Tuesday, April 30, 2013

ചുവരെഴുത്ത്


                മരപ്പലക അടിച്ചുതീർത്ത   കള്ളുഷാപ്പില്‍ കണ്ട വിചിത്രമായ ഒരു  ചുവരെഴുത്ത്   വല്ലാതെ മനസ്സിൽ കൊണ്ടു . അത് ഉള്ളിലൊരു  പുളച്ചിലായി . മിനുസമായ പലകയിൽ കുറച്ചിടത്ത്  വെള്ളനിറം പൂശിയിട്ട് അതിൽ  കറുത്ത ചായത്തിൽ തീർത്ത ചുവരെഴുത്ത് !
              നാഷണല്‍ ഹൈവേയിൽ നിന്നും  പടിഞ്ഞാറോട്ട്  നീളുന്ന ചെറിയ റോഡുവക്കിലുള്ള  പ്രഭാകരേട്ടന്റെ ഷാപ്പില്‍ ഇരുന്നാൽ   കടലിന്റെ ഇരമ്പല്‍ കേള്‍ക്കാമായിരുന്നു  . ഉപ്പുമണം കലര്‍ന്ന കാറ്റും ചിലപ്പോള്‍ ആ വഴി വന്നുപോകും . പണ്ടൊക്കെ മിക്ക ഞായറാഴ്ചകളിലും  അവിടെ ചേക്കേറി മണ്‍കുടത്തില്‍  പകര്‍ന്ന്‍ നല്‍കുന്ന മധുരക്കള്ള് കുടിച്ചു വയര്‍ നിറച്ച്‌  പിന്നെ അത് പിന്നാമ്പുറത്തെ  കൈത്തോട്ടിലേക്ക് മുള്ളിക്കളയുമായിരുന്നു . കുടമ്പുളിയിട്ട മീങ്കറിയും കപ്പയും ചെറുപ്പത്തിന്  നല്ല ചേര്‍ച്ചയുണ്ടായിരുന്നു  .  ബഞ്ചില്‍ താളമടിച്ചു പാടുന്ന സിനിമാ ഗാനങ്ങള്‍ക്ക് ഈണക്കൂടുതൽ  തോന്നിയിരുന്നു .   
             പിന്നെ ആ യാത്ര വല്ലപ്പോഴുമായി .  അവിടെ അനേകം കുടിയന്മാര്‍ കാലാകാലമായി  ഇരുന്നു തേഞ്ഞ ബെഞ്ചുകളെ  പോലെ  ഷാപ്പും പ്രഭാകരേട്ടനും   പഴയതായി . നാട്ടില്‍ പുതിയ ബാറുകളും ബിയര്‍ പാര്‍ലര്‍കളും  മുളച്ചു .  നാട്ടിലെങ്ങും നല്ല തെങ്ങിന്‍ കള്ള്  കിട്ടാതെയായി.   വട്ടു കലക്കിയതും തലവേദന പകരുന്ന   പാലക്കാടനും കള്ളുകുടിയുടെ  രസം കൊന്നു . കൂട്ടത്തില്‍ വിഷക്കള്ളിന്റെ ഞെട്ടിപ്പിക്കുന്ന  പത്രവാര്‍ത്തകള്‍ ! 
              ഒരു ദിവസം സുഹൃത്ത്‌ പറഞ്ഞു - "പ്രഭാകരേട്ടന്റെ  ഷാപ്പില്‍ നല്ല തെങ്ങിൻകള്ള്  കിട്ടാനൊണ്ട് . " അത് കേട്ടപ്പോള്‍ മധുരക്കള്ളിന്റെ പഴയരുചി നാക്കില്‍ എത്തി . ഷാപ്പില്‍   പഴയ പോലെ  തിരക്കില്ല . വക്ക്  ലേശം പൊട്ടിയ മങ്കുടത്തില്‍ നുരയുന്ന കള്ള്  മുന്നില്‍ വച്ചുകൊണ്ട്  ചോദ്യചിഹ്നത്തെ പോലെ നിലകൊണ്ട    പ്രഭാകരേട്ടന്‌  പ്രായത്തിന്റെ ക്ഷീണം . അയലക്കറിയില്‍ ഒരു അക്ഷരത്തെറ്റുപോലെ ചൂഴ്ന്ന് കിടക്കുന്ന കുടംപുളിയുടെ കഷണം . 
പുറകിലെ ചുവരില്‍ അത്ര വടിവില്ലാത്ത അക്ഷരത്തിൽ എഴുതിയത്  അപ്പോഴാണ്‌ കണ്ണിൽ പതിഞ്ഞത്  .  
              ' തുലഞ്ഞുപോട്ടെ... ' എന്ന  ഒരു വെറുംവാക്ക് മാത്രം ആയിരുന്നു അത് . എങ്കിലും    ഓരോവട്ടവും വായിച്ചപ്പോൾ എനിക്ക് വല്ലാത്ത വിമ്മിട്ടം  അനുഭവപ്പെട്ടു . ഇതൊന്നും അറിയാതെ കള്ള് പകർന്നു കഴിക്കുന്ന സുഹൃത്തിനോട്‌ ഞാൻ മെല്ലെ അത്  സൂചിപ്പിച്ചപ്പോൾ അയാൾ പറഞ്ഞു -   
"അതിലെന്താ ഇത്രവലിയ  കാര്യം ? അത് എതോ പിരാന്താൻ കള്ള് തലയ്ക്കുപിടിച്ചപ്പോൾ വരച്ചതാവും . "
             എനിക്ക് അത് ബോധിച്ചില്ല . ഞാൻ പ്രഭാകരേട്ടനെ നോക്കി . അയാൾ റോഡിലേക്ക് തുറക്കുന്ന വാതിലിനരികിൽ ഒരാളുമായി എന്തിനോ തർക്കിച്ചു നിൽക്കുകയാണ് . 
                റോഡിന് എതിർവശത്തുള്ള തരിശുപാടങ്ങളിൽ വെറുതെ പരതുന്ന കൊറ്റികൾ . ആരോ കുറ്റിയിൽ കെട്ടിയിട്ട ഒരു ചെമ്പൻപശു അക്കരപ്പച്ചകളെ നോക്കി കൊതിയിറക്കുന്നു.  ഉഴാതെ, വിതയ്ക്കാതെ വിണ്ടുകിടന്ന പാടത്തിന് ഒത്തിരി വയസ്സ് ചെന്ന ഒരു മൂപ്പന്റെ മുഖം .
തിരികെ നടക്കവെ സുഹൃത്ത്‌ ചോദിച്ചു- " കള്ള്  കൊള്ളാരുന്നു...  അല്ലെ ?"
എനിക്ക് മറുപടി ഇല്ലായിരുന്നു .  വയൽ നികത്തിയ ഇടത്ത് പണിത പുത്തൻപുരയുടെ വെള്ളയടിച്ച മതിൽക്കെട്ടിൽ ഞാൻ ചെങ്കല്ല് കൊണ്ട് കോറിയിട്ടു-
 ' തുലഞ്ഞുപോട്ടെ... '
---------------------------------------a mini story by kanakkoor---------