Saturday, July 31, 2021

രണ്ടു മഴകൾ തമ്മിൽ

 ഇവിടെ സീല്‍ക്കാര ശബ്ദമായി

ജാലകത്തിനപ്പുറം നിലയ്ക്കാതെ

ഒറ്റച്ചിലമ്പണിനൃത്തം

പെരുംമ്പറയേറ്റം

രുദ്രതാണ്ഡവം..

ചുഴറ്റിയെറിയുന്നയുന്‍മാദം

തീരാത്തയാവേശമീ പെയ്ത്തിന്... 

അവിടെയുണ്ടോ പെണ്ണേ മഴ?


ഇവിടെയുണ്ടാര്‍ദ്രമായ് 

എന്തോ വിഷാദവും വീര്‍പ്പുമായ്...

ചെറുപുഴകളാകാന്‍ വെമ്പി

വഴി മുട്ടിയ

ഇന്നലത്തേ പെയ്‌ത്തോര്‍മ്മകള്‍.

വെറുതേ പരിതപിക്കുന്നു..

പങ്കുവച്ചു വിതുമ്പുന്നു..

അവിടം തണുത്തുകാണുമല്ലേ..?


പൊള്ളിക്കിടപ്പായിരുന്നുള്ളം,

അവിച്ചിലിലേക്കായിരുന്നു പെയ്തിറക്കം.

എങ്കിലും ചൂട് മായാതെ-

യുള്ളിലിനിയും തങ്ങി നില്പുണ്ട്

കടപുഴക്കത്തിന്റെ ഭീതിയായി...


   ഇവിടെ നീര്‍ക്കെട്ടുകളില്‍

   നിരാശ പെയ്തു    പൊഴിയുന്നു!

   മാഞ്ഞ പുഴകള്‍      മടങ്ങിയെത്തുന്നു

   വഴികള്‍ മായുന്നു

   വീണ്ടുമാ മഴ     കിനിഞ്ഞിറങ്ങുന്നു...

   അറിയില്ല പ്രിയനേ,    തോര്‍ന്നുതീരുമെന്ന്.


നീയൊരു മഴപ്പാട്ടു മൂളുക പെണ്ണേ...

ഈ മഴയിലൂടെയതു കേള്‍ക്കാം..

നിന്നെയറിയാം നിര്‍വ്യാജം.

അവിഞ്ഞു വെന്ത നാളുകളില്‍

കൊതിച്ചതല്ലേ...

കുളിരിനായോര്‍ത്തതല്ലേ...

തുള്ളികളായി നീയെത്തുമ്പോള്‍

ഞാനിരിക്കാമീ ജാലകത്തിനിപ്പുറം...

No comments:

Post a Comment