള്‍ നേരില്‍ കാണാതെയുള്ള ജീവിതങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ഇനിയുള്ള കാലം കിട്ടുമെങ്കില്‍ എല്ലാവരും ആ വഴി ചരിക്കുവാന്‍ നിര്‍ബന്ധിതരാകും. എന്നാല്‍ ഈ കാലത്ത് ഉണ്ടായ ചില ശീലങ്ങള്‍ തുടരണമെന്ന് മനസ്സുകൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടു ദേശങ്ങളിലുള്ള വൈറസ്സിനു ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ മനുഷ്യര്‍ക്കു ചെയ്യാന്‍ കഴിയുന്നതുമായ ഒരു കാര്യം ചികിത്സയ്ക്കും രോഗപ്രതിരോധത്തിനും വേണ്ടിയുള്ള അറിവുകള്‍ പങ്കുവെക്കുക എന്നതാണ്. കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ അറിവും പരിചയവും മഹാരാഷ്ട്രയില്‍ പ്രയോജനപ്പെടുത്തിയതിന്റെ ഗുണഫലം നമ്മള്‍ കണ്ടതാണ്.  മുംബൈ നഗരത്തിലെ രോഗപ്പകര്‍ച്ച അതുമൂലം കുറച്ചെങ്കിലും പിടിച്ചു നിര്‍ത്തുവാന്‍ കഴിഞ്ഞു. ഇതേ മാതൃക മറ്റുള്ള പ്രദേശങ്ങളിലും പ്രയോഗിക്കാവുന്നതാണ്. ലോകത്തെവിടെ വാക്‌സിന്‍ കണ്ടുപിടിച്ചാലും നമ്മളെല്ലാം രക്ഷ പെടുമെന്ന് ഒരു ചിന്ത ഇതിനകം മനുഷ്യരിലെത്തിയിട്ടുണ്ട്.  ഇങ്ങനെ നന്‍മകള്‍ പങ്കുവെക്കപ്പെടണം എന്ന ബോധ്യവും പുതിയ ലോകക്രമങ്ങളില്‍ കാണുമെന്ന് വിശ്വസിക്കാം. 

Goa Malayali News Paper - 12- July 2020

Thursday, July 9, 2020

ശരീരത്തിന്റെ കലയും രാഷ്ട്രീയവും

കാഴ്ചയുടെ അരങ്ങുകളില്‍ ശരീരത്തിന്റെ വസ്തുവല്‍ക്കരണവും പ്രതിഷ്ഠാപനവും പാര്‍ശവല്‍ക്കരണവും അതിനെത്തുടര്‍ന്നുണ്ടാകുന്ന വാദപ്രതിവാദങ്ങളും മനുഷ്യ ജീവിതവികാസത്തിന്റെ ഏതു ഘട്ടത്തിലായിരിക്കും ആരംഭിച്ചിരിക്കുക എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ശരീരവുമായി ബന്ധപ്പെട്ട പലവിധ കാഴ്ചകള്‍ മനുഷ്യരാശിയുടെ പുരോഗതിയോടൊപ്പം പടുത്തുയര്‍ത്തപ്പെട്ടു. ഭൂമിയെ പരുവപ്പെടുത്തിയുള്ള കൃഷിയ്ക്കും വേട്ടയാടലിനും മാത്രമല്ല കായിക വിനോദങ്ങള്‍ക്കും പിന്നെ കലയിലേക്കും ശരീരവും ശരീര സൗന്ദര്യവും ഉപയോഗപ്പെടുത്താമെന്നും ഉപഭോഗപ്പെടുത്താമെന്നും തിരിച്ചറിയപ്പെട്ടപ്പോള്‍ നിരവധി മേഖലകള്‍ ആ സൂത്രവാക്യങ്ങള്‍ ഉപയോഗിച്ചു തഴച്ചു വളര്‍ന്നു. നൃത്തവും നാടകവും തുടങ്ങി എത്രയോ കലാരൂപങ്ങളാണ് അത്തരത്തില്‍ ശരീരം ഉപയോഗിച്ച് കാഴ്ചയുടെ അരങ്ങിലെത്തിയത്! നമ്മുടെ വികാരങ്ങളേയും ദര്‍ശനങ്ങളേയും സിദ്ധികളേയും മറ്റുള്ളവര്‍ക്ക് അല്ലെങ്കില്‍ കാഴ്ചക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും അനുഭവിക്കുവാന്‍ പാകത്തിന് സൃഷ്ടിച്ച് അവതരിപ്പിക്കുന്നതാണ് കല എന്നു പൊതുവില്‍ പറയുന്നത്. കല വിപ്‌ളവത്തിനു വേണ്ടി ഉപയോഗിക്കാവുന്ന ഒരു ആയുധമാക്കാം എന്ന് പിന്നീട് നമ്മള്‍ കണ്ടെത്തുകയായിരുന്നു. സാമൂഹികമായി മാറി വരേണ്ട ചില അനിവാര്യതകള്‍ വേഗത്തില്‍ പ്രചരിപ്പിക്കാനും കൂടുതല്‍ ഫലസിദ്ധി ഉണ്ടാക്കുവാനും കല ഉപയോഗിക്കാം എന്ന കണ്ടുപിടുത്തം വെറും അസ്വാദനത്തിനുള്ള ഉപകരണമെന്ന കേവല ഉപയോഗത്തില്‍ നിന്നും കലയെ ഉയര്‍ത്തി. കലാകാരന്‍മാര്‍ സാമൂഹ്യപ്രശ്‌നങ്ങളില്‍ നിര്‍ബന്ധമായി ഇടപെടണമെന്നു പോലും നമ്മളിന്നു വിശ്വസിക്കുന്നു. ഇവിടെയാണ് ശരീരം അടിസ്ഥാനമാക്കിയ കലയുടെ പ്രയോഗങ്ങളില്‍ ലിംഗഭേദത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ശരീരത്തെ കലയുടെ മാധ്യമം ആക്കുമ്പോള്‍ അവിടെ സ്ത്രീശരീരവും പുരുഷശരീരവും വേറെവേറെ കാണണമെന്ന സിദ്ധാന്തവും നിര്‍മ്മിക്കപ്പെട്ടു. ഞാന്‍ സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് ആണ്‍കുട്ടികളും അപൂര്‍വ്വം പെണ്‍കുട്ടികളും നാടകം ചെയ്യാറുണ്ടായിരുന്നു. ആണുങ്ങളുടെ നാടകത്തില്‍ പെണ്‍വേഷങ്ങള്‍ കെട്ടുന്നത് ആണുങ്ങള്‍ തന്നെയും പെണ്ണുങ്ങളുടെ നാടകത്തില്‍ ആണ്‍വേഷങ്ങള്‍ പെണ്‍കുട്ടികള്‍ തന്നെ കെട്ടുകയും ചെയ്യുന്നതായിരുന്നു പതിവ്.  ആദ്യകാലത്ത് കൊമേഴ്‌സിയല്‍ നാടകങ്ങളില്‍ പോലും പെണ്‍വേഷം കെട്ടിയിരുന്നത് മിക്കവാറും ആണുങ്ങളായിരുന്നു. മെല്ലെ സ്ത്രീവേഷങ്ങള്‍ സ്ത്രീകള്‍ തന്നെ കെട്ടുന്നത് നാടകത്തിന്റെ മേന്‍മയെ വര്‍ദ്ധിപ്പിക്കുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. കലാരംഗങ്ങളില്‍ മാത്രമല്ല, മുന്‍പ് സ്ത്രീകള്‍ക്ക് അന്യമെന്നു കരുതിയ പല രംഗങ്ങളിലും ഇന്ന് ധൈര്യസമേതം ഭാരതസ്ത്രീകള്‍ കടന്നെത്തി. സ്ത്രീകള്‍ ടാക്‌സി വാഹനങ്ങള്‍ ഓടിക്കുന്നതൊക്കെ ഇന്നു വളരെ സാധാരണമായി. ഭാരത സമൂഹത്തില്‍ സ്ത്രീകള്‍ തുല്യത നേടിയത് ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോളല്ല. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെട്ട നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ ഇതിനു പിന്നിലുണ്ട്. സമൂഹത്തിന്റെ ചില കോണുകളിലെങ്കിലും ഇന്നും ലിംഗഭേദത്തിനെ കുറിച്ചും അതു സംബന്ധിച്ച പ്രശ്‌നങ്ങളെ കുറിച്ചും ചിലര്‍ വാചാലമാകുമ്പോള്‍ അതൊരു വലിയ പോരാട്ടത്തിന്റെ ഭാഗം ആണെന്ന കാര്യം പലപ്പോഴും നമ്മള്‍ മറന്നുപോകുന്നു.

സ്വന്തം ലിംഗഭേദത്തെ കുറിച്ചുള്ള വ്യക്തിപരമായ അനുഭവം തന്നെയാണ് ലിംഗവ്യക്തിത്വം കൊണ്ടു വിവക്ഷിക്കപ്പെടുന്നത്. ചില പ്രതീകങ്ങള്‍ സമൂഹം തന്നെ നിര്‍മ്മിക്കുകയോ സമൂഹത്തില്‍ സ്വയം ഉണ്ടായിവരികയോ ചെയ്യപ്പെട്ടു. വസ്ത്ര ധാരണം, മുടി, മീശയും താടിയും, സംബോധനകള്‍ തുടങ്ങി ആഹാര രീതി പോലും ഇങ്ങനെ രൂപപ്പെട്ടു വരുന്നു.  പൊതുവെ മിക്കവരും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ പ്രതീകങ്ങളുമായി ഒത്തുപോകുന്നു. ഒരു യുവതി വഴിയരികില്‍ നിന്ന് പുകവലിച്ചാല്‍ കാഴ്ചക്കാര്‍ക്ക് അസ്വാഭാവികത തോന്നുന്നത് ഈ കാരണത്താലാണ്. അവള്‍ മദ്യം വാങ്ങാന്‍ മദ്യഷോപ്പില്‍ എത്തിയാലും ചിലര്‍ അന്തം വിടുന്നത് ഇതേ കാരണത്തിലാണ്. കുറച്ചുകാലം മുമ്പുവരെ കുറ്റിയിട്ടു സുരക്ഷിതമാക്കിയ കുളിമുറികള്‍ സമൂഹത്തിലെ സമ്പന്ന വര്‍ഗ്ഗത്തിനു മാത്രം സ്വന്തമായിരുന്ന ഒന്നാണ്. നമ്മുടെ നാട്ടില്‍ കുളങ്ങളിലും പുഴകളിലും യാതൊരു സങ്കോചവും കൂടാതെ സ്ത്രീകള്‍ കുറച്ചുകാലം മുമ്പുവരെ കുളിച്ചു കൊണ്ടിരുന്നതാണ്. ഇന്നും വടക്കേ ഇന്ത്യയിലെ ചില ഉള്‍ഗ്രാമ്രപദേശങ്ങളില്‍ സ്ത്രീകള്‍ കൂട്ടമായെത്തി വസ്ത്രങ്ങള്‍ മുഴുവന്‍ ഉരിഞ്ഞെടുത്ത് കഴുകി ഉണക്കാനിട്ട് നഗ്നരായി കുളിക്കുകയും കുളി കഴിഞ്ഞ് വരുമ്പൊഴേക്കും ഉണങ്ങുന്ന വസ്ത്രങ്ങള്‍ വീണ്ടും ഉടുത്തിട്ട് പോകുകയും ചെയ്യും. പെണ്ണിന്റെ കുളി ഒളിഞ്ഞു നിന്നു കാണുക എന്നത് മെല്ലെ ആണുങ്ങളുടെ ലൈംഗിക താല്‍പര്യത്തിന്റെ ഐക്കണായി മാറി. ഇതിന് ചില സിനിമാ സംവിധായകര്‍ പോലും വലിയ പ്രാധാന്യം നല്‍കി എന്നതു രസകരമായ കാര്യമാണ്. പെണ്ണിന്റെ ഭാഗിക നഗ്നത എന്നത് മെല്ലെ നമ്മള്‍ ശരീരത്തിന്റെ രാഷ്ട്രീയ സൂത്രവാക്യമാക്കി മാറ്റി. കുട്ടിക്കു മുല കൊടുക്കുന്നതു പോലും രഹസ്യ കര്‍മ്മമായി അനുഷ്ഠിക്കേണ്ടതാണെന്ന് ഇന്ന് ചില സ്ത്രീകള്‍ വിശ്വസിക്കുന്നു. പെണ്‍മുലകള്‍ വലിയൊരു സംഭവമായി നമ്മളിന്നു വിവക്ഷിക്കുന്നു. മുല കൊടുക്കുന്ന പെണ്ണിന്റെ മുഖചിത്രം ഒരു പ്രസിദ്ധീകരണത്തില്‍ വന്നപ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍ ഓര്‍ക്കുക. ചുംബിക്കുന്നതും മുലകള്‍ പ്രദര്‍ശിപ്പിക്കുന്നതും അവകാശ സമരമാകുമ്പോള്‍ ചേര്‍ത്തു വായിക്കാറുള്ള ഒരു ഏടാണ് മാറുമറയ്ക്കല്‍ പ്രക്ഷോഭം. കേരള നവോത്ഥാന ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട സംഭവമാണത്. 1859 ല്‍ ആണ് ഉന്നതകുലജാതരെ പോലെ മാറുമറച്ചതിന്റെ പേരില്‍ തെക്കന്‍ തിരുവിതാങ്കൂറില്‍ ചാന്നാര്‍ സമുദായത്തിലുള്ള സ്ത്രീകള്‍ ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് അത് വലിയ പ്രക്ഷോഭങ്ങളിലേക്ക് നയിക്കപ്പെട്ടു. ഒടുവില്‍ ചാന്നാര്‍ സ്ത്രീകള്‍ക്കു മേല്‍വസ്ത്രങ്ങള്‍ ധരിക്കാമെന്ന് തിരുവിതാങ്കൂര്‍ രാജാവ് കല്‍പ്പന പുറപ്പെടുവിച്ചു. വസ്ത്രധാരണത്തിന്റെ രാഷ്ട്രീയത്തിന് നല്ല ഉദാഹരണമാണ് ചാന്നാര്‍ ലഹള എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ സംഭവം. ആളുകളെ മതം മാറ്റി സ്വമതത്തിലേക്കു ചേര്‍ത്തെടുക്കുവാന്‍ സ്ത്രീകളുടെ മേല്‍വസ്ത്രം ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുമാണത്. സാമുദായികമായി അടിച്ചമര്‍ത്തപ്പെട്ട ചാന്നാര്‍ സമുദായത്തില്‍ പ്രവര്‍ത്തിച്ച ചില മിഷണറിമാര്‍ അവരെ അക്കാലത്തെ സവര്‍ണ്ണ സമുദായക്കാരുടെ ശ്വാസനകള്‍ ലംഘിച്ച് മാറുമറച്ചു നടക്കുവാന്‍ ആഹ്വാനം ചെയ്തതായി ചരിത്രം പറയുന്നു. ഇത് സാമൂഹിക സമത്വത്തിനു വേണ്ടി നടന്ന ഒരു ഐതിഹാസിക സമരമാണ് എന്ന് ചരിത്ര പണ്ഠിതര്‍ രേഖപ്പെടുത്തിയെങ്കിലും സി ബി എസ് സിയുടെ ഒമ്പതാം ക്‌ളാസിലെ ചരിത്രപുസ്തകത്തില്‍ നിന്നും ഈ പാഠഭാഗം 2019 മാര്‍ച്ചു മാസത്തില്‍ നീക്കിയതെന്തിനെന്നു മനസിലാകുന്നില്ല.
 
ശരീരം അശ്‌ളീലമാകുന്ന ഈ കാലത്ത് നഗ്നത കൊണ്ടല്ലേ സമരം ചെയ്യേണ്ടത് എന്നു ചോദിച്ചുകൊണ്ടാണ് ഭാഗിക നഗ്നയായി കിടന്ന്, മക്കളെക്കൊണ്ടു ദേഹത്ത് ചിത്രം വരപ്പിച്ച് രെഹന ഫാത്തിമ എന്ന അക്ടിവിസ്റ്റ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിനു മുന്‍പ് ശബരിമലയില്‍ പോകാന്‍ ശ്രമിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ അവരുടെ പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ചെറുതല്ലാത്ത കോളിളക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചയായി നോക്കിക്കാണുന്ന കപട സദാചാര സമൂഹത്തില്‍, പുരുഷന്‍മാര്‍ ഒളിച്ചിരുന്നു കാണാന്‍ ശ്രമിക്കുന്നത് തുറന്നു കാണിക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് അവര്‍ വീഡിയോയ്ക്ക് ഒപ്പം എഴുതിയിരിക്കുന്നു. സ്ത്രീയുടെ ദേഹത്തെ മറ്റുള്ളവര്‍ ഉപകരണമാക്കി സ്ത്രീയ്‌ക്കെതിരെ ഉപയോഗിക്കുന്നത് അനുവദിക്കാതെ, സ്ത്രീകള്‍ തന്നെ ശരീരം ആയുധമാക്കണമെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഈ പ്രവര്‍ത്തിയുടെ പേരില്‍ പോലീസ് ജാമ്യമില്ലാവകുപ്പുകളോടെ കേസ് എടുത്തിട്ടുമുണ്ട്. പ്രസ്തുത വീഡിയോയില്‍ ശരീരത്തിലൂടെ ബ്രഷ് ഓടുമ്പോഴും അവര്‍ ഏറെ ഗൗരവത്തിലാണ്. കുട്ടികളും വീര്‍പ്പുമുട്ടിയാണ് ആ പ്രവര്‍ത്തി ചെയ്യുന്നത്. ഇത് ആ യുവതി സ്വയം ആസ്വദിച്ചു ചെയ്യുന്നതാണോ എന്നു പോലും കാഴ്ചയില്‍ സംശയം തോന്നാം. പിന്നിലൊളിച്ചിരിക്കുന്ന ആര്‍ക്കെങ്കിലും വേണ്ടിയാണ് ഒരു യുവതി ഇങ്ങനെ ചെയ്യുന്നതെങ്കില്‍ അത് കഷ്ടം തന്നെ. എന്നാല്‍ വ്യവസ്ഥിതിക്കു വേണ്ടി മനസ്സുകൊണ്ടുറച്ചു പൊരുതാനാണെങ്കില്‍ സ്വന്തം വാദമുഖങ്ങള്‍ നിരത്തി ഈ ലോകത്തിനു മുമ്പില്‍ നിവര്‍ന്നു നുല്‍ക്കുവാന്‍ അവര്‍ക്കു കഴിയണം. കാരണം, ഒരാള്‍ക്ക് സമൂഹത്തില്‍ സമരം ചെയ്യുവാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. പക്ഷെ സമരങ്ങള്‍ സ്വാതന്ത്ര്യത്തിനായിരിക്കണം. അതേസമയം ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ തടയിടുന്നതുമാകരുത്. മാറു മറയ്ക്കാനും മറയ്ക്കാതിരിക്കാനും സമരങ്ങള്‍ ചെയ്യാന്‍ നമുക്ക് കഴിയുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. 

Published in Goa Malayali News paper- 05 July 2020