Friday, September 9, 2016

കടല്‍ത്തീരത്ത് രണ്ടു പെണ്ണുങ്ങള്‍ (മിനിക്കഥ)

കടല്‍ത്തീരത്ത് രണ്ടു പെണ്ണുങ്ങള്‍  (മിനിക്കഥ)

"നിന്‍റെ പേരെന്താണ് ?"
"അതങ്ങനെ  ഞാന്‍ ആരോടും പറയാറില്ല. നിന്‍റെയോ ?"
"ഓ .. അതുമത്ര   നല്ലതൊന്നും അല്ല."  കടല്‍പ്പാലത്തിന്‍റെ  തുരുമ്പിച്ച അവശിഷ്ടങ്ങളില്‍ വന്നിരുന്ന  കാക്കകളെ   നോക്കിക്കൊണ്ടാണ്  അവള്‍  പറഞ്ഞത്. 
"നിന്‍റെ ഭര്‍ത്താവ്  എന്നും മദ്യപിച്ചുവന്ന്  നിന്നെ  തെറി വിളിക്കുവോ ?"
"ഉം. എന്നേം കുട്ടികളേം  അടിക്കുവേം  ചെയ്യും. നിന്‍റെയോ ?"
അവള്‍  ചെറുചിരിയോടെ  തല ഇളക്കി . കിഴക്ക്  തെങ്ങിന്‍ തലപ്പുകള്‍ക്ക് മുകളില്‍ വിളക്കുമരം  പ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നു. 
"എനിക്ക്  രണ്ടു മക്കളാണ് . ഒരാള്‍ തീരെ ചെറുതാണ് .  മൂത്തയാള്‍ ഇത്രേമായി.  നിനക്കും രണ്ടുമക്കളാണോ ?"
"അതെ. " തുടര്‍ന്ന്   അവള്‍  അവരുടെ  പ്രായം  പറഞ്ഞു. തുരുമ്പിച്ച തൂണില്‍ നിന്ന് പറന്നുയര്‍ന്ന  കാക്കകള്‍  ഒരു മീന്‍പരുന്തിനെ ആക്രമിച്ച്  ഓടിക്കുവാന്‍ തുനിയുന്നത്  അവര്‍  നോക്കി നിന്നു.
"നിന്‍റെ ഭര്‍ത്താവും   ഇപ്പോള്‍ വേറൊരുത്തിയെ കൊണ്ടുവന്നുകാണും അല്ലെ ?"
അവള്‍ തല കുനിച്ച്  പൊടിമണലില്‍  ഓടിനടക്കുന്ന ഞണ്ടുകളെ നോക്കി.
"തീണ്ടാരിക്കുപോലും ഞാന്‍ തുണി അഴിച്ചു കൊടുക്കാറുണ്ട് . എന്നിട്ടും. "
ഒരു തിര അവരുടെ കാലില്‍ നക്കി മടങ്ങി. 
"നീ മരിച്ചാല്‍ കുട്ടികളുടെ  കാര്യം  ?"
"നീയും  അതിനെ കുറിച്ചു ചിന്തിച്ചില്ലേ ?" 
"എന്നാപ്പിന്നെ  തീരുമാനം  മാറ്റിയാലോ ?"
"എന്നാല്‍  നിന്‍റെ പേരുപറ "
"ആദ്യം നീ പറ.."
പിന്നില്‍ തിരകള്‍ ഓരോന്നായി  അവരെ പേരെടുത്തു വിളിച്ചു.  ഉറക്കെയുറക്കെ.. 
--------------------------------------------------------------------കണക്കൂര്‍