Sunday, June 16, 2024

ബൗദി - വായനാനുഭവം. - അമല

 കടമ്പിൻപൂവുപോലെ 

മനോഹരിയായ കാദംബരി - ആസ്വാദനം 

          ------------------------

ബൗദി - വായനാനുഭവം

 

by അമല ശിവാത്മിക 

 

കാദംബരിയെ എനിക്കു പരിചയമുണ്ടായിരുന്നില്ല. അങ്ങനെയൊരാളെ കുറിച്ച് 'ബൗദി' വായിക്കുംവരെയും ജ്ഞാനിയുമായിരുന്നില്ല. ചരിത്രവിഷയങ്ങളിൽ തത്പരയാണെന്നു വീമ്പിളക്കുമെങ്കിലും, വിശ്വമഹാകവിയുടെ കുടുംബപശ്ചാത്തലത്തെ ഏറെക്കുറേ പരിചയമെങ്കിലും, അത്തരമൊരു കഥാപാത്രത്തെ വേണ്ടത്ര അടയാളപ്പെടുത്താൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. 

സത്യജിത്ത് റായുടെ വിഖ്യാതമായ ചലച്ചിത്രം, 'ചാരുലത'യും, സുമൻ ഘോഷിന്റെ 'കാദംബരി'യും കാണുവാൻ ശ്രമിച്ചതും ഇതിനുശേഷം മാത്രം!

അത്തരം ഉണർച്ചകളിലേക്ക് ഏതെങ്കിലും കാവ്യസൃഷ്ടികൾ തള്ളിവിട്ടാൽ മാത്രമല്ലാതെ ആരറിയുന്നൂ ഇവരെയൊക്കെ. കാരണമെന്താവാം? 

ഗാന്ധിജിയെ അറിഞ്ഞത് സിനിമയിലൂടെയാണെന്ന്, അടുത്തിടെയുണ്ടായ വിവാദപരാമർശത്തിന്റെ മറ്റൊരു സിംഹമുഖം യാഥാർഥ്യത്തിന്റെ പുഴയിൽ തല താഴ്ത്തുമ്പോൾ തെളിഞ്ഞു വരും. ചിലരെയെങ്കിലും അറിയുന്നത്, സിനിമയിലൂടെയോ സാഹിത്യത്തിലൂടെയോ ആണ്. 

പക്ഷേ, കാണുന്ന മുഖം നേരുള്ളതാണോന്ന് കരയ്ക്കിരിക്കുന്ന സിംഹത്തെ പോലെ ആശങ്കപ്പെട്ടേക്കാം.

അത്തരമൊരു ആശയക്കുഴപ്പമാണ് കാദംബരിയെ വായിക്കുമ്പോഴും. അവരുടെ ദുരൂഹജീവിതത്തിന്റെ പിന്നാമ്പുറക്കഥകൾ ഇനിയും അഴിഞ്ഞുപോകാതെ എവിടെയൊക്കെയോ ചുറ്റിപ്പിണച്ചു വച്ചിട്ടുണ്ടെന്ന് തോന്നും. 

മനസ്സ് വെറുതെ അസ്വസ്ഥമാകും. 

എന്താവും വാസ്തവത്തിൽ സംഭവിച്ചത്?


ബൗദി;

ബംഗാളിയിൽ ജ്യേഷ്ഠന്റെ ഭാര്യയെ ബൗദിയെന്നാണ് വിളിക്കാറ് പതിവ്. ഭാനുസിംഹനും ബൗദിയും തമ്മിലുള്ള അമൂർത്തമായ പ്രണയമാണ് ഇതിവൃത്തം.

പ്രണയമെന്നു വിളിക്കാമോ?

വിവരണസാദ്ധ്യമല്ലാത്ത ഏതോ ഒരുതരം അവസ്ഥ പരസ്പരം പങ്കിടുന്ന രണ്ടുപേർ; അങ്ങനെയാണ് തോന്നിയത്.

കടമ്പിൻപൂവു പോലെ രവിയിലേക്കു ഉരുണ്ടുപോകാൻ തയാറായൊരു പന്താണ് കാദംബരി! അവൾ അവനെ പ്രണയിച്ചിരുന്നു.

രവിയോ?


"കാദംബരി രവിയിലേക്ക് ആഞ്ഞമർന്നു. അവൻ ഇടത്തുകൈ അവളുടെ കഴുത്തിന്റെ പിന്നിലൂടെ വലയം ചെയ്തു പിടിച്ചു. വലതു കൈയുടെ ചൂണ്ടുവിരലുകൾ കൊണ്ട് അവളുടെ വലത്തേ കവിളുകളിൽ എന്തോ എഴുതിയിട്ടു. കുറച്ചുനേരം തുഴകൾ വെള്ളത്തിൽ വീഴുമ്പോൾ ഉണ്ടാകുന്ന സ്വരഭേദങ്ങൾ മാത്രം ഉയർന്നു. കണ്ണുകൾ പാതിപൂട്ടി അവളിരുന്നു. രവി ഇരുട്ടിലേക്ക് നോക്കി. കാറ്റിൽ അത്ര പരിചിതമല്ലാത്ത ഒരു ഗന്ധം പരക്കുന്നെണ്ടെന്നു തോന്നി. എന്താണത്? അവന്റെ മനസ്സു ചികഞ്ഞു. പണ്ടെപ്പൊഴോ അറിഞ്ഞിട്ടുണ്ടല്ലോ ആ ഗന്ധം. അത് മുലപ്പാലിന്റെ മണമോ?"


ബൗദിയോടുള്ള സ്നേഹപ്രകടനത്തിലെല്ലാം അറിയാതെയെത്തുന്ന ഗന്ധം, അമ്മയെന്ന വാക്കിലേക്ക് അവളെ ഒതുക്കുന്നുണ്ടോ? അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിൽ അവളെ സമീപിക്കാൻ രവിയെ അത് അശക്തനാക്കുന്നുണ്ടോ?

രവിയും അവളെ പ്രണയിച്ചിരുന്നുവോ?


കുട്ടിത്തം മാറാത്ത പ്രായത്തിൽ ജോറസങ്കോയിൽ വധൂവേഷമണിഞ്ഞു വന്നവളാണ് കാദംബരി. ബാല്യവിവാഹത്തിന്റെ എല്ലാ ശരികേടുകളും അവളുടെ കുഞ്ഞുപ്രായത്തിനെ മഥിച്ചു കളഞ്ഞിട്ടുണ്ട്. അതിൽ നിന്നുമൊക്കെ രക്ഷപ്പെടാൻ അവളെ സഹായിച്ചത്, പലപ്പോഴും രവിയുമായുള്ള സൗഹൃദമാകാം. 

കുടുംബത്തിലെ പരമ്പരാഗത ചട്ടങ്ങളെ കാറ്റിൽ പറത്തി, സ്വന്തം വ്യക്തിപ്രഭാവം നിലനിർത്തിയ സ്ത്രീയാണ് ജ്ഞാനദനന്ദിനി. അവർ പോലും അപരിഷ്കൃതമായ ചിന്തകളുടെ തുലാസിലാണ് രവിയേയും കാദംബരിയേയും അളന്നു നോക്കുന്നത്. അവിടെയും രവിയുടെ തട്ട് താണിരുന്നു. കാദംബരി, രവിയെ വശീകരിക്കുന്നവളായി. 


ശ്യാംലാൽ ഗംഗോപാദ്ധ്യായെന്ന കണക്കുപ്പിള്ളയുടെ മകൾക്ക്, ജോറസങ്കോ കുടുംബത്തിലെ മരുമകളെന്ന സ്ഥാനം, ഒരുപക്ഷേ വലിയ ഭാരമാണ്. ആ ഭാരത്തിന്റെ അറ്റം ചുമന്നു സഹായിക്കാൻ ഭർത്താവും വിസമ്മതനാണ്. 

തീർത്തും ഒറ്റപ്പെട്ട സാഹചര്യം.

ഒരു പെൺകുട്ടിയുടെ മനസ്സോടെ ചിന്തിക്കുമ്പോൾ, അവൾക്കൊരു പ്രണയം ആവശ്യമായിരുന്നു. ഉത്തമകുലസ്ത്രീ പട്ടത്തിന്റെ ചരട് പൊട്ടിച്ചു അവൾ പറന്നു നടന്നതിന്റെ ധീരത, ആവിക്കപ്പലിൽ തനിച്ചു യാത്ര പോയ ജ്ഞാനദനന്ദിനിയോടൊപ്പം തന്നെ പറയേണ്ടതാണ്. 


എപ്പോഴും വിഷാദവതിയായ മുഖമോടെ, കണ്ണുകളിൽ പ്രണയം നിറച്ച നോട്ടമോടെ, തല പാതിമറച്ച ചേലത്തുമ്പിൽ, മെലിഞ്ഞു കൊലുന്നു, പിശുക്കിയുള്ള ചിരിയോടെയാണ്, കാദംബരിയുടെ കാഴ്ച ഉൾക്കണ്ണിൽ തെളിയുന്നത്. 

ഇളംപ്രായത്തിലെ വിവാഹം, ഉത്തരവാദിത്തങ്ങൾ, ഭർത്താവിന്റെ അവഗണന, ഒറ്റപ്പെടൽ, എന്നിവയെല്ലാം അവളെ സദാസമയവും വിഷാദം കൊണ്ടു വേട്ടയാടുന്നുണ്ടെങ്കിലും മുഖ്യമായും കടന്നുവരുന്ന വിഷയം; ഒരു പെൺകുട്ടിയും അവളുടെ ജീവിതത്തിൽ മറ്റുള്ളവർ പുലർത്തുന്ന സ്വാധീനവുമാണ്. 


പ്രണയത്തിന്റെ രാസമാറ്റം സംഭവിക്കാനിടയുള്ള 

കാലഘട്ടത്തിലാണ് കാദംബരിയുടെ വിവാഹം. ദേവേന്ദ്രഗുരുജിയുടെ തീരുമാനം, അവളുടെ ജീവിതത്തെ അങ്ങനെ മാറ്റിയെഴുതി കളഞ്ഞു. അവളെ വധുവായി സ്വീകരിച്ച ജ്യോത്രീന്ദ്രനാഥനൊരിക്കലും അവളെ പ്രണയിക്കാനും കഴിഞ്ഞില്ല. 

കവിതകൾ ഏറെ ഇഷ്ടപ്പെടുന്ന കാദംബരി,  തീവ്രമായി പ്രണയിക്കപ്പെടാൻ  കൊതിയുള്ളവളാണെന്നു നിസ്സംശയം പറയാം. 


മാർത്ത റിവേറ ഗാരിഡോയുടെ പ്രശസ്തമായ കവിതയാണ്;

Don’t fall in love with a woman who reads....

അതിൽ അവർ പറയുന്നുണ്ട്:


Don’t fall in love with a woman who laughs or cries making love, knows how to turn her spirit into flesh; let alone one that loves poetry (these are the most dangerous), or spends half an hour contemplating a painting and isn't able to live without music.


കാദംബരിയും അപകടകാരിയായ കാമുകിയായിരുന്നു! അവൾ കവിതകളെ അഗാധമായി ഇഷ്ടപ്പെട്ടിരുന്നു. അവളുടെ മുത്തശ്ശൻ ജഗൻമോഹൻ ഒരു ഗായകനായിരുന്നു. കവിതകളും ഈണങ്ങളുമാണ് അവളെ വശീകരികരിക്കുന്നത്. ബീഹാരിലാലുമായുള്ള അടുപ്പം പോലും കവിതയിൽ നിന്നു പിറന്നതാണെന്നു സന്ദേഹമില്ല. അങ്ങനെയെങ്കിൽ കവിതകൾ എഴുതുകയും മനോഹരമായി ആലപിക്കുകയും ചെയ്യുന്ന, അവളുടെ ഭാനുസിംഹനെ അവൾ പ്രണയിക്കാതെ പോകുമോ? 

ഭാനുവിന്റെ കവിതകൾ തന്റെ സങ്കടങ്ങളുടെ കടുംകെട്ടഴിക്കുന്നതായി അവൾക്കു തോന്നാതെയിരിക്കുമോ?


"ഓരോ പെണ്ണും അവളുടെ ഹൃദയംകൊണ്ട് പൂന്തോപ്പുകൾ തീർക്കുന്നുണ്ട്. എന്റെ ഭർത്താവ് ആ തോട്ടം ഒരിക്കലും കണ്ടെത്തിയില്ല. നീണ്ട പതിനഞ്ചു വർഷക്കാലം അദ്ദേഹം അവിടെ വെറും പൊന്തക്കാടുകൾ മാത്രമാണു കണ്ടത്. കവി ബീഹാരിലാൽ തോട്ടത്തിൽ കടന്നു വന്നെങ്കിലും അയാളുടെ വെറും ആസക്തി മാത്രമായിരുന്നു എന്നു ഞാനറിഞ്ഞു. എന്നാൽ ഭാനു... ഞാൻ ഹൃദയം കൊണ്ടുതീർത്ത പൂന്തോട്ടത്തിന്റെ വാതിൽക്കൽ വരെ വന്നു നീ നിൽക്കുമായിരുന്നു"


ആറാം അദ്ധ്യായം നിറയെ കാളിനദിയൊഴുകുമ്പോൾ, മീതെ അവളുടെ പ്രണയം അതിലും ശക്തിയിൽ കുതിക്കുന്നുണ്ട്. നോവലിലെ ഏറ്റവും ഹൃദ്യവും വൈകാരികവുമായ ഇടം. 

പതിനഞ്ചു വർഷക്കാലം ഉള്ളിലൊളിപ്പിച്ച പ്രണയം തുറന്നു പറയുമ്പോഴും സ്വയം തോറ്റു പോയവളുടെ വേദനയും കാണാം. 

'സ്നേഹം എന്നാൽ തഴയലും കൂടിയാണെ'ന്നു കാദംബരിക്കു ബോദ്ധ്യമുണ്ട്. 

എങ്കിലും അവൾ സ്നേഹിച്ചു പോകുന്നു.

രാധാകൃഷ്ണ പ്രണയം പ്രമേയമായി വരുന്ന പല ഘട്ടങ്ങളിലും, ഭാനുസിംഹന്റെ കവിതകളുടെ അമൃതിറ്റു വീണ്, ഒരിക്കലും നശിക്കാത്ത കദംബമരം പോലെയാണ് കാദംബരിയുടെ പ്രണയം! 


കാദംബരിക്കു സമാനമായ മറ്റൊരു കഥാപാത്രമാണ്, സാബത്ത്.

കരിനീലമുടിയുള്ളവൾ. 

പതിനഞ്ചുവയസ്സിൽ പ്രായമേറെ ചെന്ന ഉസുമാനെ വിവാഹം കഴിക്കേണ്ടി വന്നവളാണ് അവളും. രഹസ്യമായി തന്റെ സമപ്രായക്കാരനായ പാമിറിനെ പ്രണയിക്കുവാനായി കണ്ടെത്തുകയും ചെയ്തു. ബീഹാരിലാലിനെ പോലെ ആസക്തി മാത്രമായിരുന്നോ പാമിറിനും?

തീർച്ചയില്ല.

പ്രായം പ്രണയത്തിനു ബാധകമല്ലെന്നു ഭാനുവിനെയും കാദംബരിയേയും പോലെ, അസ്റഫും സാബത്തും അവിടെവിടെയായി കാട്ടുതേനിന്റെ സൗരഭ്യമുയർത്തുന്നുണ്ട്. 


പരസ്പരം ഭാഷയറിയാത്ത രണ്ടു കൂട്ടുകാരികൾ തമ്മിലുള്ള നിർമ്മലമായ സ്നേഹത്തിന്റെ കഥ കൂടിയാണ് 'ബൗദി'. 


ഉത്തരാഖ്യാനത്തിൽ ബൗദിയുടെ മരണത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. 


'നിങ്ങളില്ലാതെയാകുന്നത് ഒരു ദുസ്വപ്നമായിപ്പോലും കാണാനാകില്ലെ'ന്നു രവി പറയുന്നുണ്ട്. എന്നിട്ടും, രവിയെ വേദനിപ്പിക്കുവാൻ വേണ്ടി മാത്രം കാദംബരി മരിച്ചുകളഞ്ഞോ? 

വായനയ്ക്കൊടുവിൽ, ദുരൂഹമായ എന്നാൽ വേദനിപ്പിക്കുന്ന കുറേ ചിന്തകൾ മനസ്സിൽ വെറുതെ അഴിഞ്ഞു നടക്കുന്നു. 


"കൗശലക്കാരനായ ഗോവിന്ദന്റെ മധുരമായ വാക്കുകൾ കേട്ട് രാധ തീർച്ചയായും തെറ്റിധരിച്ചിരിക്കും. വൃന്ദാവനത്തിലെ വള്ളിക്കുടിലിലേക്ക് അവളെ വ്യാജസ്തുതികളോടെ ആകർഷിച്ച് ആനയിച്ചതാകണം. വൃന്ദാവനത്തിൽ അവൾ കാണുന്നത് കാഞ്ചനപ്പക്ഷികളെ ആകില്ല. പകരം കറുത്ത നിറമുള്ള ബലിഭുക്കുകളെ ആയിരിക്കും. സത്യം ആരറിയുന്നു..!"


ആരറിയുന്നു?

തീർച്ചയായും ജോറസങ്കോ കുടുംബം നശിപ്പിച്ച കടലാസ്സുകൾ, അവളെ കുറിച്ചു കൂടുതൽ വിളിച്ചു പറഞ്ഞിരിക്കണം. ആ നിലവിളികളുടെ മുഴക്കത്തിലേക്ക് മനസ്സ് മുഴുവൻ തിരുകി വയ്ക്കാൻ, കണക്കൂർ സാറിന്റെ എഴുത്തിനു സാധിച്ചിട്ടുണ്ട്.

കാദംബരിയും രവിയും തമ്മിലുള്ള ഇഴയടുപ്പം, ഒരു മഞ്ഞുമഴ പെയ്യുന്ന പ്രതീതിയായി ചിലയിടങ്ങളിൽ ഉദിച്ചു നിൽക്കുന്നു. 

കാദംബരിയുടെ താടിത്തുമ്പിൽ പിടിച്ചുയർത്തുന്ന രവി, ഒരു നിശ്ചലചിത്രം പോലെ മനസ്സിന്റെ ഇറയത്തിരുന്നു വളരുന്നു. 

നഷ്ടപ്രണയത്തിന്റെ സകലവേദനകളും കാദംബരിയുടെ കണ്ണിൽ തെളിഞ്ഞുപോകുമോ? ഒരിക്കലും അങ്ങനെ ചെയ്യരുതെന്ന് അവൾ പറയുന്നത് അതുകൊണ്ടാകുമോ?

വല്ലാത്ത നൊമ്പരം.

അവരുടെ ഓരോ നിമിഷങ്ങളും വായനയ്ക്കു ശേഷവും ഒപ്പം തുടരുന്നത്, ഭാഷയുടെ മികവും ആഖ്യാനത്തിന്റെ സവിശേഷതയും കൊണ്ടാണ്. കണക്കൂർ സാറിന്റെ 'ഞാൻ വായിച്ച' മറ്റുകൃതികളിൽ നിന്നും  ഒരുപടി മേലെയാണ് 'ബൗദി'യുടെ സ്ഥാനം.

ഭാഷയുടെ ഉപയോഗം വളരെ മനോഹരമായിട്ടാണ് തോന്നിയത്. തികച്ചും മികച്ച രചന തന്നെ.

കാദംബരിയിലേക്ക് എന്നെ എത്തിച്ച, കൂടുതൽ അറിയാൻ പ്രേരിപ്പിച്ച കണക്കൂർ സാറിന് നന്ദി.

സ്നേഹം 💜

അമല

No comments:

Post a Comment