Friday, October 28, 2011

ഉമ്പുറുപ്പാപ്പന്റെ തിരോധാനം

തൂവെള്ള മണല്‍ക്കൂമ്പാരങ്ങല്‍ക്കിടയിലാണ് അമ്പലക്കുളം. അമ്പലക്കുളത്തിന് ചുറ്റും തഴച്ചു നില്‍ക്കുന്ന കാട്ടുചെത്തിച്ചെടികളില്‍ പാറിക്കളിക്കുന്ന മണിത്തുമ്പികള്‍ . അവയുടെ കിന്നാരം പറച്ചില്‍. ആ സ്വച്ഛതയ്ക്കിടയില്‍ ആണ് ഒരുദിവസം ഒരു ജോഡി പാദരക്ഷകള്‍ ഇടിത്തീ പോലെ കണ്ടെത്തിയത്.
ബ്ലെയിട് പോലെ തേഞ്ഞ, വിരലുകളുടെ മുദ്രകള്‍ തെളിഞ്ഞ ആ ചെരിപ്പുകള്‍ നോക്കി കുഞ്ഞുണ്ണി ഉറപ്പിച്ചു പറഞ്ഞു " അത് ഉമ്പുറുപ്പാപ്പന്റെ ചെരിപ്പാണ് ... ഒറപ്പ് "

പിന്നെയും ആളുകള്‍ എത്തി .
"പാപ്പനെ ഇപ്പോള്‍ കവലക്ക്‌ കണ്ടതാണല്ലോ ? "
എല്ലാവരും ആ പറഞ്ഞ ആളെ നോക്കി.
"എങ്കില്‍ നമുക്ക് ഒന്നന്വേഷിക്കാം .." ആരൊക്കെയോ കവലയിലേക്ക് ഓടി. ചിലര്‍ പട്ടണക്കാടന്റെ ഷാപ്പിലും കൊയ്ത്തുപുരയിലും ചന്തയുടെ പിറകിലെ ചീട്ടുകളിസ്ഥലത്തും തിരഞ്ഞു . അര മണിക്കൂറിനകം പലവഴിക്ക് പോയവര്‍ തിരികെയെത്തി. ആരും ഉമ്പുറുപ്പാപ്പനെ എങ്ങും കണ്ടതില്ല.

ഉമ്പുറുപ്പാപ്പന്‍ കുളത്തില്‍ വീണതാണ് എന്ന് ഏതാണ്ട് ഉറപ്പായി. എങ്കിലും ആരും കുളത്തില്‍ ഇറങ്ങുവാനോ തിരയുവാനോ തയാറായില്ല.
പോലീസിനെ അറിയിക്ക്....
ഫയര്‍ ഫോഴ്സിനെ വിളിക്ക് ... എന്നൊക്കെ ജനങ്ങള്‍ പറഞ്ഞു. ആരോ ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്സ് വരുവാന്‍ കുറച്ചു സമയം എടുക്കും. ആ നേരം കൊണ്ട് നമുക്ക് ഉമ്പുറുപ്പാപ്പന്‍ ആരാണ് എന്ന് നമുക്ക് നോക്കാം.

പഴയ ഒരു ജന്മികുടുംബത്തിലെ അവസാനത്തെ കണ്ണിയാണ് ഉമ്പുറുപ്പാപ്പന്‍. അവിവാഹിതന്‍. കള്ളുകുടിയായിരുന്നു ഇഷ്ടവിനോദം. എങ്ങിനെയൊക്കെയോ വസ്തുവകകള്‍ മിക്കതും നഷ്ടപ്പെട്ടു. മിച്ചം വന്ന ഒരു തെങ്ങുപുരയിടത്തില്‍ ചെറിയ കുടില്‍ കെട്ടി ജീവിക്കുന്നു. ആര്‍ക്കും വലിയ ശല്യം ഇല്ല. വല്ലപ്പോഴും കള്ള് മൂക്കുമ്പോള്‍ പുറത്തു വരുന്ന തെറിപ്പാട്ടുകള്‍ ഷാപ്പിലോ കുടിലിന്റെ നാല് ചുവരിലോ ഒതുങ്ങി നില്‍ക്കും. എന്നും അമ്പലക്കുളത്തില്‍ കുളിച്ച് അമ്പലത്തില്‍ തൊഴുതാണ് പാപ്പന്റെ ദിവസം തുടങ്ങുന്നത്.
ആ ആളെയാണ് ഈ കുളത്തില്‍ കാണാതായി എന്ന് സംശയിക്കുന്നത്. എത്രയോ വര്‍ഷമായി പാപ്പന്‍ ഈ കുളത്തില്‍ കുളിക്കുന്നു. മഴയത്തും മഞ്ഞത്തും മാറ്റമില്ലാതെ. എന്നിട്ടിപ്പോള്‍ !

ണിം..ണിം ...ണിം. ..ണിം ..
ഫയര്‍ എഞ്ചിന്റെ മണിയടി ദൂരെ കേട്ടു. വണ്ടി കുളത്തിനടുക്കല്‍ വരെ എത്തില്ല. തൂവെള്ള മണ്ണാണ്.. പൊടിമണ്ണ് . വണ്ടി പുതയും. അത് അല്‍പ്പം ദൂരെ നിര്‍ത്തിയിട്ടു. ഞങ്ങള്‍ കുളക്കര വിട്ട് വണ്ടി കാണുവാന്‍ ഓടി. എന്റെ ഓര്‍മയില്‍ ആദ്യമായാണ് ഞങ്ങളുടെ നാട്ടില്‍ ഫയര്‍ എഞ്ചിന്‍ എത്തുന്നത്‌ . ചുവപ്പ് പെയിന്റടിച്ച ആ വണ്ടി ഒരു ഭീമാകാരനായ ജീവിയെ പോലെ അവിടെ നിലകൊള്ളുന്നു. കാക്കിയിട്ട ഭടന്മാര്‍ ഇറങ്ങി നടന്ന് കുളക്കരയില്‍ എത്തി.
" ആള് വീഴുന്നത് ആരെങ്കിലും കണ്ടോ ? "
അവരുടെ നേതാവ് ചോദിച്ചു.
"ഇല്ല " ഞങ്ങള്‍ ഒന്നടങ്കം മറുപടി പറഞ്ഞു.
" ഈ ചെരുപ്പ് അയാളുടെതാണോ ? "
ഞങ്ങള്‍ക്ക് സംശയം ആയി.
"ഉവ്വ് " കുഞ്ഞുണ്ണി മാത്രം പറഞ്ഞു.
സബ് ഓഫീസര്‍ അയാളെ സൂക്ഷിച്ചു നോക്കി.
"നീന്താന്‍ അറിയാവുന്നവര്‍ ആരോക്കെയുണ്ട് ? "
ഞങ്ങളില്‍ മിക്കവര്‍ക്കും നീന്തല്‍ വശമുണ്ട്.
"ശരി. നിങ്ങള്‍ ഇറങ്ങി തെരയുക. ഞങ്ങളും സഹായിക്കാം " ഒരു ഫയര്‍മാന്‍ നീന്തല്‍ വസ്ത്രം പോലെ തോന്നിക്കുന്ന ഒന്നുമായി എത്തി.
ഞങ്ങള്‍ കൂട്ടമായി വെള്ളത്തില്‍ ചാടി.
" വടക്കെമൂലയ്ക്ക് ഒരു ഗര്‍ത്തോണ്ട് ... അവിടാണെ പിന്നെ നോക്കേണ്ട .... കിട്ടൂല്ല. " പൂജാരി വലിയശ്ശന്‍ നീണ്ടു നരച്ച താടി തടവിക്കൊണ്ടു പറഞ്ഞു.

കണ്ണീര്‍ പോലെയുള്ള ജലത്തില്‍ ചേറ് കലങ്ങി നിറഞ്ഞുപൊന്തി.
" വെള്ളം വറ്റിക്കുന്നതാവും നല്ലത് " ആരോ അഭിപ്രായപ്പെട്ടു.
കുറെ തിരഞ്ഞു. ഫലം ഉണ്ടായില്ല എന്ന് പറയരുത് .
രായപ്പന്റെ ഏതാനും നാള്‍ മുമ്പ് കാണാതെ പോയ സൈക്കിള്‍--
അമ്പലത്തില്‍ നിന്നും നഷ്ട്ടപ്പെട്ട ഓട്ടുരുളി--
തുടങ്ങിയ പലതും ചേറില്‍ നിന്നും കണ്ടെടുത്തു. പിന്നെ, കാലാകാലങ്ങളായി നാട്ടുകാര്‍ കുളിച്ചിറക്കിയ അഴുക്കിന്റെയും അലക്കിയ വിഴുപ്പിന്റെയും ചില ബാക്കികളും .
പക്ഷെ പാപ്പന്റെ അംശം പോലും കണ്ടില്ല. ഇപ്പോള്‍ ഉമ്പുറുപ്പാപ്പന്റെ ദേഹം ആരെങ്കിലും പൊക്കിയെടുക്കും എന്ന് കരുതി മൊബൈല്‍ ക്യാമറകള്‍ തയ്യാര്‍ ചെയ്ത് വെച്ചവര്‍ നിരാശരായി.
പിന്നെ പാപ്പന്‍ എവിടെ പോയി ? 'പോലീസില്‍ അറിയിക്ക് ' എന്ന് പറഞ്ഞിട്ട് ഫയര്‍ വണ്ടി തലയെടുപ്പോടെ തിരികെപ്പോയി.
ദിവസങ്ങള്‍ കഴിഞ്ഞു . പാപ്പന്റെ ഒരു വിവരവും ഇല്ല. പരാതിക്കാര്‍ ആരും കാണിക്ക വെക്കാന്‍ ഇല്ലാത്തതിനാല്‍ അധികാരികള്‍ വലിയ താല്‍പ്പര്യം കാട്ടിയില്ല. ഞങ്ങള്‍ വീണ്ടും സംശയത്തോടെ അമ്പലക്കുളത്തിനെ നോക്കി. പഞ്ചായത്ത് അത് വറ്റിച്ചു. തൊഴിലുറപ്പ് പദ്ധതിക്കാര്‍ ചെളി കോരി.
മെല്ലെ ഉറവകള്‍ കനിഞ്ഞ ജലം നിറഞ്ഞു.
കുളം വൃത്തിയായി.
മണിത്തുമ്പികള്‍ വീണ്ടും പുല്‍ക്കൊടിനാമ്പുകളില്‍ മാറിമാറിപ്പറന്നിരുന്ന് കിന്നാരം പറയുവാന്‍ തുടങ്ങി.
പാപ്പന്റെ വിവരം മാത്രം ഇല്ല.
ആരെങ്കിലും ഉമ്പുറുപ്പാപ്പനെ കണ്ടാല്‍ ഞങ്ങളെയൊന്ന് വിളിച്ചറിയിക്കണേ.......

12 comments:

  1. ഹ ഹ ഹ തീര്‍ച്ചയായും ഉമ്പുറുപ്പാപ്പന് പാപ്പം വാങ്ങി കൊടുത്തു അങ്ങോട്ട്‌ തന്നെ കൊണ്ട് വന് ആക്കാം ട്ടോ

    ReplyDelete
  2. ഉമ്പുറുപ്പാപ്പനെവിടെപ്പോയി...??

    ReplyDelete
  3. ഉപ്പാപ്പ പോയോണ്ട് അമ്പലക്കുളം വൃത്തിയായി. ... ഹ,,,,ഹ,,,
    ഉപ്പാപ്പ മുംബയില്‍ വന്നാല്‍ ഞാന്‍ വിളിച്ചറിയിക്കാം കണക്കൂര്‍
    എഴുത്ത് തുടരട്ടെ

    ReplyDelete
  4. ഉപ്പാപ്പ ഇവിടെ എങ്ങും ഇല്ല
    പുലിവാല്‍ കല്ല്യാണം പോലെ ആയി അപ്പോള്‍

    ReplyDelete
  5. ഉറുമ്പ് ഉപ്പാപ്പാനെ കണ്ടില്ലെങ്കിലും 'കുളം'വൃത്തിയായല്ലോ.അതുതന്നെ മിച്ചം എന്ന് കരുതാം അല്ലേ?നന്നായി എഴുതി.അഭിനന്ദനങ്ങള്‍ !

    ReplyDelete
  6. കുളം വ്രുത്തിയാവാനുള്ള ഒരു സൂത്രമായിരുന്നല്ലേ!

    ReplyDelete
  7. അഭിനന്ദനങ്ങള്‍

    ReplyDelete
  8. ഏതായാലും കുളം വൃത്തിയായല്ലോ അല്ലെ.

    ReplyDelete
  9. എന്നാലും ഉമ്പുറുപ്പാപ്പന്‍ എവിടെ പോയി???

    ReplyDelete
  10. പുണ്യാളന്‍
    അജിത്‌
    വേണുഗോപാല്‍
    കൊമ്പന്‍
    മുഹമ്മദു കുട്ടി .... നന്ദി ഉമ്പുറുപാപ്പാനെ തിരഞ്ഞതിന്.

    ReplyDelete
  11. =>ടൈപ്പിസ്റ്റ്
    =>അനീഷ്‌
    =>ഷുക്കൂര്‍.. .
    =>ഷാബു
    കണക്കൂരില്‍ വന്നതിനു നന്ദി. ആരെങ്കിലും ഉമ്പുറുപ്പാപ്പനെ കണ്ടുകിട്ടിയാല്‍ ഞങ്ങളെയൊന്ന് വിളിച്ചറിയിക്കണേ.......

    ReplyDelete
  12. ഉമ്പുറുപ്പാപ്പനെ കണ്ടില്ല,എങ്കിലും കണക്കൂരും അമ്പലക്കുളവും ഒന്ന് കാണാമെന്നുകരുതി, ഗംഭീരമായിരിക്കുന്നു.....

    ReplyDelete